കളമശ്ശേരിയിൽ എല്ലാ മേഖലകളിലും വികസനം ഉറപ്പാക്കി - മന്ത്രി പി രാജീവ്
*ആലങ്ങാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു
കളമശ്ശേരി മണ്ഡലത്തിലെ സമസ്ത മേഖലകളിലും സമഗ്ര വികസനം ഉറപ്പാക്കിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ആലങ്ങാട് ഗ്രാമ പഞ്ചായത്തിൽ നടന്ന വികസന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'കൃഷിക്ക് ഒപ്പം കളമശ്ശേരി' പദ്ധതിയുടെ ഭാഗമായി ആലങ്ങാട് തരിശായി കിടന്ന ഭൂമിയിൽ കൃഷി വ്യാപിപ്പിക്കാൻ കഴിഞ്ഞു. 'ഓപ്പറേഷൻ വാഹിനി' പദ്ധതി വഴി തോടുകളിലെ നീരൊഴുക്ക് സുഗമമാക്കി. വിപണിയിൽ നിന്ന് മറഞ്ഞു പോയ ആലങ്ങാട് ശർക്കര വിപണിയിലേക്ക് തിരിച്ച് കൊണ്ടുവരാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
ആലങ്ങാടിനെ ഒരു സർക്യൂട്ട് ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നതിന് വിവിധ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി റോഡുകളുടെ വീതി കൂട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. തിരുവാല്ലൂർ ക്ഷേത്രത്തിലെ ഊട്ടുപുര ഒരു കോടി 70 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടു കൂടിയ അമിനിറ്റി സെന്ററായി മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കരിങ്ങാംതുരുത്തിൽ നിന്നും ആലങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കും കൊങ്ങോർപ്പിള്ളിയിൽ നിന്നും മെഡിക്കൽ കോളേജിലേക്കും രണ്ട് ബസ് സർവീസുകൾ അനുവദിക്കും. പൊതു ഇടങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പകൽ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും മണ്ഡലത്തിലെ എല്ലാ സ്ത്രീകൾക്കും തൊഴിൽ ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെ മണ്ഡലത്തിലെ വനിതകൾക്ക് തൊഴിൽ പരിശീലനം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തിന്റെ സമഗ്ര വികസന നേട്ടങ്ങൾ അടങ്ങിയ വികസന പത്രിക മന്ത്രി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസിന് കൈമാറി. ഇന്ത്യ - പാക് യുദ്ധത്തിൽ വീരമൃതുവരിച്ച ആലങ്ങാട് സ്വദേശി കളപ്പറമ്പത്ത് ജോർജിനു വേണ്ടി നിർമ്മിക്കുന്ന സ്മാരകത്തിന്റെ പ്രഖ്യാപനവും മന്ത്രി നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആളുകളെയും ചടങ്ങിൽ ആദരിച്ചു.
സാമൂഹികക്ഷേമം, കാർഷിക വികസനം, മൃഗ സംരക്ഷണം, ഭവന നിർമ്മാണം, മാലിന്യ നിർമാർജനം, ഡിജിറ്റൽ സേവനങ്ങൾ, ആരോഗ്യ സംരക്ഷണം തുടങ്ങി നിരവധി മേഖലകളിൽ ആലങ്ങാട് പഞ്ചായത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ആലങ്ങാട് തരിശ് കിടന്ന ഭൂമിയിൽ കൃഷി വ്യാപിപ്പിക്കുന്നതിന് 2.5 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി. തോടുകളുടെ നവീകരണത്തിനായി 60 ലക്ഷം രൂപയുടെ പദ്ധതിയും നടപ്പിലാക്കി.
പഞ്ചായത്തിലെ പ്രധാന പ്രശ്നമായിരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 1.4 കോടി രൂപ ചെലവഴിച്ചു. ലൈഫ് മിഷൻ മുഖേന 177 കുടുംബങ്ങൾക്ക് വീട് നൽകി. സ്കൂളുകളിലെ അടിസ്ഥാന വികസനത്തിനും വയോജനങ്ങളുടെ സംരക്ഷണത്തിനുമായി വിവിധ പദ്ധതികൾ നടപ്പിലാക്കി. ജില്ലയിലെ മാതൃക എം.സി.എഫായി പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്, എന്നും റിപ്പോർട്ടിൽ പറയുന്നു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലത പുരുഷൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ.യേശുദാസ് പറപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ ഗോപീകൃഷ്ണൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുനി സജീവൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ആർ ജയകൃഷ്ണൻ, ആരോഗ്യ വിദ്യാഭാസ സ്ഥിരം സമിതി അധ്യക്ഷൻ വിൻസെന്റ് കാരിക്കശേരി, പഞ്ചായത്ത് സെക്രട്ടറി സഞ്ജയ് ഹക്കീം തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments