Skip to main content

കോര്‍പറേഷന്‍ മലിനജല ശുദ്ധീകരണ പ്ലാന്റ് പ്രവൃത്തി ഉദ്ഘാടനം 13ന്

കണ്ണൂര്‍ നഗരത്തിലെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകുന്നത് തടയാനുള്ള ശാശ്വത പരിഹാരമായി കോര്‍പറേഷന്‍ നിര്‍മ്മിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പ്രവൃത്തി ഉദ്ഘാടനം നവംബര്‍ 13 ശനി വൈകിട്ട് നാലു മണിക്ക് പടന്നപ്പാലത്ത് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്റെ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള മഞ്ചപാലത്തെ പത്ത് സെന്റ് സ്ഥലത്താണ് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23.6 കോടി രൂപ ചെലവില്‍ ഒരു എംഎല്‍ഡി ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നത്. പ്ലാന്റിലൂടെ പ്രതിദിനം 10 ലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാന്‍ സാധിക്കും. കോര്‍പ്പറേഷനിലെ കാനത്തൂര്‍, താളികാവ് എന്നീ വാര്‍ഡുകളെ ബന്ധിപ്പിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിക്കുക. ഈ പ്രദേശങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളിലേയും വീടുകളിലെയും മലിനജലം പ്രത്യേക പൈപ്പ് ലൈനിലൂടെ പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിക്കും. രണ്ടു ഡിവിഷനുകളിലെയും പ്രധാന റോഡുകള്‍ ആയ ഒണ്ടേന്‍ റോഡ്, ബല്ലാട് റോഡ്, ആറാട്ട് റോഡ്, ഗോക്കലെ റോഡ്, എസ് എന്‍ പാര്‍ക്ക് റോഡ്, രാജീവ് ഗാന്ധി റോഡ്, എം എ റോഡ്, വി കെ എസ് റോഡ്, അലവില്‍-അഴീക്കോട് റോഡ്, താളികാവ് റോഡ് എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന പൈപ്പ് ലൈനിലൂടെയാണ് മലിനജലം പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിക്കുക. തൃശ്ശൂര്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല.

പത്രസമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന, സ്ഥിരം സമിതി അധ്യക്ഷരായ ഷമീമ ടീച്ചര്‍, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, പി വി ജയസൂര്യന്‍, സെക്രട്ടറി ഡി സാജു, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എ ബീന എന്നിവര്‍ പങ്കെടുത്തു.

date