Skip to main content
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ബജറ്റ് അവതരിപ്പിക്കുന്നു

കാര്‍ഷിക, ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

കാര്‍ഷിക, ആരോഗ്യ മേഖലയ്ക്ക്  ഊന്നല്‍ നല്‍കി  2026-27 സാമ്പത്തിക വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് ബജറ്റ്. ഉപാധ്യക്ഷന്‍ അനീഷ് വരിക്കണ്ണാമല അവതരിപ്പിച്ച ബജറ്റില്‍ വരവ് 104.64 കോടി രൂപയും ചെലവ് 97.75 കോടി രൂപയും പ്രതീക്ഷിക്കുന്ന നീക്കിയിരിപ്പ് 6.89 കോടി രൂപയാണ്.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷയായി.
കാര്‍ഷികം, ആരോഗ്യം, കല-സാംസ്‌കാരികം, വിദ്യാഭ്യാസം, ചെറുകിട വ്യവസായം, കുടിവെള്ളം, മൃഗസംരക്ഷണവും ക്ഷീരവികസനം തുടങ്ങിയ എല്ലാ മേഖലകളുടെയും വികസനത്തിന് ബജറ്റ് ഊന്നല്‍ നല്‍കി. കാര്‍ഷിക മേഖലയ്ക്ക് ഏഴ് കോടി രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള പുല്ലാട്, അടൂര്‍ സീഡ് ഫാം എന്നിവ നവീകരിക്കും. ഫാമുകളുടെ സമ്പൂര്‍ണ പുനരുജ്ജീവനത്തിന് മിഷന്‍ അഗ്രി പദ്ധതി ആവിഷ്‌കരിക്കും. ഫാം ടൂറിസത്തിന് 10 ലക്ഷം രൂപയും അന്തിച്ചന്ത ആരംഭിക്കുന്നതിന് ആദ്യ ഗഡുവായി 20 ലക്ഷം രൂപയും വകയിരുത്തി. പത്തനംതിട്ട ജനറല്‍ ആശുപത്രിക്കായി മൂന്ന് കോടി രൂപയും അയിരൂര്‍ ആയുര്‍വേദ ആശുപത്രിക്ക്് 1.38 കോടി രൂപയും ജില്ലാ ഹോമിയോ ആശുപത്രിക്ക് 50 ലക്ഷം രൂപയും വകയിരുത്തി. പെരികോണിയല്‍ ഡയാലിസിസിന് 20 ലക്ഷം രൂപ മാറ്റി വച്ചു.
പടയണി സമിതികളുടെ കൂട്ടായ്മക്കായി ജില്ല പടയണി സംരക്ഷണ സമിതി രൂപികരിക്കും. കുട്ടികളെ പടയണി പരിശീലിപ്പിക്കുന്നതിന് സമിതികള്‍ക്ക് 5,000 രൂപ വീതം ഗ്രാന്‍ഡ് നല്‍കും. വര്‍ഷംതോറും പടയണി മേള നടത്തുന്നതിന് 10 ലക്ഷം രൂപയും ജില്ലാകഥകളി മേളയ്ക്കായി കഥകളി ക്ലബ്ബിന് രണ്ട് ലക്ഷം രൂപയും ആറന്മുള വഞ്ചിപ്പാട്ട് കളരിക്ക് 1.5 ലക്ഷം രൂപയും ജില്ലയിലെ പള്ളിയോടങ്ങള്‍ക്ക് ഗ്രാന്റിന് നാല് ലക്ഷം രൂപയും വകയിരുത്തി. വടശേരിക്കരയിലെ ശബരിമല ഇടത്താവളം നിര്‍മാണത്തിന് 20 ലക്ഷം രൂപ നീക്കി വച്ചു.
മൃഗസംരക്ഷണം, ക്ഷീരവികസനത്തിനായി മിഷന്‍ നന്ദിനി പദ്ധതിക്ക് നാല് ലക്ഷം രൂപ, ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 54 ലക്ഷം രൂപ, എ. ബി. സി പദ്ധതിക്ക് 20 ലക്ഷം രൂപയും വകയിരുത്തി.
മലയോര മേഖലയിലും മറ്റു പ്രദേശങ്ങളിലും ചെറുകിട കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് 2.65 കോടി രൂപയും പരിസ്ഥിതിയും മണ്ണ് സംരക്ഷണത്തിനുമായി 4.81 കോടി രൂപയും വകയിരുത്തി.
കണ്ണശ സ്മാരക സ്‌കൂള്‍ കെട്ടിടത്തിന് 50 ലക്ഷം രൂപയും ജില്ലയിലെ എസ്പിസി  കേഡറ്റുകള്‍ക്കായി അഞ്ച് ലക്ഷം രൂപയും മാറ്റി. കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് വിദ്യാദീപം പദ്ധതി നടപ്പാക്കും. വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗും വിനോദപദ്ധതികളും യോഗയും നടപ്പിലാക്കും. തണ്ണിത്തോട് പഞ്ചായത്തിലെ എലിമുള്ളുംപ്ലാക്കല്‍ സ്‌കൂളിന് മതില്‍ പണിയുന്നതിന് 25 ലക്ഷം അനുവദിക്കും. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മോഡല്‍ ഷീ ടോയ്ലറ്റ്, ജില്ലയിലെ വിവിധ സ്‌കൂള്‍, അങ്കണവാടി എന്നിവയുടെ നവീകരണത്തിനും കെട്ടിട നിര്‍മാണത്തിനും ദൈനംദിന ചെലവുകള്‍ക്കുമായി 7.5 കോടി രൂപ വകയിരുത്തി.
ഭവന നിര്‍മാണത്തിന് 9.18 കോടി രൂപയും സാമൂഹിക വനിതാ ശിശുക്ഷേമത്തിന് മൂന്ന് കോടി രൂപയും ബജറ്റില്‍ വകയിരുത്തി. പന്തളം കുന്നിക്കുഴിയില്‍ പട്ടികജാതി വനിതകള്‍ക്കായി ഒരു കോടി രൂപയുടെ ഹോസ്റ്റല്‍ സ്ഥാപിക്കും. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠനമുറിക്കായി 2 കോടി രൂപയും അഭ്യസ്ഥവിദ്യരായ യുവതി യുവാക്കള്‍ക്ക് വിദേശ തൊഴില്‍ ധനസഹായത്തിന് 30 ലക്ഷം രൂപയും മിശ്ര വിവാഹിതര്‍ക്ക് 50 ലക്ഷം രൂപയും അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ക്ക് അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗിന് 50 ലക്ഷം രൂപയും മാറ്റി വച്ചിട്ടുണ്ട്.

സ്ഥിരം സമിതി അധ്യക്ഷരായ എം വി അമ്പിളി, ജി സതീഷ് ബാബു, ജി ശ്രീനാദേവി കുഞ്ഞമ്മ, ജൂലി സാബു ഓലിക്കല്‍, അംഗങ്ങളായ ആരോണ്‍ ബിജിലി പനവേലില്‍, എ എന്‍ സലീം, ബീന പ്രഭ, ഡോ. ബിജു റ്റി ജോര്‍ജ്, നീതു മാമ്മന്‍ കൊണ്ടൂര്‍, എസ് സന്തോഷ്‌കുമാര്‍, സാം ഈപ്പന്‍, സവിത അജയകുമാര്‍, സ്റ്റെല്ല തോമസ്, ടി കെ സജി, വൈഷ്ണവി ശൈലേഷ്, സെക്രട്ടറി എസ് ഷെര്‍ള ബീഗം,  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date