Skip to main content
മുള്ളരിക്കുടി സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ ഓണ്‍ലൈന്‍ പഠന കേന്ദ്രത്തിന് വേണ്ടി കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം ജോസ്  ടെലിവിഷന്‍ ഹെഡ്മിസ്ട്രസ് അജിതകുമാരിക്ക് കൈമാറുന്നു.

മുള്ളരിക്കുടി സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍  ഓണ്‍ലൈന്‍ പഠനകേന്ദ്രം ആരംഭിച്ചു

പണിക്കന്‍കുടി മുള്ളരിക്കുടി സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. സ്‌കൂളിലെ പ്രതിഭാ കേന്ദ്രത്തിലാണ് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ സൗകര്യം ഒരുക്കിയിട്ടുള്ളത്. സമഗ്ര ശിക്ഷാ കേരളയും കൊന്നത്തടി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ഓണ്‍ലൈന്‍ പഠന കേന്ദ്രത്തിനുള്ള സൗകര്യം ഒരുക്കിയത്. തോട്ടം തൊഴിലാളി-പിന്നാക്ക മേഖലയായ മുള്ളരിക്കുടിയില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പഠന കേന്ദ്രം ആരംഭിച്ചത്. കൊന്നത്തടി ഗ്രാമപഞ്ചായത്താണ് ടെലിവിഷനും അനുബന്ധ ഉപകരണങ്ങളും സ്‌കൂളിന് നല്‍കിയത്. രണ്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയമനുസരിച്ച് പ്രതിഭാ കേന്ദ്രത്തിലെത്തിയാണ് പഠനം. പ്രദേശവാസികളായ 20 ഓളം വിദ്യാര്‍ത്ഥികള്‍ വിവിധ സമയങ്ങളില്‍ പഠനകേന്ദ്രത്തിലെത്തുന്നുണ്ട്. സാമൂഹിക അകലവും കൊവിഡ് സുരക്ഷാ നിര്‍ദേശങ്ങളും പാലിച്ചാണ് കുട്ടികളുടെ പഠനം. പഠനത്തിനായി പ്രതിഭാ കേന്ദ്രത്തിലെത്തുന്ന കുട്ടികള്‍ക്ക് കൈകഴുകാന്‍ സോപ്പും വെള്ളവും സാനിറ്റൈസറും അദ്ധ്യാപകര്‍ നല്‍കുന്നുണ്ട്.  ഓണ്‍ലൈന്‍ ക്ലാസ് സമയം കഴിയുന്ന വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങും. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ നല്‍കുന്ന പഠന പ്രവര്‍ത്തനങ്ങള്‍ വൈകിട്ട് അദ്ധ്യാപകര്‍ വാട്സ്ആപ്പിലൂടെ പരിശോധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങള്‍ ചോദിക്കുവാനും സംശയങ്ങള്‍ക്ക് മറുപടി നല്‍കുവാനും വാട്സ്ആപ്പിലൂടെ ശ്രമിക്കുന്നുണ്ട്. ഓണ്‍ലൈന്‍ പഠനത്തിന്റെ അടുത്ത ഘട്ടത്തില്‍ അദ്ധ്യാപകര്‍  വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തി മാനസിക പിന്തുണ നല്‍കാനും സംശയ നിവാരണങ്ങള്‍ക്കും ശ്രമിക്കുമെന്നും മുള്ളിരിക്കുടി സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അജിതാ കുമാരി പറഞ്ഞു. പിന്നാക്ക മേഖലയായ മുള്ളിരിക്കുടിയില്‍ കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം ജോസ് തന്റെ ഓണറേറിയം വിനിയോഗിച്ചാണ് സ്‌കൂളിന് ടെലിവിഷന്‍ നല്‍കിയത്.  
 

date