Skip to main content

പൊന്നാനിയില്‍ കര്‍ശന നിയന്ത്രണം തുടരും

    
    പൊന്നാനി താലൂക്ക് പരിധിയിലെ നന്നംമുക്ക്, തവനൂര്‍ ഗ്രാമപഞ്ചായത്ത് പരിധികളിലൊഴികെയുളള പ്രദേശങ്ങളില്‍ കോവിഡ് 19 രോഗ വ്യാപന സാധ്യത തുടരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പൊന്നാനി താലൂക്കിലെ  നന്നംമുക്ക്, തവനൂര്‍ പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ തവനൂരില്‍ 725 പേരുടെ ടെസ്റ്റില്‍ ഒരാള്‍ക്കുമാത്രമായിരുന്നു രോഗബാധ കണ്ടെത്തിയത്.  നന്നംമുക്കില്‍ 630 ടെസ്റ്റില്‍ ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ഇതിനെ തുടര്‍ന്നാണ് കര്‍ശന നിയന്ത്രണം പിന്‍വലിച്ചത്.  പൊന്നാനി താലൂക്കിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളില്‍  ആകെ നടത്തിയ 8808 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ 129  കോവിഡ് -19 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊന്നാനിയിലെ ബാക്കിയുള്ള ഗ്രാമപഞ്ചായത്തുകളില്‍  കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നത്.     
       മത്സ്യതൊഴിലാളികള്‍,  സെയില്‍സ്മാന്‍, പെയിന്റിങ് തൊഴിലാളി, നിര്‍മാണ തൊഴിലാളി, ആംബുലന്‍സ് ഡ്രൈവര്‍, ആശവര്‍ക്കര്‍, അങ്കണവാടി ടീച്ചര്‍ എന്നിവരിലും  രോഗബാധ കണ്ടെത്തിയിരുന്നു. ദിവസക്കൂലിക്കാര്‍, വീട്ടുജോലിക്കാര്‍, വിവിധ കടകളിലെ ജീവനക്കാര്‍, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍, കേബിള്‍ ഓപ്പറേറ്റര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ലോട്ടറി വില്‍പ്പനക്കാര്‍, പെട്രോള്‍ പമ്പ് ജീവനക്കാര്‍, തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരിലും കോവിഡ് പോസിറ്റിവായി കണ്ടെത്തി. 129 പേരിലാണ് ഇത്തരത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഈ രോഗികള്‍ പൊതുസമൂഹവുമായി സമ്പര്‍ക്കം കൂടുതലുള്ളവരായതിനാല്‍  രോഗവ്യാപന സാധ്യതയുള്ളതിനാല്‍ പ്രൈമറി, സെക്കന്‍ഡറി സമ്പര്‍ക്കം കൃത്യമായി കണ്ടെത്തി പ്രദേശത്ത് വിപുലമായ ടെസ്റ്റ് നടത്തി രോഗവ്യാപനം  തടയുന്നതിനാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.  താലൂക്കിലെ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിന്  ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കൂടുതല്‍  സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. രോഗവ്യാപനത്തിന്റെ തോത് കുറയുന്ന പക്ഷം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും.
 

date