Skip to main content

ലാപ്ടോപ് വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥിനി;  നൽകാമെന്ന് ഉറപ്പു നൽകി കളക്ടർ

എറണാകുളം: സർ, ഞാൻ സ്നേഹ ബിജു; ഓൺലൈൻ ക്ലാസ് തുടങ്ങി. എനിക്കും എൻ്റെ അനിയനും അനിയത്തിക്കും പഠിക്കാനായി ഒരു ലാപ്ടോപ് വേണം. 
കളക്ടറേറ്റിലെ മോണിറ്ററിൽ തെളിഞ്ഞ കുഞ്ഞു പരാതിക്കാരിയുടെ ആവശ്യം പരിഗണിക്കാതിരിക്കാൻ ജില്ലാ കളക്ടർ എസ്.സുഹാസിനായില്ല. 
"യെസ്, ഓകെ സ്നേഹ , ലാപ്ടോപ് എത്രയും പെട്ടെന്ന് എത്തിക്കാൻ ഏർപ്പാടാക്കാം കേട്ടോ" പെട്ടെന്നു തന്നെ പ്രശ്നത്തിനു പരിഹാരമായി കളക്ടറുടെ വാക്കുകൾ.
വീഡിയോ കോൺഫറൻസ് വഴി ജില്ലയിൽ നടത്തിയ ആദ്യ പരാതി പരിഹാര അദാലത്തിലാണ് വ്യത്യസ്ത ആവശ്യവുമായി സ്നേഹ എത്തിയത്. 
മറ്റു പരാതികളുടെ നടുവിൽ സ്നേഹയുടെ പരാതിക്ക് മുഖ്യ പരിഗണന നൽകുകയും ചെയ്തു കളക്ടർ.

വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പരപ്പിൽ വീട്ടിൽ ബിജുവിൻ്റെയും സോണിയയുടെയും മകളാണ് സ്നേഹ. ആലപ്പുഴ സെൻ്റ്.ജോസഫ് കോളേജിൽ രണ്ടാം വർഷ ബിരുദ പരീക്ഷയെഴുതാൻ തയാറെടുക്കുകയാണ്. അതോടൊപ്പം ആലപ്പുഴ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ റോവിംഗ് പരിശീലനവും നടത്തുന്നു. അനിയൻ രണ്ടാം ക്ലാസിലും അനിയത്തി പ്ലസ് ടുവിനും പഠിക്കുന്നു. മൂന്നു പേർക്കും ഓൺലൈൻ ക്ലാസ് തുടങ്ങി. സ്നേഹക്ക് സായ് ലെ കോച്ചിംഗ് ക്ലാസും ഓൺലൈനായി പങ്കെടുക്കണം.

വീട്ടിൽ ബിജുവിനു മാത്രമാണ് സ്മാർട്ട് ഫോണുള്ളത്. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ ബിജുവിനാണെങ്കിൽ ജോലി ആവശ്യത്തിനായി ഫോൺ ഉപയോഗിക്കുകയും വേണം. മക്കൾക്ക് മൂന്നു പേർക്കും പുതിയ ഫോൺ വാങ്ങി നൽകാനുള്ള സാമ്പത്തിക സ്ഥിതിയില്ല. പിന്നീട് പ്രശ്ന പരിഹാരത്തിനായി കളക്ടറെ സമീപിക്കാൻ സ്നേഹ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് കോഴിപ്പിള്ളി അക്ഷയ കേന്ദ്രത്തിലെത്തി പരാതി നൽകിയത്. ഇന്നലെ അക്ഷയ കേന്ദ്രത്തിലെത്തി കളക്ടറുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു. 
സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് സ്നേഹക്ക് എത്രയും പെട്ടെന്ന് ലാപ്ടോപ് എത്തിക്കുമെന്ന് കളക്ടർ എസ്.സുഹാസ് അറിയിച്ചു.

date