Skip to main content

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് റോഡ് സുരക്ഷാ ക്യാമ്പയിന്‍ ഓഗസ്റ്റ് ഒന്നു മുതല്‍

വര്‍ധിച്ചു വരുന്ന റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ 31 വരെ റോഡു സുരക്ഷാ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ 12 ടീമുകളും പൊലീസിന്റെ 34 ടീമുകളും ചേര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി പരിശോധന നടത്തും. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കല്‍, സീബ്രാ ലൈന്‍ ശ്രദ്ധിക്കാതെയുള്ള ഡ്രൈവിംഗ്, കൂളിംഗ് ഫിലിം, സ്പീഡ് ഗവര്‍ണര്‍, നോ പാര്‍ക്കിംഗ് മേഖലകളിലെ പാര്‍ക്കിംഗ് തുടങ്ങിയവയുമായ നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുക. ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ക്യാമ്പയിന് അന്തിമ രൂപം നല്‍കി.
     സീബ്രാ ലൈനില്‍ കാല്‍നടയാത്രാക്കാര്‍ക്ക് മുന്‍ഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. റെഡ് സിഗ്നല്‍ തെറ്റിച്ച് വാഹനങ്ങള്‍ കടന്നു പോകുന്നതായി കണ്ടെത്തിയിട്ടുള്ള പ്രധാന ജംഗ്ഷനുകളില്‍ പ്രത്യേകം പരിശോധന നടത്തും. അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങിയവ കണ്ടെത്തിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യും. നിയമലംഘനത്തിന് പിടിക്കപ്പെട്ടവര്‍ക്കായി പ്രത്യേകം  ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ജില്ലയില്‍ ഇതിനായി നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍, മലപ്പുറം, എടപ്പാള്‍ ഐ.ടി.ഡി.ആര്‍ എന്നിവിടങ്ങളില്‍ ആഗസ്റ്റ് മാസത്തിലെ എല്ലാ ബുധനാഴ്ചകളിലും ക്ലാസുകള്‍ സംഘടിപ്പിക്കും. ബൈക്ക് യാത്രയില്‍ പിന്‍സീറ്റിലിരിക്കുന്ന വ്യക്തി ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടെന്നും കാറില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടോയെന്നും പ്രത്യേകം പരിശോധിക്കും. നോ പാര്‍ക്കിംഗ് ഏരിയകളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കും.
    കാഴ്ച മറക്കുന്ന രൂപത്തില്‍ റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകളും മരച്ചില്ലകളും ഒഴിവാക്കും. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ആഗസ്റ്റ് പത്തിന് കാടുമൂടിയ സിഗ്നല്‍ ബോര്‍ഡുകള്‍ വൃത്തിയാക്കും. കോട്ടയ്ക്കല്‍ പുത്തൂര്‍ ബൈപ്പാസ് റോഡിലെ അനധികൃത കച്ചവടങ്ങള്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കി ഒഴിപ്പിക്കും. മലപ്പുറം- കോഴിക്കോട് ദേശീയപാതയില്‍ കിഴക്കേതല പെട്രോള്‍ പമ്പിന് സമീപം ഡ്രൈവര്‍മാര്‍ക്ക് ഭീഷണിയായ മരം മുറിച്ചു മാറ്റും. റോഡരികിലെ ഉപയോഗ ശൂന്യമായ വൈദ്യുത, ടെലഫോണ്‍ കാലുകള്‍ മാറ്റും. പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ട്രാഫിക് അവബോധം നല്‍കുന്നതിന്റെ ഭാഗമായി ജില്ലയിലെ വാഹന ഡീലര്‍ഷിപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കായി പ്രത്യേകം പരിശീലനം നല്‍കും. ജില്ലയിലെ പ്രധാന അപകട മേഖലയായ വട്ടപ്പാറയില്‍ രാത്രികാലങ്ങളില്‍ അന്യസംസ്ഥാന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് കട്ടന്‍ചായ നല്‍കുന്നതിന് സ്ഥിരം സംവിധാനം ഒരുക്കും.
ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം, ആര്‍.ടി.ഒ (എന്‍ഫോഴ്‌സ്‌മെന്റ്) ടി.ജി ഗോകുല്‍, പി.ഡബ്ല്യു.ഡി (റോഡ്‌സ്) ഡെപ്യൂട്ടി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എന്‍.കെ ബാബു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കുറ്റിപ്പുറം- ചമ്രവട്ടം ബൈപ്പാസ് റോഡ് സേഫ് കോറിഡോര്‍
ജില്ലയിലെ പ്രധാന പാതയായ കുറ്റിപ്പുറം- ചമ്രവട്ടം ബൈപ്പാസ് റോഡിനെ സേഫ് കോറിഡോര്‍ പദ്ധതിയിലുള്‍പ്പെടുത്താന്‍ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിനായി സര്‍ക്കാരിന് പ്രത്യേകം പ്രപ്പോസല്‍ സമര്‍പ്പിക്കും. പൊന്നാനി ആനപ്പടി മുതല്‍ കുറ്റിപ്പുറം മിനിപമ്പ വരെയുള്ള 15.3 കിലോമീറ്റര്‍ ദൂരം വരുന്നതാണ് റോഡ്. സേഫ് കോറിഡോര്‍ പദ്ധതിയിലുള്‍പ്പെടുത്തുന്നതോടെ ഈ പാതയില്‍ പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനാകും. കഴിഞ്ഞ വര്‍ഷം ഈ പാതയിലുണ്ടായ വിവിധ വാഹനാപകടങ്ങളിലായി ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. സേഫ് കോറിഡോര്‍ പദ്ധതിയിലുള്‍പ്പെടുത്തുന്ന ജില്ലയിലെ ഏക പാതയാണിത്.
സേഫ് കോറിഡോര്‍ പദ്ധതിയുടെ ഭാഗമായി പാതയില്‍ കൂടുതല്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കും. അപകട മേഖലകള്‍ പ്രത്യേകം കണ്ടെത്തി റിഫ്‌ളക്ടറുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സിഗ്നലുകളും കണ്ണാടികളും ഹംപുകളും സ്ഥാപിക്കും. അമിത വേഗത കണ്ടെത്തുന്നതിനായി ഓരോ നാലു കിലോമീറ്ററിലും സ്പീഡ് ക്യാമറകള്‍ സ്ഥാപിക്കും. അപകടത്തില്‍ പെടുന്നവര്‍ക്ക് പരിചരണം നല്‍കുന്നതിനായി പന്തയപാലത്തിനടുത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ അത്യാഹിത ബൂത്ത് സ്ഥാപിക്കും. പാതയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഇന്റര്‍ സെപ്റ്റര്‍ വാഹനം സ്ഥിരം പരിശോധന നടത്തും.

 

date