Skip to main content

ആയൂര്‍വേദാശുപത്രികളില്‍ പനിയുമായിവരുന്ന  രോഗികളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം: ഡിഎംഒ 

പകര്‍ച്ചപ്പനികള്‍ വ്യാപകമായി വരുന്നതുമൂലം സര്‍ക്കാര്‍-സ്വകാര്യ മേഖലയിലുള്ള ആയൂര്‍വേദാശുപത്രികളില്‍ പനിയുമായി വരുന്ന രോഗികളുടെ പ്രത്യേക രേഖകള്‍ സൂക്ഷിക്കുകയും അന്നുതന്നെ വിവരം തന്നെ അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം) ഡോ. ജി.വി ഷീലാ മേബിലറ്റ് അറിയിച്ചു. പനി, തുമ്മല്‍, മുക്കൊലിപ്പ്, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും  അവര്‍ വിദേശയാത്ര കഴിഞ്ഞവരോ വിദേശത്തുനിന്നു വരുന്നവരുമായി കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ അടുത്തിടപഴകുകയോ ചെയ്ട്ടുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമിലെ 0468 2322515, 0468 2228220  നമ്പറുകളില്‍ ബന്ധപ്പെടണം. 

പനിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജ്ജസ്വലമാകാന്‍ എല്ലാ ഗവ.ആയൂര്‍വേദ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കുകയും ആവശ്യമായ ഔഷധങ്ങള്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്.  ആവശ്യമുള്ളവര്‍ക്ക് അവ സൗജന്യമായി  വിതരണം ചെയ്യുന്നതിന്  ഗവ ആയൂര്‍വേദ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.

അപരാജിത ധൂമ ചൂര്‍ണ്ണം ധൂപനം ചെയ്യുന്നത് അന്തരീക്ഷം അണുവിമുക്തമാക്കാന്‍ നല്ലതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പകര്‍ച്ചപ്പനിയുള്ള വാര്‍ഡുകളില്‍ ധൂപസന്ധ്യ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ വാര്‍ഡ് മെമ്പറുമായി ബന്ധപ്പെട്ട് ചെയ്യുവാനും ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക്  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ഔഷധങ്ങള്‍ അതത് സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടാല്‍ ലഭിക്കും. ആളുകളെ ഭീതിയിലാഴ്ത്തുന്ന പ്രചാരണങ്ങള്‍ ഒന്നുംതന്നെ വകുപ്പിലെ ജീവനക്കാര്‍ നടത്താന്‍ പാടില്ലായെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) അറിയിച്ചു.

 

 

 

 

date