Skip to main content
അടൂര്‍ ജനറല്‍ ആശുപത്രി ഡി ബ്ലോക്ക് ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു

ആരോഗ്യ മേഖലയില്‍ സമാനതകളില്ലാത്ത വികസനം: മന്ത്രി വീണാ ജോര്‍ജ് അടൂര്‍ ജനറല്‍ ആശുപത്രി ഡി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

കേരളത്തിന്റെ ആരോഗ്യം മേഖല സമാനതകളില്ലാത്ത വികസനത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടൂര്‍ ജനറല്‍ ആശുപത്രി ഡി ബ്ലോക്ക് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ ആര്‍ദ്രം മിഷനിലൂടെ അടിസ്ഥാന സൗകര്യമൊരുക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ഡയാലിസിസ് നല്‍കുന്നു. മാതൃ മരണ നിരക്ക്, നവജാത ശിശുമരണ നിരക്ക് എന്നിവ  കുറവുള്ള സംസ്ഥാനമാണ് കേരളം. ഒരു വര്‍ഷം 42.5 ലക്ഷം കുടുംബങ്ങള്‍ക്ക്  അഞ്ച് ലക്ഷം രൂപയുടെ ചികിത്സ സഹായം സര്‍ക്കാര്‍ ഒരുക്കുന്നു.
ഗ്രാമപ്രദേശത്ത് ജനകീയ ആരോഗ്യ കേന്ദ്രം, നഗരപ്രദേശങ്ങളില്‍ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചു. 5417 സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി.
 അടൂര്‍ മണ്ഡലത്തിലെ ആരോഗ്യ മേഖലയില്‍ നിരവധി വികസനം സാധ്യമാക്കി. തുമ്പമണ്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി. ഏറത്ത്, കടമ്പനാട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി. നാലു ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു.
 പന്തളം തെക്കേക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 1.43 കോടി രൂപ അനുവദിച്ചു. 55 ലക്ഷം രൂപ വിനിയോഗിച്ച് പള്ളിക്കല്‍ ജനകീയ ആരോഗ്യത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. അടൂര്‍ ജനറല്‍ ആശുപത്രിക്ക് ദേശീയ അംഗീകാരങ്ങളായ എന്‍ക്യുഎഎസ്, ലക്ഷ്യ, മുസ്‌കാന്‍  പുരസ്‌കാരങ്ങള്‍ ലഭിച്ചു. സംസ്ഥാനതലത്തില്‍ ഈ മൂന്ന് പുരസ്‌കാരം നേടുന്ന ആദ്യ ജനറല്‍ ആശുപത്രിയാണ് അടൂര്‍.
അടൂര്‍ ആശുപത്രിക്ക്  13 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.  അമ്മയും കുഞ്ഞും ബ്ലോക്കും കൂടി നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ്. പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലില്‍ കെട്ടിട നിര്‍മാണം അവസാന ഘട്ടത്തിലാണ്. റാന്നി, കോന്നി, തിരുവല്ല എന്നിവിടങ്ങളിലെ  ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നതായും മന്ത്രി ചൂണ്ടിാട്ടി.
കിഫ്ബിയിലൂടെ വലിയ വികസനമാണ് മണ്ഡലത്തില്‍ ഉണ്ടായതെന്ന്  അധ്യക്ഷന്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ ഇരട്ടപ്പാലം, മുന്‍സിഫ് കോടതി സമുച്ചയം,  ശ്രീമൂലം മാര്‍ക്കറ്റ് എന്നിവ കിഫ്ബി ഫണ്ടിലൂടെ പൂര്‍ത്തിയാക്കി. എട്ടു കോടി രൂപ ചെലവഴിച്ച് അടൂര്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചു. കൊടുമണ്‍ സ്റ്റേഡിയം പൂര്‍ത്തിയാക്കി. അടൂര്‍ നഗരസഭയുടെ പരിധിയില്‍ ശ്മശാനത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു.  പറക്കോട് അനന്തപുരം മാര്‍ക്കറ്റിന് കിഫ്ബിയിലൂടെ 14 കോടി രൂപ അനുവദിച്ചു. ആധുനിക രീതിയിലാണ് അടൂര്‍ ജനറല്‍ ഹോസ്പിറ്റല്‍ ഡയഗ്നോസ്റ്റിക് സെന്റര്‍ നിര്‍മിച്ചത്. മികച്ച രീതിയിലുള്ള വികസനം ആശുപത്രിയില്‍ നടക്കുന്നുവെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
കിഫ്ബിയിലൂടെ 14.64 കോടി രൂപ ചെലവഴിച്ച്  നാല് നിലകളിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. എക്സ്-റേ,  ഒ.പി.ജി, ലബോറട്ടറി, ദന്ത വിഭാഗം, അഡോളസെന്റ് ക്ലിനിക്, ബ്ലഡ് ബാങ്ക്, എം.ആര്‍.എല്‍, ഓഡിയോമെട്രി റൂം തുടങ്ങിയവ കെട്ടിടത്തിലുണ്ട്.
അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ റീന ശാമുവേല്‍, വൈസ് ചെയര്‍പേഴ്സണ്‍ ഡി ശശികുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ ജ്യോതി സുരേന്ദ്രന്‍, അനിതകുമാരി, ജെന്‍സി കടവുങ്കല്‍,  ആബിദ് ഷെഹിം, എം മുംതാസ്, ഷൈനി ബോബി, ഷിബു ചിറക്കരോട്ട്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സിന്ധു തുളസീധര കുറുപ്പ്,
 ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാകുമാരി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ.  രചന ചിദംബരം,  രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ഡി സജി,  അഡ്വ. മനോജ്, അഡ്വ. ബിജു വര്‍ഗീസ്, ലിജോ ജോണ്‍, വര്‍ഗീസ് പേരയില്‍,
സാംസണ്‍ ഡാനിയേല്‍,  രാജന്‍ സുലൈമാന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date