Skip to main content

സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി സല്യൂട്ട് സ്വീകരിക്കും പരിപാടികള്‍ പൂര്‍ണമായും കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് നടത്തും

 

73-മത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ന് രാവിലെ ഒമ്പതിന് പാലക്കാട് കോട്ടമൈതാനത്ത് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. പൂര്‍ണമായും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്് ഒത്തുച്ചേരല്‍ ഒഴിവാക്കിയാണ് ദിനാചരണം നടത്തുക. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു.

ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ കോവിഡ് രോഗപ്രതിരോധത്തിന് നേതൃത്വം നല്‍കുന്ന ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ (രണ്ട് പേര്‍), സ്റ്റാഫ് നഴ്‌സ് (രണ്ട് പേര്‍), മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ (രണ്ട് പേര്‍), ശുചീകരണ തൊഴിലാളികള്‍ (രണ്ടു പേര്‍) എന്നിവരെ ആദരിക്കും. കൂടാതെ, ജില്ലയില്‍ കോവിഡ് രോഗ വിമുക്തരായ മൂന്നുപേരെയും പരിപാടിയില്‍ പങ്കെടുപ്പിക്കും. ശാരീരിക അകലം, മാസ്‌ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ പൂര്‍ണമായും പാലിക്കും. കൂടാതെ, തെര്‍മല്‍ സ്‌കാനര്‍ പരിശോധനയും ഉറപ്പാക്കും.

പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം പൂര്‍ണമായും ഒഴിവാക്കിയാണ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തുകയെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. അതിനാല്‍ പൊതുജനങ്ങളെയും കുട്ടികളെയും പരിപാടിയില്‍ പങ്കെടുപ്പിക്കില്ല. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചുരുക്കം പേര്‍ക്ക് മാത്രമാണ് കോട്ടമൈതാനത്തിലേക്ക് പ്രവേശനം.

എ.ആര്‍ ക്യാമ്പ്, കെ.എ.പി 2 ബറ്റാലിയന്‍, ലോക്കല്‍ പൊലീസ് (വനിതാ, പുരുഷ വിഭാഗം), ബാന്‍ഡ് എന്നിവരെ ഉള്‍പ്പെടുത്തി മാര്‍ച്ച് പാസ്റ്റ് ഇല്ലാതെ പരേഡ് മാത്രമാണ് അന്നേദിസം നടത്തുന്നത്. എ.ആര്‍ ക്യാംപ് കമാന്‍ഡര്‍ക്കാണ് പരേഡ്് ചുമതല.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, അസിസ്റ്റന്റ് കലക്ടര്‍ ഡി. ധര്‍മലശ്രീ, എ.ഡി.എം ആര്‍.പി സുരേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

 

date