Skip to main content

പിന്നാക്ക സംവരണ നിയമനം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ പ്രത്യേക റിക്രൂട്ട്‌മെന്റ്: മുഖ്യമന്ത്രി വി ഡി സതീശൻ

പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം അനുസരിച്ചുള്ള നിയമനം ലഭിക്കുന്നുണ്ടെന്ന്  ഉറപ്പാക്കാൻ മൂന്ന് വർഷം കൂടുമ്പോൾ പി എസ് സി വഴിയുണ്ടാകുന്ന നിയമനങ്ങൾ പരിശോധിച്ചു ആവശ്യമെങ്കിൽ പ്രത്യേക റിക്രൂട്ട്‌മെന്റ്  നടത്തി അവരെ സർക്കാർ സർവീസിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ അയ്യൻകാളിയുടെ 163മത് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 35,000 കോടിയുടെ പദ്ധതി 30,000 കോടിയായി വെട്ടിച്ചുരുക്കിയിരുന്നു. എന്നാൽ പട്ടികജാതി-വർഗ വിഭാഗത്തിന് തുക അനുവദിച്ചപ്പോൾ 35,000 കോടിയുടെ 10 ശതമാനം കണക്കാക്കിയാണ് തുക നൽകിയത്. ഒരു രൂപ പോലും അവർക്ക് കുറയരുതെന്ന് ഈ സർക്കാരിന് നിർബന്ധമുണ്ടായിരുന്നു. പിന്നാക്ക വിഭാഗങ്ങൾക്ക് ഭൂമിയും വീടും ഈ സർക്കാർ ഉറപ്പാക്കും. കേരളത്തിലെ ദളിത് ക്രൈസ്തവരുടെ സംവരണ വിഷയത്തിൽ സർക്കാരിന് പ്രഥമ പരിഗണനയാണുള്ളത്.  ഉമ്മൻചാണ്ടി സർക്കാർ സി എസ് ഡി എസിന്  പ്രഖ്യാപിച്ച കോളേജ് യാഥാർഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

  കൊടിക്കുന്നിൽ സുരേഷ് എംപിഅഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി നവോത്ഥാന നായകരുടെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

പി.എൻ.എക്‌സ്. 3437/2026

date