Skip to main content

പ്രവാസികളുടെ ക്വാറന്റൈന്‍; ശ്രദ്ധേയമായി കൊടിയത്തൂരിന്റെ ഷോര്‍ട് ഫിലിം

 

 

സംവിധാനം വില്ലേജ് ഓഫീസര്‍. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍, മെഡിക്കല്‍ ഓഫീസര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അഭിനേതാക്കള്‍. കൈകാര്യം ചെയ്യുന്ന വിഷയം നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ കാലം. പിന്നണിയില്‍ പ്രവാസികളും മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരും. ഇത്തരത്തില്‍ വ്യത്യസ്തമായ കൂടിച്ചേരലുകള്‍ കൊണ്ട് ശ്രദ്ധേയമാണ് 'ക്വാറന്റയിന്‍ @ കൊടിയത്തൂര്‍' എന്ന ഷോര്‍ട്ട് ഫിലിം.

 

കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തും വില്ലേജ് ഓഫീസും ആരോഗ്യ വകുപ്പും കൈകോര്‍ത്താണ് ഷോര്‍ട്ട് ഫിലിം തയ്യാറാക്കിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാടണയുന്ന പ്രവാസികളെ മാറ്റി നിര്‍ത്തുന്നതിനെതിരെ ശക്തമായ ബോധവല്‍ക്കരണമാണ് ഷോര്‍ട്ഫിലിമിലൂടെ ഇവര്‍ നടത്തുന്നത്. ഒരു പ്രവാസി സ്വന്തം വീട്ടിലേക്ക് ക്വാറന്റൈനില്‍ കഴിയാന്‍ വരുന്നു എന്നറിയുന്ന നാട്ടുകാരും അയല്‍വാസികളും അവിടെ ബഹളമുണ്ടാക്കുന്നതും പ്രശ്നങ്ങള്‍ അറിഞ്ഞ ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി ബഹളമുണ്ടാക്കുന്നവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്നതുമാണ് ഇതിവൃത്തം.

 

അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തത് കൊടിയത്തൂര്‍ വില്ലേജ് ഓഫീസര്‍ എന്‍.ശിവശങ്കരനാണ്. വ്യവസായിയും പ്രവാസിയുമായ റസാഖ് കൊടിയത്തൂരാണ് നിര്‍മ്മാണം. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിടിസി അബ്ദുള്ള, മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. മനുലാല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുജ ടോം, ഗ്രാമപഞ്ചായത്തംഗം സാറ ടീച്ചര്‍, പൊതുജന സേവാകേന്ദ്രം ജീവനക്കാരി ധന്യ ഷാനു, വില്ലേജ് ഓഫീസ് ജീവനക്കാര്‍, പ്രദേശവാസികളായ ജസാ, ശിഹാന്‍ ഖാലിദ് എന്നീ കുട്ടികള്‍ തുടങ്ങിയവരാണ് ഷോര്‍ട്ട് ഫിലിമില്‍ വേഷമിട്ടത്. വീഡിയോ ജേര്‍ണലിസ്റ്റ് റഫീഖ് തോട്ടുമുക്കവും പ്രവീണ്‍ മുക്കവുമാണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിര്‍വഹിച്ചത് ഹബീബി, നിജിന്‍ നവാസ്.

 

ഷോര്‍ട്ഫിലിമിന്റെ യൂട്യൂബ് റിലീസ് കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍വഹിച്ചു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിടിസി അബ്ദുള്ള, മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ മനുലാല്‍, വില്ലേജ് ഓഫീസര്‍ എന്‍ ശിവശങ്കരന്‍, റസാഖ് കൊടിയത്തൂര്‍, നാസര്‍ കൊളായി, റഫീഖ് തോട്ടുമുക്കം എന്നിവര്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ റിലീസ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി.ജലീല്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.

 

date