Skip to main content
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അയോഗ്യരായ വോട്ടര്‍മാരുടെ പട്ടിക  ജില്ലാ കല്കടര്‍ എസ് പ്രേംകൃഷ്ണന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറുന്നു

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: ജില്ലാതല രാഷ്ട്രീയ പാര്‍ട്ടി യോഗം ചേര്‍ന്നു

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ഇല്ലാത്ത അര്‍ഹരായവരെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അയോഗ്യരായ വോട്ടര്‍മാരുടെ വിവരം സംബന്ധിച്ച് വിശദീകരിക്കാന്‍ ചേര്‍ന്ന ജില്ലാതല രാഷ്ട്രീയ പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.

ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഹിയറിംഗ് പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കും. യോഗ്യതയുള്ള ഒരാളും വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാകുന്നില്ലെന്ന് ഉറപ്പാക്കും. ലോജിക്കല്‍ ഡിസ്‌ക്രിപ്പന്‍സിയില്‍ ഉള്‍പ്പെട്ട വോട്ടര്‍മാര്‍ക്ക് മതിയായ രേഖ ഹാജരാക്കുന്നതിന് അവസരമൊരുക്കും. ഇതിനായി എല്ലാ വില്ലേജ് ഓഫീസിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നോട്ടീസ് ബോര്‍ഡില്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇ.ആര്‍.ഒ മാര്‍ക്കും നിര്‍ദേശം നല്‍കി. ഹിയറിംഗ് നടപടിക്രമം ഫെബ്രുവരി 14 ന് മുമ്പ് പൂര്‍ത്തിയാക്കും. അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലയില്‍ അയോഗ്യരായി കണ്ടെത്തിയ 1558 പേരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറി. തിരുവല്ല-371, റാന്നി-391, ആറന്മുള-373, കോന്നി-337, അടൂര്‍-86 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.
യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, റോജി പോള്‍ ഡാനിയേല്‍, ദീപു ഉമ്മന്‍, കെ.പി നൗഷാദ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബീന എസ്.ഹനീഫ്, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരായ മിനി തോമസ്, കെ.എച്ച് മുഹമ്മദ് നവാസ്, ആര്‍.ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.
 

date