മയക്കുമരുന്ന് ശൃംഖലകൾക്കെതിരെ കർശന നടപടി; 'ഓപ്പറേഷൻ തൂഫാൻ' വഴി 795 പേർ അറസ്റ്റിൽ
സംസ്ഥാനത്ത് വ്യാപകമാകുന്ന മയക്കുമരുന്ന് ശൃംഖലകളെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ ദി നർക്കോ ഹണ്ട്' പദ്ധതി ശക്തമായി മുന്നേറുന്നതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഇതുവരെ 728 കേസുകൾ രജിസ്റ്റർ ചെയ്യുകയും 795 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രാജ്യാന്തര വിപണിയിൽ ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പോലീസ് പിടിച്ചെടുത്തത്. 625 ഗ്രാം എം.ഡി.എം.എ, 48.049 കിലോഗ്രാം കഞ്ചാവ്, 136 ഗ്രാം ഹാഷിഷ് ഓയിൽ, 480 കഞ്ചാവ് ബീഡികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പിടിച്ചെടുത്തവയിൽ ചെറിയ അളവിലുള്ള 233 കേസുകളും കൊമേഴ്‌സ്യൽ അളവിലുള്ള ആറ് കേസുകളും ഉൾപ്പെടുന്നു. എൻ.ഡി.പി.എസ് ആക്ട് പ്രകാരം 469 കേസുകളും COTPA പ്രകാരം 115 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്തുന്നതിനായി സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചിന് കീഴിൽ 'തൂഫാൻ ഇന്റലിജൻസ്' എന്ന പ്രത്യേക സംഘത്തിനും രൂപം നൽകിയിട്ടുണ്ട്. 84 പോലീസ് ഡിവിഷനുകളിലായി 16 അംഗങ്ങളുള്ള നാല് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് നിരോധിത മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ ലഭിക്കുന്ന ഉറവിടം കണ്ടെത്തി തടയുന്നതിനും നടപടികൾ സ്വീകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വിദേശത്തുനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന രണ്ട് പ്രധാന കണ്ണികളെ പോലീസ് അറസ്റ്റ് ചെയ്തതായി മന്ത്രി അറിയിച്ചു. പന്തളം പോലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് നൈജീരിയൻ പൗരനായ സാമുവേൽ ക്രിസൺ ഓക്‌ഫോറിനെ ഡൽഹിയിൽ നിന്നും, പെരുനാട് കേസുമായി ബന്ധപ്പെട്ട് വിദേശ വനിതയായ എൽസീന സനാടൻ സൂസയെ ബംഗളൂരുവിൽ നിന്നുമാണ് പിടികൂടിയത്.
സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ പുകയിലയും മയക്കുമരുന്ന് ഉൽപന്നങ്ങളും വിൽക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും സഹകരണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, സിനിമാതാരങ്ങളായ മമ്മൂട്ടി, ഉണ്ണി മുകുന്ദൻ എന്നിവരും വിവിധ സാമൂഹിക, മത സംഘടനകളും പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചതായും അറിയിച്ചു.
ആഭ്യന്തര, എക്സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ സ്പെഷ്യൽ ഓഫീസർ ഐ.ജി ഇന്റലിജൻസ് പുട്ട വിമലാദിത്യയാണ്. മയക്കുമരുന്ന് വിൽപനയെയും ഉപയോഗത്തെയും കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി പോലീസിനെ അറിയിക്കുന്നതിനായി 9497979794, 9497927797 എന്നീ നമ്പറുകളിലും 9995966666 എന്ന വാട്‌സ്ആപ്പ് നമ്പർ വഴിയും സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
പോലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായാൽ ആഭ്യന്തര മന്ത്രി എന്ന നിലയിൽ തന്നെ നേരിട്ട് അറിയിക്കാം. അത്തരം പരാതികളിൽ കർശന നടപടി സ്വീകരിക്കും. ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തമായ നിയമനടപടികളും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോയി ഡ്രഗ് ഫ്രീ കേരളം യാഥാർഥ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി.എൻ.എക്‌സ്. 1833/2026
- Log in to post comments