കൊയ്ത്ത് മെതിയന്ത്രങ്ങളുടെ വാടക തീരുമാനിച്ചു
പുഞ്ചക്കൊയ്ത്ത് മുന്നൊരുക്ക യോഗം മന്ത്രി പി പ്രസാദിൻ്റെ അധ്യക്ഷതയിൽ ചേർന്നു
കൊയ്ത്ത് മെതിയന്ത്രങ്ങളുടെ വാടക ഒരു ഏക്കർ കൊയ്യുന്നതിന് ഒന്ന് മുതൽ ഒന്നര മണിക്കൂർ എന്ന നിബന്ധനയോടുകൂടി റോഡ്മാർഗ്ഗം എത്താവുന്ന പാടശേഖരങ്ങൾക്ക് മണിക്കൂറിന് 2100 രൂപ എന്ന നിരക്കിൽ തീരുമാനിച്ചു. ചങ്ങാടത്തിൽ കയറ്റിയിറക്കേണ്ട പാടശേഖരങ്ങൾക്ക് മണിക്കൂറിന് 2200 രൂപ എന്ന നിരക്കിലും വാടക നിശ്ചയിച്ചു. ഈ നിരക്ക് എല്ലാ പാടശേഖരങ്ങൾക്കും ഒരുപോലെ ബാധകമാണെന്നും അതിൽ നിന്നും നിരക്ക് മാറ്റുവാൻ പാടുള്ളതല്ല എന്നും യോഗത്തിൽ തീരുമാനമായി.
കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഓൺലൈനായി അധ്യക്ഷത വഹിച്ച് കളക്ട്രേറ്റിൽ ചേർന്ന 2025-26 പുഞ്ചക്കൊയ്ത്ത് മുന്നൊരുക്ക യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്.
കൊയ്ത്തും സംഭരണവും സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജില്ലാ തലത്തിലും ബ്ലോക്കുതലത്തിലും വിദഗ്ദർ ഉൾപ്പെടുന്ന റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴയിൽ മൂന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർമാരെ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുടെ കുറവുണ്ടെങ്കിൽ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പി പ്രസാദ് അറിയിച്ചു.
കൊയ്ത്തിന് മുമ്പായി എല്ലാ കൃഷിഭവനുകളിലും പാടശേഖരങ്ങളുടെ യോഗം ചേർന്ന് കൊയ്ത്തിന്റെ ഷെഡ്യൂൾ തയ്യാറാക്കുകയും പാടശേഖര സമിതി ഭാരവാഹികൾ മെഷിൻ ഏജന്റു മാരുമായി എഗ്രിമെൻ്റ് വയ്ക്കുകയും വേണം. പുഞ്ചക്കൊയ്ത്തിന് ഇറക്കുന്ന കൊയ്ത്തു മെതിയന്ത്രങ്ങളുടെ കാര്യക്ഷമത കേരള സ്റ്റേറ്റ് അഗ്രിക്കൾച്ചർ മെക്കനൈസേഷൻ മിഷൻ/ കൃഷി വകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗവും ചേർന്ന് ഉറപ്പാക്കും. ഗവൺമെന്റ് പദ്ധതിപ്രകാരം നൽകിയ യന്ത്രങ്ങളെല്ലാം കൊയ്ത്ത് സമയത്ത് ലഭ്യമാകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുവാനും തീരുമാനമായി.
നെല്ല് സംഭരണ സമയത്ത് ഉപയോഗിക്കുന്ന ത്രാസ്സുകൾ ലീഗൽ മെട്രോളജി വകുപ്പ് മുഖേന അളവ് ക്രമീകരിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
നെല്ലിന്റെ ഗുണ നിലവാര പരിശോധന നടത്തുമ്പോൾ ബന്ധപ്പെട്ട കർഷകരുടെ സാന്നിദ്ധ്യത്തിലാണ് നടത്തുന്നതെന്ന് ഉറപ്പാക്കുന്നതിന് പാഡി മാർക്കറ്റിംഗ് ഓഫീസറെ യോഗം ചുമതലപ്പെടുത്തി. നെല്ലിന്റെ ചുമട്ടുകൂലി സംബന്ധിച്ച് തർക്കം ഉണ്ടാകുന്ന പക്ഷം പരിഹരിക്കുന്നതിന് ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തി.
യോഗത്തിൽ ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ്, തോമസ് കെ തോമസ് എം എൽ എ, എച്ച് സലാം എം എൽ എ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments