Skip to main content

ഒന്‍പത് മാസത്തിനിടയില്‍ ബാങ്കുകള്‍ ജില്ലയില്‍ വിതരണം ചെയ്തത് 3482 കോടി രൂപയുടെ വായ്പകള്‍

 

ഒന്‍പത് മാസത്തിനിടയില്‍ ബാങ്കുകള്‍ വായ്പയായി 3482 കോടി രൂപ വിതരണം ചെയ്തതായി ലീഡ് ബാങ്ക് ജില്ലാതല അവലോകനയോഗം വിലയിരുത്തി. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ പുതിയ പദ്ധതികള്‍ കൂടി നടപ്പിലാക്കി 5600 കോടി രൂപ വായ്പ എന്ന ലക്ഷ്യത്തിലെത്തുവാന്‍ ബാങ്കുകള്‍ക്ക് സാധിക്കുമെന്നും യോഗം വിലയിരുത്തി. മാത്രമല്ല, ഡിസംബറില്‍ അവസാനിച്ച മൂന്ന് മാസത്തെ അവലോകനത്തില്‍ ഏറ്റവും കൂടുതല്‍ സി.ഡി റേഷ്യോ നേടുവാന്‍ ബാങ്കുകള്‍ക്ക് സാധിച്ചു. 2017 നെ അപേക്ഷിച്ച് 2018 ഡിസംബര്‍ വരെ ഒന്‍പത് മാസം 1032 കോടി രൂപയുടെ വായ്പ കൂടുതലായി വര്‍ധിച്ചിട്ടുണ്ട്. നിക്ഷേപം 1651കോടി രൂപ വര്‍ദ്ധിച്ച് 43168 കോടി രൂപയായി. എന്‍.ആര്‍.ഐ നിക്ഷേപം 2200 കോടി രൂപ വര്‍ധിച്ചു. വായ്പാ ഡിപ്പോസിറ്റ് അനുപാതം 31.07 ശതമാനമായി. എല്ലാ ബാങ്കുകളുടേയും സി.ഡി. റേഷ്യോ ഉയര്‍ന്നിട്ടുണ്ട്. മുന്‍ഗണനാ വായ്പ 62 ശതമാനവും കൃഷി വായ്പ 42ശതമാനവും നേടിയിട്ടുണ്ട്. കൃഷി 1118 കോടി രൂപ, കാര്‍ഷികേതര വായ്പ 92 കോടി രൂപ, മുദ്രാവായ്പ 518 കോടി രൂപ, ഭവനവിദ്യാഭ്യാസ വായ്പ 593 കോടി രൂപയും നല്‍കി. ആകെയുള്ള വാര്‍ഷിക ബജറ്റ് 5600 കോടി രൂപയില്‍ നിന്ന് 2322 കോടി രൂപ ഡിസംബര്‍ വരെ നല്‍കി വായ്പാ വിതരണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവുണ്ടായി. കുമ്പഴ ഹില്‍സ്പാര്‍ക്ക് ഹാളില്‍ നടന്ന അവലോകനയോഗത്തില്‍ എ.ഡി.എം ക്ലമന്റ് ലോപ്പസ് അധ്യക്ഷത വഹിച്ചു. 2019-20  സാമ്പത്തിക വര്‍ഷം 5459.25 കോടി രൂപയുടെ വായ്പകള്‍  നല്‍കുന്നതിനായി പദ്ധതി രേഖ എസ്.ബി.ഐ റീജയണല്‍ മാനേജര്‍ സുരേഷ് കുമാര്‍ യോഗത്തില്‍ അവതരിപ്പിച്ചു. കൃഷി വ്യവസായമേഖലകളില്‍ പരമാവധി വായ്പ നല്‍കാന്‍ സാധിക്കുന്ന വിധമാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ലീഡ് ബാങ്ക് ഡിസ്ട്രിക്ട് മാനേജര്‍ വി.വിജയകുമാരന്‍, ആര്‍.ബി.ഐ മാനേജര്‍ വി.ജയരാജ്, നബാര്‍ഡ് ഡി.ഡി.എം രഘുനാഥപിള്ള, ജില്ലയിലെ എല്ലാ ബാങ്ക് മേധാവികളും, വിവിധ വകുപ്പുതല പ്രതിനിധികള്‍, ഇന്‍ഷുറന്‍സ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.                                                                           (പിഎന്‍പി 863/19)

date