Skip to main content

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ആയുര്‍വ്വേദം, ഹോമിയോ ഉദ്യോഗസ്ഥരും

 

 

ആലപ്പുഴ: കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ പ്രവര്‍ത്തനത്തിന് ആയുര്‍വ്വേദം, ഹോമിയോ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കൂടി നിയമിക്കാന്‍ തീരുമാനമായി. ജില്ല കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ജില്ലയിലെ ആരോഗ്യം, ഹോമിയോ, ആയുര്‍വ്വേദം വിഭാഗങ്ങളുടെ ജില്ല മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് പുറമെയാണിവരെ നിയമിക്കുന്നത്. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കാണിവരെ നിയോഗിക്കുക. ആയുര്‍വ്വേദ, ഹോമിയോ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍ എന്നിവകളുടെ പ്രവര്‍ത്തനത്തിന് തടസ്സം വരാത്ത രീതിയിലാണ് ക്രമീകരണം ഏര്‍പ്പെടുത്തുക. സി.എഫ്.എല്‍.റ്റി.സി.കളില്‍ നിയോഗിക്കുന്നതിനായുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റ് അടിയന്തിരമായി സമര്‍പ്പിക്കാന്‍ കളക്ടര്‍ ഡി.എം.ഒ. മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 92 കേന്ദ്രങ്ങളിലായാണ് ജില്ലയില്‍ സി.എഫ്.എല്‍.റ്റി.സി.കള്‍ സ്ഥാപിക്കുന്നത്. തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ യോഗം ചേര്‍ന്ന് ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ ആരോഗ്യ വകുപ്പ് ഡി.എം.ഒ. ഡോ.എല്‍. അനിതാകുമാരി, ഹോമിയോ ഡി.എം.ഒ. ഡോ. സൂസന്‍ ജോണ്‍, ആയുര്‍വ്വേദം ഡി.എം.ഒ. ഡോ. എസ്. ഷീബ എന്നിവര്‍ പങ്കെടുത്തു. 

date