Skip to main content

എല്ലാ വീട്ടിലും പച്ചക്കറി; സ്വയംപര്യാപ്തമായി ചെറുതാഴം

വാഴയ്ക്കും മഞ്ഞളിനും പുറമെ പച്ചക്കറി ഉൽപാദനത്തിലും സ്വയംപര്യാപ്തത കൈവരിക്കാനൊരുങ്ങുകയാണ് ചെറുതാഴം ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും  ആവശ്യമായ പച്ചക്കറികൾ ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കുന്നുണ്ട്.  222 വനിതാ ഗ്രൂപ്പുകളിലായി 65 ഏക്കർ സ്ഥലത്തും 11100 ഗ്രോബാഗിലും പച്ചക്കറി കൃഷി ചെയ്യുന്നു.  50 ഏക്കറിൽ വ്യക്തിഗത കൃഷി വേറെയും. 12 ഏക്കർ സ്ഥലത്ത് തരിശ് സ്ഥല പച്ചക്കറി കൃഷി,
250 ഏക്കറിൽ ഭാരതീയ പ്രകൃതി രീതിയനുസരിച്ചും പച്ചക്കറി ഉൽപാദിപ്പിക്കുന്നുണ്ട്. കൂടാതെ 40 ഗ്രൂപ്പുകൾക്കായി 4000 വാഴകൾ, ഹോർട്ടികൾച്ചർ മിഷൻ പ്രകാരം 7500 വാഴകൾ എന്നിവയും പഞ്ചായത്തിൽ കൃഷി ചെയ്യുന്നുണ്ട്. കാർഷിക ഉൽപ്പന്നങ്ങളിൽ മിച്ചം വരുന്നവ വിപണനം ചെയ്യാനായി പഞ്ചായത്തോഫീസിന് സമീപത്ത് ഇക്കോ ഷോപ്പ് പ്രവർത്തിക്കുന്നുണ്ട്. എല്ലാ സീസണിലും പച്ചക്കറി സുലഭമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരൻ പറയുന്നു.

പരമ്പരാഗത ജൈവ കൃഷിയാണ് നടപ്പാക്കുന്നത്. ചീര, വെണ്ട, വഴുതന, വെള്ളരി, കയ്പ, പടവലം, കുമ്പളം, പച്ചമുളക്, കക്കിരി, പയർ, തക്കാളി തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും മികച്ച രീതിയിൽ കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറി ക്ലസ്റ്ററുകൾ സജീവമായി പ്രവർത്തിക്കുന്നു. കൃഷി ഓഫീസർ പി നാരായണൻ, അസിസ്റ്റന്റ് എം കെ സുരേഷ് എന്നിവരാണ് കർഷകർക്കാവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നത്.

നേരത്തേ തന്നെ മഞ്ഞൾ ഗ്രാമമായി പ്രഖ്യാപിച്ച ചെറുതാഴത്ത് അഞ്ച് ഹെക്ടറിൽ മഞ്ഞളുണ്ട്. ചെറുതാഴം കർഷകശ്രീ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ മഞ്ഞൾ പൊടി ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്നുമുണ്ട്. കൂടാതെ കുരുളുമുളക് ഉൽപ്പാദനത്തിലും മുന്നിലാണ് ചെറുതാഴം.

 

date