Skip to main content
കോമളം പാലം  മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നു

കിഫ്ബിയിലൂടെ കൂടുതല്‍ വികസനം യാഥാര്‍ഥ്യമായി : മുഖ്യമന്ത്രി പിണറായി വിജയന്‍ കോമളം പാലം  നാടിന് സമര്‍പ്പിച്ചു

കിഫ്ബിയിലൂടെ സംസ്ഥാനത്ത് കൂടുതല്‍ വികസനം യാഥാര്‍ഥ്യമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മാണം പൂര്‍ത്തിയായ കോമളം പാലം  ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 2016 ല്‍ സര്‍ക്കാര്‍ കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചു. സംസ്ഥാനത്ത് പാലം, ഓവര്‍ ബ്രിഡ്ജ്, ഫ്‌ളൈ ഓവര്‍ തുടങ്ങിയവയിലൂടെ കൂടുതല്‍ വികസനം സാധ്യമാക്കി. മലയോര, തീരദേശ ഹൈവേ നിര്‍മാണം പൂര്‍ത്തിയാകുന്നു.  പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍  5000 കോടി രൂപ ചെലവഴിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കി. ആര്‍ദ്രം മിഷന്‍ പദ്ധതിയിലൂടെ സാധാരണക്കാര്‍ക്ക് മികച്ച ചികത്സ സൗകര്യം ഒരുക്കി. കേരളത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളജ് വരെ പലവിധത്തിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യം ഒരുക്കി. സംസ്ഥാനത്ത് നവജാത ശിശു മരണ നിരക്ക്, മാതൃ മരണനിരക്കിലും ഗണ്യമായ കുറവുണ്ടായി. വിവിധ മേഖലകളില്‍ 90,000 കോടി രൂപയുടെ വികസനം  കിഫ്ബി വഴി ഏറ്റെടുത്തു. ജനങ്ങളുടെ പിന്തുണയിലൂടെ വലിയ തോതിലുള്ള വികസനം യാഥാര്‍ഥ്യമായി. നാടിന്റെയും ജനത്തിന്റെയും ഐക്യമാണ് പ്രതിസന്ധികളില്‍ അതിജീവനം സാധ്യമാക്കിയത്. മികച്ച രീതിയിലുള്ള പുനരധിവാസം ചൂരല്‍മലയില്‍ ഒരുങ്ങുന്നു. പാവപ്പെട്ടവരെ ചേര്‍ത്തു പിടിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്. നാടിന്റെ വികസനത്തിനും ഭാവിക്കും ആവശ്യമായ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നു. വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന സ്ത്രീ സുരക്ഷ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കിഫ്ബിയിലൂടെ പാലം , റോഡ്, കെട്ടിടം തുടങ്ങിയവയുടെ നിര്‍മാണം സാധ്യമായതായി അധ്യക്ഷന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 150 ല്‍ അധികം പാലങ്ങള്‍ നിര്‍മിച്ചു. സര്‍ക്കാരിന്റെ വികസന പദ്ധതികളിലൂടെ ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം ഉണ്ടായതായും മന്ത്രി പറഞ്ഞു.
വികസന നിലപാടോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മാത്യു ടി തോമസ് എം എല്‍ എ പറഞ്ഞു. ബിഎം ബിസി നിലവാരത്തിലുള്ള റോഡ്, പാലം, കുടിവെള്ള പദ്ധതി തുടങ്ങി നിരവധി വികസന പ്രവര്‍ത്തനം മണ്ഡലത്തില്‍ നടപ്പാക്കി. ക്ഷമയോടെയുള്ള പ്രവര്‍ത്തനം മികച്ച രീതിയിലുള്ള വികസനം ഉണ്ടാക്കുമെന്ന കാഴ്ചപ്പാട് കോമളം പാലം നിര്‍മാണത്തിലൂടെ സാധ്യമായതായും എം എല്‍ എ കൂട്ടിച്ചേര്‍ത്തു. ശിലാഫലകം അനാച്ഛാദനവും എം എല്‍ എ നിര്‍വഹിച്ചു.
എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി അജിത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 7.5 മീറ്റര്‍ കാര്യേജ് വേയും ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയോട് കൂടി  11 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മിച്ചത്. നദിയില്‍ 28 മീറ്ററിന്റെ 3 സ്പാനും ഇരുകരകളിലായി 12.5 മീറ്ററിന്റെ 2 വീതം ലാന്‍ഡ് സ്പാനുകളും ഉള്ള ഹൈലെവല്‍ ബ്രിഡ്ജാണ് നിര്‍മിച്ചത്. മാത്യു ടി തോമസ് എം എല്‍ എയുടെ ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ച് വഴിവിളക്കും സ്ഥാപിച്ചു.
പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനി സനില്‍, ജില്ലാ പഞ്ചായത്ത് അംഗം നീതു മാമ്മന്‍ കൊണ്ടൂര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജു പി. കുരുവിള, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. മാത്യു, പുറമറ്റം ഗ്രാമപഞ്ചായത്തംഗംസജി ചാക്കോ, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് അംഗംഗിരികുമാര്‍, പൊതുമരാമത്ത് പാലം വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ഷീജ തോമസ്, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date