കോവിഡ് 19: സമൂഹവ്യാപനമില്ല; നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ജില്ലയിൽ സമൂഹവ്യാപനമില്ലെന്ന് യോഗം വിലയിരുത്തി. ബംഗാളിൽ നിന്ന് എത്തി ക്വാറന്റൈനിലിരിക്കെ കോവിഡ് പോസിറ്റിവായ 12 തൊഴിലാളികൾക്ക് ഭക്ഷണമെത്തിച്ച് നൽകിയ വരന്തരപ്പിളളി സ്വദേശിക്കാണ് ബുധനാഴ്ച സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. മറ്റൊരാൾ ബാംഗ്ലൂരിൽ നിന്നുവരുന്ന വഴി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായ കരുപ്പടന്ന സ്വദേശിയാണ് എന്നാൽ കോവിഡ് 19 വ്യാപനം തടയാൻ ജാഗ്രത ശക്തമാക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. സാമൂഹ്യഅകലം പാലിക്കാത്ത കടകൾക്കെതിരെ കർശന നടപടി കൈകൊളളും. പൊതുസ്ഥലത്ത് 5 പേരിൽ കൂടുതൽ ഒരുമിച്ചാൽ കേസെടുക്കും. ഇതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ ജില്ലാ പോലീസ് അധികാരികൾക്ക് ജില്ലാ കളക്ടർ എസ് ഷാനവാസ് നിർദ്ദേശം നൽകി. സാമൂഹിക അകലം കുറഞ്ഞത് ഒരു മീറ്റെങ്കിലും പാലിക്കണം. പ്ലാന്റേഷൻ, നിർമ്മാണ മേഖലകളിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരാൻ പാടില്ല. വീടുകൾ തോറും കയറിയിറങ്ങിയുളള കച്ചവടം പാടില്ല. യോഗത്തിൽ ഗവ. ചീഫ് വിപ്പിനു പുറമേ ജില്ലാ കളക്ടർ എസ് ഷാനവാസ്, സിറ്റി, റൂറൽ ജില്ലാ പോലീസ് മേധാവികളായ ആർ ആദിത്യ, ആർ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.
- Log in to post comments