Skip to main content

കമ്യൂണിറ്റി കിച്ചണിലൂടെ 1.54 ലക്ഷം പേർക്കു ഭക്ഷണം

* 1,37,930 പേർക്കു സൗജന്യ ഭക്ഷണം വിതരണം ചെയ്തു
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ച കമ്യൂണിറ്റി കിച്ചണുകളിലൂടെ കഴിഞ്ഞ ദിവസം മാത്രം 1.54 ലക്ഷം പേർക്കു ഭക്ഷണം നൽകാനായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 1031 ലും കമ്യൂണിറ്റി കിച്ചണുകൾ തുറന്നെന്നും ആകെ 1213 കിച്ചണുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആകെ 1,54,258 പേർക്കാണു കഴിഞ്ഞ ദിവസം കമ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം നൽകിയത്. ഇതിൽ 1,37,930 പേർക്കും സൗജന്യമായി ഭക്ഷണം നൽകാനായി. സ്വന്തമായി ഭക്ഷണം പാചകം ചെയ്യാനാകാത്തതും സ്വന്തമായി കാര്യങ്ങൾ നിർവഹിക്കാൻ കഴിയാത്തവരുമായ നിരാലംബർക്കും അത്യാവശ്യക്കാർക്കും ഭക്ഷണം നൽകുന്നതിനാണു കമ്യൂണിറ്റി കിച്ചണുകൾ തുറന്നത്. ഇക്കാര്യത്തിൽ കൃത്യതയുണ്ടാകണം.
പണം നൽകി ഭക്ഷണം വാങ്ങാൻ തയാറാകുന്നവർക്കു കമ്യൂണിറ്റി കിച്ചണുകളിലൂടെയല്ല വിതരണം ചെയ്യേണ്ടത്. സംസ്ഥാനത്തു കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാനായി തുടങ്ങാൻ ഉദ്ദേശിച്ച 1000 ഹോട്ടലുകളിൽ നിലവിൽ പ്രവർത്തനം തുടങ്ങിയവയിൽനിന്നു പണം നൽകി ഭക്ഷണം വാങ്ങാൻ കഴിയും. എവിടെയൊക്കെ ഭക്ഷണത്തിന് ആവശ്യം വരുന്നോ അവിടങ്ങളിൽ പ്രത്യേക ക്രമീകരണത്തോടെ ഇത്തരം ഹോട്ടലുകൾ തുറക്കേണ്ടതായും വരും. ഹോം ഡെലിവറിയായിട്ടാകണം ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെനിന്നു ഭക്ഷണ വിതരണം നടത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്.1272/2020

 

date