കെ എസ് ആർ ടി സി യിൽ വിപ്ലവകരമായ മാറ്റം: മന്ത്രി ഗണേഷ് കുമാർ
വിപ്ലവകരമായ മാറ്റമാണ് കെ എസ് ആർ ടി സി യിൽ നടക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. അടൂർ കെഎസ്ആർടിസി ഡിപ്പോയിൽ അന്തർ സംസ്ഥാനം അടക്കമുള്ള പുതിയ ദീർഘദൂര ബസ് സർവീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് കെഎസ്ആർടിസി. എ.ഐ അധിഷ്ഠിത ഓട്ടോമേറ്റഡ് ഷെഡ്യൂളിംഗ് സിസ്റ്റത്തിലൂടെ വരുമാന, ചെലവ്, ലാഭനഷ്ട കണക്കുകളും ബാലൻസ് എന്നിവ തൽക്ഷണം ലഭ്യമാകും. തിരുവനന്തപുരത്തെ കിഴക്കേകോട്ട, തമ്പാനൂർ സി റ്റി ഡിപ്പോകളിൽ ഈ സംവിധാനം നടപ്പിലാക്കി. മറ്റു എല്ലാ ഡിപ്പോകളിലേക്കും ഇത് വ്യാപിപ്പിക്കും. ജീവനക്കാർക്ക് സോഫ്റ്റ്വെയർ പരിചയപ്പെടാനുള്ള പരിശീലനവും നടക്കുന്നു.ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, മറ്റു കമ്പനികൾ എന്നിവയുടെ സഹായത്തോടെ കെഎസ്ആർടിസി സ്വന്തമായി ആശുപത്രി തുടങ്ങുകയാണ്. 10 പേർക്ക് ഒരേ സമയം ഏറ്റവും കുറഞ്ഞ ചെലവിൽ ഡയാലിസിസ് ചെയ്യാനുള്ള സംവിധാനം തിരുവനന്തപുരം കിഴക്കേകോട്ടയിലുള്ള ആശുപത്രിയിലുണ്ടാകും.
കെഎസ്ആർടിസി ജീവനക്കാർക്ക് പുറമേ പ്രദേശത്തെ പാവപ്പെട്ട സാധാരണക്കാർക്ക് ചികൽസയും വിലക്കുറവിൽ മരുന്നും ലഭ്യമാക്കും. കെ എസ് ആർ ടി സി ജീവനക്കാരുടെ പ കരുതൽ, ശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് എന്നിവയിലൂടെ അപകടം കുറഞ്ഞു. ദിവസവും ഓരോ ഡിപ്പോയിൽ നിന്നും ടാർഗറ്റിനു മുകളിലേക്ക്
വരുമാനം എത്തിക്കാൻ സാധിക്കുന്നു. ചെറിയ ഡിപ്പോകൾ പോലും ലാഭത്തിലാണ്.അടൂരിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള സർവീസ് സ്ഥിരം ആക്കുന്നത് പരിഗണിക്കും. തമിഴ്നാടും ആയിട്ടുള്ള പുതിയ കരാർ പ്രാബല്യത്തിലാകുമ്പോൾ അടൂരിൽ നിന്നും തിരുനെൽവേലിക്കും സർവീസ് ഉണ്ടാക്കും. ബജറ്റ് ടൂറിസത്തിനായി ഒരു മാസം തമിഴ്നാട് കോർപ്പറേഷന്റെ 50 വണ്ടികൾ കേരളത്തിലേക്ക് വരാനുള്ള അനുവാദം നൽകും. പകരമായി കേരളത്തിന്റെ 50 വണ്ടികൾ തമിഴ്നാട്ടിലേക്കും പോകും. കെഎസ്ആർടിസിയിലെ എല്ലാ കാറ്റഗറിയിൽപെട്ട ജീവനക്കാർക്കും ന്യായമായ സ്ഥാനക്കയറ്റം നൽകും. അതിന്റെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അടൂർ ഡിപ്പോയിൽ നിന്നും ആരംഭിച്ചഅടൂർ -മാനന്തവാടി (പ്രീമിയം സൂപ്പർ ഫാസ്റ്റ്) , അടൂർ -ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്), അടൂർ -കോയമ്പത്തൂർ (പ്രീമിയം സൂപ്പർ ഫാസ്റ്റ് ), അടൂർ -തേപ്പുപാറ -പത്തനാപുരം (ഓർഡിനറി ) എന്നീ പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി നിർവഹിച്ചു.
അടൂർ ഡിപ്പോയിൽ നിന്നും നിരവധി സർവീസ് ആരംഭിച്ചിട്ടുള്ളതായി അധ്യക്ഷൻ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സർക്കാർ അനുവദിച്ച ഒരു കോടി രൂപയിൽ അടൂർ ഡിപ്പോ യാർഡ് നിർമാണം ആരംഭിച്ചതായും ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.
അടൂർ നഗരസഭ ചെയർപേഴ്സൺ റീനാ ശാമുവൽ, വൈസ് ചെയർപേഴ്സൺ ഡി ശശികുമാർ, വാർഡ് കൗൺസിലർ മുംതാസ്,
സി.എം.ഡി പ്രമോജ് ശങ്കർ,എ.റ്റി.ഒ റെജി മാത്യു, സാമൂഹിക രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ബി ഹർഷകുമാർ, ടി.ഡി ബൈജു, ഡി.സജി, അരുൺ കെ.എസ് മണ്ണടി, ലിജോ ജോൺ, പി.രവിന്ദ്രൻ, അഡ്വ. എസ്. മനോജ്, റോഷൻ ജേക്കബ്, അനിൽ നെടുംമ്പള്ളി, സാംസൺ ഡാനിയേൽ, സജു മിഖായേൽ, എസ്.ഹർഷകുമാർ, ബോബി മാത്തുണ്ണി, ടി.കെ അരവിന്ദ്, ഡി പ്രശാന്ത്, എസ്.കാർത്തികേയൻ, അനിൽകുമാർ
എന്നിവർ പങ്കെടുത്തു.
- Log in to post comments