Skip to main content

ജില്ലയിലെ അഞ്ച് തീരദേശ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു തീരദേശ മേഖലയിലെ സമഗ്ര വികസനം സർക്കാറിന്റെ ലക്ഷ്യം : മന്ത്രി സജി ചെറിയാൻ

തീരദേശ മേഖലകളിൽ സമഗ്ര വികസനം കൊണ്ടു വരികയെന്നത് സംസ്ഥാന സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണെന്ന് ഫിഷറീസ്, സാംസ്‌കാരിക, യുവജന കാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ. തീരദേശ റോഡുകളുടെ സംസ്ഥാന തല പ്രവൃത്തി ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ധർമ്മടം മണ്ഡലത്തിലെ പിണറായി, ധർമ്മടം, വേങ്ങാട്, മുഴപ്പിലങ്ങാട് എന്നീ ഗ്രാമപഞ്ചായത്തുകളിൽപ്പെട്ട അഞ്ച് തീരദേശ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. പരമ്പരാഗത മത്സ്യ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് വള്ളവും മറ്റ് മത്സ്യബന്ധന ഉപാധികളും സർക്കാർ നൽകുന്നുണ്ടെന്നും തീരദേശ മേഖലയിലെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിചേർത്തു. സംസ്ഥാനത്ത് ഒൻപത് ജില്ലകളിലായി 31 നിയോജക മണ്ഡലങ്ങളിൽ 62 റോഡുകളുടെ പ്രവൃത്തിയാണ് ഓൺലൈനായി മന്ത്രി ഉദ്ഘാടനം ചെയ്തത്.  
തീരദേശ റോഡുകളുടെ നിലവാരമുയർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തി പിണറായി പഞ്ചായത്തിലെ അണ്ടല്ലൂർ കടവ് എകെജി റോഡ് 37.25 ലക്ഷം രൂപ, പുത്തലത്ത് യുവരശ്മി റോഡ് 1.16 കോടി, ധർമ്മടം പഞ്ചായത്തിലെ മമ്മാക്കുന്ന് അടിവയൽ റോഡ് 96 ലക്ഷം, വേങ്ങാട് പഞ്ചായത്തിലെ ചാമ്പാട് പുഴക്കര റോഡ് 1.40 കോടി, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മുണ്ടമ്പലം പാണ്ടികശാല റോഡ് 23.97 ലക്ഷം എന്നിങ്ങനെ 3.73 കോടി രൂപയാണ് മണ്ഡലങ്ങളിലെ റോഡ് വികസനത്തിനായി വകയിരുത്തിയത്.
വേങ്ങാട് ചാമ്പാട് പുഴക്കര റോഡ് പ്രാദേശിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ നിർവ്വഹിച്ചു. വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഗീത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ കെ രാജീവൻ (പിണറായി), കെ പി ലോഹിതാക്ഷൻ (അഞ്ചരക്കണ്ടി), ടി സജിത (മുഴപ്പിലങ്ങാട്), എൻ കെ രവി (ധർമ്മടം), വേങ്ങാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ചന്ദ്രൻ, ഹാർബർ എൻഞ്ചിനിയറിംഗ് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ അബ്ദുൾ ജബ്ബാർ, സ്വാഗത സംഘം കൺവീനർ പി കെ സുനീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date