Skip to main content

പ്രളയ പശ്ചാത്തലത്തിൽ ജില്ലയ്ക്ക് പുതുക്കിയ ദുരന്ത നിവാരണ പദ്ധതി ഒരുങ്ങുന്നു

തുടർച്ചയായ രണ്ട് വർഷങ്ങളിലുണ്ടായ പ്രളയ അനുഭവത്തെ ഉൾകൊണ്ടും ജില്ലയുടെ സവിശേഷ സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയും ജില്ലാ ദുരന്ത നിവാരണ പദ്ധതി പുതുക്കുന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണിത്. ജില്ലാ കളക്ടർ അധ്യക്ഷനായ 11 അംഗ ഉപദേശക കമ്മറ്റി ഇതിനായി രൂപീകരിച്ചു. 2018 ലും 19 ലും കേരളത്തിൽ എറ്റവും രൂക്ഷമായി പ്രളയം ബാധിച്ച ജില്ലയെന്ന പശ്ചാത്തലം പദ്ധതി പുതുക്കുന്നതിൽ പ്രത്യേകം പരിഗണിക്കും. ഇതിന്റെ ഭാഗമായി പ്രളയബാധിത പ്രദേശങ്ങളുടെ മാപ്പിങ്ങ് ഉൾപ്പടെയുള്ളവ ശാസ്ത്രീയമായി നടത്തും.  
നേർച്ചകൾ, ഉത്സവങ്ങൾ,പെരുന്നാളുകൾ തുടങ്ങി ആളുകൾ വലിയതോതിൽ ഒത്തുകൂടുന്ന ആഘോഷങ്ങൾ ജില്ലയിൽ കൂടുതലായതിനാൽ ഇതുമായി ബന്ധപ്പെട്ട് അപകടങ്ങൾ ഒഴിവാക്കുന്നതിന് പ്രത്യേക ഊന്നൽ നൽകും. ഇത്തരം ആഘോഷങ്ങളുമായും മറ്റും ബന്ധപ്പെട്ട് നടക്കുന്ന വെടിക്കെട്ടുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കുന്നതിനും പദ്ധതിയിൽ പ്രത്യേകം ഊന്നൽ നൽകും. നാല് ഭാഗം ആയാണ് പദ്ധതി തയ്യാറാക്കുക. ഒന്നാം ഭാഗത്തിൽ ജില്ലയുടെ അടിസ്ഥാന വിവരങ്ങളും ദുരന്തസാധ്യതകളെയും അത്തരം പ്രദേശങ്ങളെയും സംബന്ധിച്ച വിവരങ്ങളാണ് ഉണ്ടാവുക. ഭാഗം രണ്ടിൽ ദുരന്തത്തെ നേരിടുന്നതിനുള്ള പദ്ധതികളും മുൻകരുതലുകളും മൂന്നാം ഭാഗത്തിൽ അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാവുന്ന ഉപകരണങ്ങളെയും മറ്റും സംബന്ധിച്ച ആവശ്യമായ വിവരങ്ങളും ഉണ്ടാകും. 4-ാം ഭാഗത്തിൽ ദുരന്തങ്ങൾ ഇല്ലാത്ത സമയത്ത് നടത്തേണ്ട ബോധവൽക്കരണ പ്രവർത്തനങ്ങളെ സംബന്ധിച്ചും മോക് ഡ്രിൽ ഉൾപ്പടെയുള്ളവ നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഉൾപ്പെടുത്തുക. 2015 ന് ശേഷം ആദ്യമായാണ് ജില്ലാ ദുരന്ത നിവാരണ പദ്ധതി പുതുക്കുന്നത്.
റോഡപകടങ്ങൾ വർദ്ധിച്ച് വരുന്ന പശ്ചാത്തലത്തിൽ അപകടങ്ങളുടെ കണക്കെടുക്കുകയും അപകടങ്ങൾ കൂടുതലായി നടക്കുന്ന സ്ഥലങ്ങളുടെ മാപ്പിംഗ് നടത്തുകയും ചെയ്യും. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ വിവിധ വകുപ്പുകൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഇനത്തിൽ എത്ര തുക ലഭിച്ചു, അവ എങ്ങിനെ ചെലവഴിച്ചു എന്നീ കണക്കുകൾ പദ്ധതിയുടെ ഭാഗമായി ശേഖരിക്കും. പോലീസ്, ജിയോളജി വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, അഗ്നിശമന സേനാ വിഭാഗം, ജലസേചന വിഭാഗം, തദേശസ്വയംഭരണ വകുപ്പ്, ഗതാഗത വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ്, ആരോഗ്യ വകുപ്പ്, വനം വകുപ്പ്, ഫാക്ടറീസ്& ബോയിലേഴ്‌സ് വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരാണ് പദ്ധതിയുടെ ജില്ലാതല ഉപദേശക സമിതി അംഗങ്ങൾ. പദ്ധതി തയ്യാറാക്കുന്നതിൻെ്‌റ ഭാഗമായി 52 വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം നടത്തികഴിഞ്ഞു. ഓരോ വകുപ്പിന് കീഴിലും താലൂക്ക് അടിസ്ഥാനത്തിൽ ദുരന്തങ്ങളെ നേരിടുന്നതിനായുള്ള സംവിധാനങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയവയുടെ കണക്കെടുപ്പ് നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഒക്‌ടോബർ 20 നുളളിൽ ഈ വിവര ശേഖരണം പൂർത്തിയാക്കും. ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള നൂതന മാർഗങ്ങളെ സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി തയ്യാറാക്കുന്നത്. ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, പൊതുജനങ്ങൾ എന്നിവരിൽനിന്നും അഭിപ്രായങ്ങൾ സ്വരൂപിക്കും. ഇതിൻെ്‌റ ഭാഗമായി 22 ന് സിവിൽ സൊസൈറ്റി ഓർഗനൈസേഷൻ മീറ്റിങ്ങ് നടത്തും. ഇതുവഴി ഉയർത്തുവരുന്ന നിർദേശങ്ങളും പരിഗണിച്ചാണ് ദുരന്ത നിവാരണ പദ്ധതി അന്തിമമായി പുതുക്കുക. നവംബർ അവസാനത്തോടെ പുതുക്കൽ പ്രക്രിയ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ ddmpthrissur@gmail.com എന്നവിലാസത്തിൽ അയയ്ക്കാം.

date