Skip to main content

കാരുണ്യയാത്രയിലൂടെ സ്വകാര്യ ബസ് ജീവനക്കാര്‍ സമാഹരിച്ചത്  പന്ത്രണ്ട് ലക്ഷത്തിലധികം രൂപ

 

ടിക്കറ്റ് നല്‍കാതെ കാരുണ്യ യാത്ര ഒരുക്കിയ പ്രൈവറ്റ് ബസ് ജീവനക്കാര്‍ ജില്ലയില്‍ നിന്ന് സമാഹരിച്ചത് 12,00,642 രൂപ. ഒരൊറ്റ ദിവസം കൊണ്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ ഇത്രയും തുക സമാഹരിച്ചത് എന്നത് തികച്ചും അഭിമാനകരമായ നേട്ടമാണ്. അതില്‍ 45700 രൂപ ചിലവ് കഴിച്ച് 1154942 രൂപയായിരിക്കും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുക. 225 പ്രൈവറ്റ് ബസുകളാണ് ജില്ലയില്‍ സര്‍വീസ് നടത്തുന്നത്. കോഴഞ്ചേരി, കോന്നി താലൂക്കുകളിലൂടെ ഓടുന്ന ബസുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്.  746346 രൂപയാണ് ഇവിടെ നിന്നും ലഭിച്ചത്. 

നാല്‍പത്തിരണ്ട് ബസുകള്‍ സര്‍വീസ് നടത്തുന്ന തിരുവല്ലയില്‍ നിന്നും ലഭിച്ചത് 1,84,348 രൂപയാണ്. റാന്നിയില്‍ 52 ബസുകളാണ് ഉള്ളത്. ഇവിടുത്തെ സര്‍വീസില്‍ നിന്നും ലഭിച്ച തുക 2,69,948 രൂപയാണ്. ലാഭവും നഷ്ടവും കണക്കാക്കാതെ ദുരിതബാധിതര്‍ക്ക് ഒരുകൈ സഹായം ചെയ്യുന്നതിനായി ഒരുക്കിയ യാത്രയില്‍ കാരുണ്യവര്‍ഷമാണ് പെയ്തതെന്ന്  ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി മനോജ് കുമാര്‍, സെക്രട്ടറി  പി ആര്‍ രാധാകൃഷ്ണന്‍ നായര്‍,സെന്‍ട്രല്‍ കമ്മറ്റി അംഗം ലാലു മാത്യു , സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളായ ബാബുരാജ്,എബ്രഹാം മാത്യു എന്നിവര്‍  അറിയിച്ചു.

                                                                      (പിഎന്‍പി 2916/18)

date