Skip to main content

ജില്ലയിലെ ഏറ്റവും നീളം കൂടിയ പാലം  റാന്നിയിലെ പുതിയ സമാന്തര പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും: രാജു ഏബ്രഹാം എംഎല്‍എ

 

 

      റാന്നിയിലെ പുതിയ സമാന്തര പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് രാജു ഏബ്രഹാം എംഎല്‍എ എ അറിയിച്ചു. ഇതിന്റെ ഭാഗമായി  എംഎല്‍എ യുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ളവര്‍  സ്ഥലപരിശോധന നടത്തി. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ ഏറ്റവും നീളം കൂടിയ പാലമെന്ന ഖ്യാതി പുതിയ സമാന്തര പാലത്തിനു സ്വന്തമാകും. റാന്നി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് നിലവിലുള്ള പാലത്തിന് സാമാന്തരമായി പുതിയ പാലം നിര്‍മ്മിക്കുന്നത്. 

      പമ്പാനദിയില്‍ പെരുമ്പുഴ കടവിനേയും ഉപാസനക്കടവിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആര്‍ച്ച് പാലത്തിന് 368.40 മീറ്റര്‍ നീളമുണ്ട്. പാലത്തിന് 27.5 കോടി രൂപയാണ് വകയിരുത്തിയത്. പാലത്തിന് പമ്പാ നദിയില്‍ രണ്ട് തൂണുകളും രണ്ട്  അബട്ട്‌മെന്റുകളും ഉണ്ട്. പെരുമ്പുഴ കരയില്‍ നാലു തൂണുകളും ഉപാസനക്കരയില്‍ അഞ്ച് തൂണുകളുമാണ് ഇള്ളത്. ഉപാസനക്കരയില്‍ നിന്നും പമ്പാ നദിയിലേക്ക് ഇറങ്ങാന്‍ നാലു മീറ്ററിന്റെ റോഡും വിഭാവനം ചെയ്തിട്ടുണ്ട്. പുഴയിലെ മൂന്നു സ്പാനുകള്‍ക്ക് 45 മീറ്റര്‍ വീതം നീളമുണ്ട്. ഇരുകരകളിലുമായി ഉള്ള ഒന്‍പത് സ്പാനുകള്‍ക്ക് 26 മീറ്റര്‍ വീതം നീളമുണ്ട്. പാലത്തിന്റെ വാഹനം കടന്നുപോകുന്ന ഭാഗത്തിന് 7.5 മീറ്റര്‍ വീതിയുണ്ട്. പാലത്തിന് ഇരുവശവും 1.5 മീറ്റര്‍ വീതിയുള്ള നടപ്പാതയും ഉണ്ട്. നടപ്പാതയും പാലവും തമ്മില്‍ കോണ്‍ക്രീറ്റ് ക്രാഷ്ബാരിയര്‍ ഉപയോഗിച്ച് വേര്‍പെടുത്തും. ഉപാസനക്കടവില്‍ അപ്രോച്ച് റോഡിന് 40 മീറ്റര്‍ നീളം ഉണ്ട്.  പാലത്തിന്റെ പെരുമ്പുഴ കരയില്‍ 1800 മീറ്റര്‍ നീളത്തിലാണ് അപ്രോച്ച് റോഡ് കടന്നുപോകുന്നത്. രാമപുരം-ബ്ലോക്ക് പടി റോഡ് ഏറ്റെടുത്താണ് അപ്രോച്ച് റോഡായി ഉയര്‍ത്തുക.  10 മീറ്റര്‍ വീതിയിലാണ് ഇരുഭാഗത്തും അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നത്. 

     പുതിയ പാലം വരുന്നതോടെ റാന്നി ടൗണിന്റെ മുഖച്ഛായതന്നെ മാറും. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് സമാന്തരമായി ബ്ലോക്ക് പടി മുതല്‍ മിനര്‍വ്വ ജംഗ്ഷന്‍ വരെ പുതിയ റോഡ് വരുന്നതോടെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. കൂടുതല്‍ മേഖലകളിലേക്ക് വികസനം എത്തിക്കാന്‍ ഇതിലൂടെ കഴിയും. രാമപുരം -ബ്ലോക്കുപടി റോഡിന്റെ പോസ്റ്റ് ഓഫീസ് പടി ഭാഗത്ത് സംസ്ഥാന പാതയിലേക്ക് കയറുന്ന  ഇടുങ്ങിയ റോഡ് തൊട്ടടുത്ത കടമുറികള്‍ വിലയ്‌ക്കെടുത്ത് വീതി വര്‍ധിപ്പിക്കും.  പുതിയ പാലത്തില്‍ നിന്നും അറയ്ക്കമണ്‍ ജംഗ്ഷനിലേക്ക് എലിവേറ്റഡ് ഹൈവേ ഉള്‍പ്പെടെയുളള പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്. റോഡ് വികസനത്തിന് വസ്തു ഏറ്റെടുക്കേണ്ടിയ ഇടങ്ങളില്‍ നഷ്ടപരിഹാരം നല്‍കിയാവും ഏറ്റെടുക്കല്‍ നടത്തുക. ബെഗോറ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്കാണ് പാലത്തിന്റെ നിര്‍മ്മാണച്ചുമതല. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ ജി വിശ്വപ്രകാശ്, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ആര്‍. അനില്‍കുമാര്‍, അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരായ പി ശ്രീലത, ബിജി തോമസ് എന്നിവരും സ്ഥലം സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നു. 

date