Skip to main content

പര്യത്തുകാവ് ഭൂമി തർക്കം:  ജൂൺ 16-നകം പരിഹാരമുണ്ടാകുമെന്ന് മന്ത്രി റോജി എം ജോൺ

 

പര്യത്തുകാവ് ഭൂമി തർക്കത്തിൽ എല്ലാവർക്കും സ്വീകാര്യമായ പ്രയോഗിക  പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പറഞ്ഞു. 

ഇരുവിഭാഗങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മാത്രമേ തീരുമാനമെടുക്കു.  തർക്കഭൂമിക്ക് അധികം അകലെയല്ലാത്ത ഒരിടത്ത് പര്യത്തുകാവ് നിവാസികൾക്ക് അഞ്ച് സെന്റ് ഭൂമി വീതം നൽകാൻ തയ്യാറാണെന്ന് ശങ്കരൻ നായരുടെ കുടുംബം  അറിയിച്ചിട്ടുണ്ട്. എന്നാൽ തർക്കത്തിലായിരിക്കുന്ന ഭൂമിയിൽ തന്നെ അവർക്ക് വീടുവെക്കാൻ അഞ്ച് സെന്റ് സ്ഥലവും ആവശ്യമായ വഴിസൗകര്യവും ഉറപ്പാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു.  നിർദ്ദേശങ്ങൾ തങ്ങളുടെ കുടുംബാംഗങ്ങളുമായി വിശദമായി ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനം അറിയിക്കാൻ ഇരുവിഭാഗവും സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. കേരള ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ള സമയപരിധിയായ ജൂൺ 16-ന് മുൻപ് തന്നെ കേസ്  ഒത്തുതീർപ്പാക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും ഇരുവിഭാഗങ്ങളുമായി നടത്തിയ ചർച്ചക്ക് ശേഷം മന്ത്രി പറഞ്ഞു. 

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന  യോഗത്തിൽ വി.പി സജീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്‌ സുദർശൻ, വാഴക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, ഡെപ്യൂട്ടി കളക്ടർ വി.ഇ അബ്ബാസ്, കുന്നത്തുനാട് തഹസിൽദാർ എം.മായ, ജനപ്രതിനിധികൾ  ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date