Skip to main content
അടൂര്‍ താലൂക്കുതല പരാതിപരിഹാര അദാലത്ത് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉദ്ഘാടനം  ചെയ്യുന്നു.

ലൈസന്‍സിലെ മേല്‍വിലാസ മാറ്റം:  മഹാരാഷ്ട്രയിലേക്ക് രണ്ടു തവണ പറഞ്ഞയച്ചതായി പരാതി

 

ലൈസന്‍സിലെ മേല്‍വിലാസം മാറ്റിയെടുക്കാന്‍ ആര്‍ ടി ഓഫീസ് ജീവനക്കാര്‍  മഹാരാഷ് ട്രയിലേക്ക്  രണ്ടു തവണ പറഞ്ഞയച്ചു എന്ന പരാതിയുമായാണ് അടൂര്‍ ഇളമ്പള്ളില്‍ കാഞ്ഞിരവിളയില്‍ ദാമോദരന്‍ അദാലത്തിലെത്തിയത്. മുപ്പത്തിയാറ് വര്‍ഷത്തെ മറുനാടന്‍ ജീവിതം മതിയാക്കിയാണ് മഹാരാഷ്ട്രയില്‍ നിന്നും ദാമോദരന്‍ നാട്ടിലെത്തിയത്. ആകെ അറിയാവുന്ന ജോലിയാണ് ഡ്രൈവിങ്. ലൈസന്‍സ് നാട്ടിലെ മേല്‍വിലാസത്തിലേക്ക് മാറ്റാനായി കൊടുത്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. എന്‍ ഒ സി വാങ്ങി നല്‍കിയാല്‍ മാത്രമേ മേല്‍വിലാസം മാറ്റാന്‍ സാധിക്കൂ എന്നായിരുന്നു ആര്‍ ടി ഓഫീസുകാര്‍ പറഞ്ഞത്. അതിനായി ഉടന്‍ തന്നെ മഹാരാഷ് ട്രയിലേക്ക് പുറപ്പെട്ടു. അവിടുന്ന് തരപ്പെടുത്തിയ എന്‍ ഒ സി വെരിഫിക്കേഷനായി നല്‍കിയപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ തിരിച്ചയച്ചു. പിന്നീട് ദാമോദരന്‍ വന്നന്വേഷിക്കുമ്പോഴൊന്നും അവിടെന്നും വെരിഫിക്കേഷന്‍ കഴിഞ്ഞ് വന്നിട്ടില്ല എന്ന മറുപടിയായിരുന്നു കിട്ടിയത്. ഒടുവില്‍ വീണ്ടും മഹാരാഷ് ട്രയില്‍ പോയി അന്വേഷിച്ച് വരാനായിരുന്നു നിര്‍ദേശം. ഒടുവില്‍ രണ്ടാമതും മഹാരാഷ് ട്രയില്‍ പോയി വെരിഫിക്കേഷന്‍ അയച്ചതിന്‍റെ രേഖകളുമായി എത്തിയെങ്കിലും അടൂര്‍ ആര്‍ ടി ഓഫീസില്‍ ലഭിച്ചില്ലെന്നായി അധികൃതര്‍.  ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലാതെയായതോടെയാണ് ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തിലേക്ക് ദാമോദരന്‍ എത്തിയത്. 
    ആര്‍ ടി ഓഫീസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സേവനങ്ങളും ഇന്‍റര്‍നെറ്റുവഴി ലഭ്യമാക്കുന്ന ഈ കാലത്ത് സാധാരണക്കാരെ ഇത്തരത്തില്‍ വലക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അടിയന്തരമായി ഇദ്ദേഹത്തിന് മാറ്റിയ മേല്‍വിലാസത്തില്‍ ലൈസന്‍സ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി.                                              (പിഎന്‍പി 166/18)  

date