Skip to main content

ശക്തികുളങ്ങര, നീണ്ടകര; തര്‍ക്കം ഒത്തുതീര്‍പ്പില്‍

ശക്തികുളങ്ങര, നീണ്ടകര ഹാര്‍ബറുകളില്‍ മത്സ്യം കൊണ്ടുപോകുന്നതുമായി നിലനിന്ന തര്‍ക്കം ഇന്നലെ(ആഗസ്റ്റ് 14) ഒത്തുതീര്‍പ്പാക്കി. എക്‌പോര്‍ട്ടേഴ്‌സ്, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ ഹാര്‍ബറില്‍ പ്രവേശിച്ച് മത്സ്യം കൊണ്ടുപോകുന്നത് സംബന്ധിച്ച് നിലനിന്ന തര്‍ക്കമാണ് ഉദ്യോഗസ്ഥന്‍മാര്‍, എക്‌സ്‌പോര്‍ട്ടേഴ്‌സ്, തൊഴിലാളി പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ പരിഹരിച്ചത്. ഇതനുസരിച്ച് 300 വരെ എക്‌സ്‌പോര്‍ട്ടേഴ്‌സ് പ്രതിനിധികള്‍ക്ക് ഊഴമനുസരിച്ച് ഹാര്‍ബറില്‍ പ്രവേശനം നല്‍കും. രാവിലെ ആറു മുതല്‍ രാവിലെ 10 വരെ ചെറുകിട മത്സ്യകച്ചവടക്കാര്‍ക്കും രാവിലെ 10 മുതല്‍ എക്‌സ്‌പോര്‍ട്ടേഴ്‌സിനുമാണ് പ്രവേശനമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍ അറിയിച്ചു.
ഇന്ന്(ആഗസ്റ്റ് 15) സ്വാതന്ത്ര്യദിന ചടങ്ങിന് ശേഷം നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളില്‍ നിന്ന് മത്സ്യം നീക്കാന്‍ നടപടിയുണ്ട്. നീണ്ടകര, അഴീക്കല്‍, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ നിലവിലുള്ള ആറു മുതല്‍ ആറുവരെയുള്ള സമയക്രമത്തില്‍ ശക്തികുളങ്ങരയില്‍ രാവിലെ അഞ്ചു മുതല്‍ ക്രമീകരിക്കാനാണ് ആലോചിക്കുന്നത്. തങ്കശ്ശേരിയില്‍ രാത്രി ഒന്‍പത് മണിമുതല്‍ വൈകുന്നേരം അഞ്ചു മണിവരെ - 20 മണിക്കൂര്‍ പ്രവര്‍ത്തനമുണ്ട്.
വാടിയില്‍ മത്സ്യവില നിജപ്പെടുത്തി
വാടിയില്‍ മത്സ്യത്തിന് വില കൂടുതലാണെന്ന ധാരണയില്‍ കൂടുതല്‍ പേര്‍ നീണ്ടകരയിലേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതായും ഹാര്‍ബര്‍ മാനേജ്‌മെന്റ് സമിതി കൂടി വാടിയിലെ മത്സ്യവില നിജപ്പെടുത്തിയതായും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 (പി.ആര്‍.കെ നമ്പര്‍ 2214/2020)

date