"പാലാപ്പള്ളി തിരുപ്പള്ളി പുകളേറും രാക്കുളി നാളാണേ....ബീച്ചിനെ ഇളക്കിമറിച്ച് സോൾ ഓഫ് ഫോക്ക്
ഫോക്ക് സംഗീതത്തിന്റെ അലയടികൾ കൊണ്ട് കാണികളെ കയ്യിലെടുത്തും ആവോ ദാമാനോ പട്ടിനു ചുവടുവപ്പിച്ചും അതുൽ നറുകരയും സംഘവും. എന്റെ കേരളം പ്രദർശന വിപണന മേളയുടെ മൂന്നാം ദിനമാണ് നാടൻപാട്ടുകളും നാടൻ കലാരൂപങ്ങളും കോർത്തിണക്കി കൊണ്ടുള്ള 'കോളേജ് ഡേ'ദൃശ്യവിരുന്ന് ബീച്ചിൽ അരങ്ങേറിയത്.
പാലപ്പള്ളി തിരുപ്പള്ളി, താരക പെണ്ണാളേ, കരിങ്കാളിയല്ലേ, ആടാട് ആടാട് കാവിലെ നല്ലമ്മേ തുടങ്ങി തനത് നാടൻ പാട്ടുകളും സിനിമ ഗാനങ്ങളും പാടിയാണ് അതുലും സംഘവും ആസ്വാദകരെ കയ്യിലെടുത്തത്. കരിങ്കാളി, വട്ടമുടി, പന്തക്കാളി, തിറ, തുടങ്ങിയ വള്ളുവനാട് ഏറനാട് മേഖലയിലെ നാട്ടുകലകൾ പാട്ടിനൊപ്പം ബീച്ചിലെ വേദിയിൽ എത്തിയപ്പോൾ മറ്റൊരു ആസ്വാദന തീരം സൃഷ്ടിച്ചു.
കടൽ കാറ്റിനൊപ്പം നാടൻവാദ്യങ്ങളും ലയിച്ചപ്പോൾ കോഴിക്കോട്ടെ കലാസ്വാദകർ മികച്ചൊരു കലാസന്ധ്യക്കാണ് സാക്ഷ്യം വഹിച്ചത്.
മലയാളി മനസ്സിൽ ഇടം പിടിച്ച കലാഭവൻ മണിയുടെ സൂപ്പർ ഹിറ്റ് നാടൻപാട്ടുകൾ ആലപിച്ചതോടെ സദസ്സ് കരഘോഷത്താൽ ഏറ്റുപാടി. അവധിദിനത്തിൽ ആയിരങ്ങളാണ് മേള സന്ദർശിക്കാനും കലാസ്വാദനത്തിനുമായി ബീച്ചിലേക്ക് എത്തിച്ചേർന്നത്.
- Log in to post comments