Skip to main content

പട്ടികജാതി-പട്ടിക വര്‍ഗ വികസന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധ നേടി; മന്ത്രി എ. കെ ബാലന്‍

 

 

 

അംബേദ്കര്‍ ഗ്രാമ പദ്ധതിയിൽ ജില്ലയില്‍ പൂര്‍ത്തിയായത് മുക്കം തടപ്പറമ്പ് കോളനി

പട്ടികജാതി-പട്ടിക വര്‍ഗ വികസന രംഗത്ത് കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞെന്ന് പട്ടികജാതി-പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി എ. കെ ബാലന്‍ പറഞ്ഞു. വിവിധ മണ്ഡലങ്ങളിലെ പ്രവൃത്തി പൂര്‍ത്തീകരിച്ച അംബേദ്കര്‍ ഗ്രാമങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പട്ടികജാതി വിഭാഗത്തിന്റെ 'പഠനമുറി', പട്ടിക വര്‍ഗ വിഭാഗത്തിന്റെ 'സാമൂഹ്യപഠനമുറി' പദ്ധതികൾ  രാജ്യത്ത് പൊതുവില്‍ അംഗീകരിക്കാന്‍ പറ്റുന്നതാണെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെയും പട്ടിക വര്‍ഗ വകുപ്പിന്റെയും മന്ത്രിമാര്‍ അറിയിച്ചിരുന്നു. വാത്സല്യ നിധി, വിദേശത്ത് വരെ തൊഴില്‍ സാധ്യതയുള്ള തൊഴില്‍-നൈപുണ്യ പരിശീലനം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലനം തുടങ്ങി വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 50 ശതമാനം വര്‍ധിപ്പിച്ചു. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട ആദിവാസി വിഭാഗത്തിന്റെ തൊഴില്‍ നൂറില്‍ നിന്ന് 200 ദിനങ്ങളായി വര്‍ധിപ്പിച്ചു. 2,14,313 പേര്‍ക്ക് 253 കോടിയുടെ ചികിത്സാ സഹായം വിതരണം ചെയ്തു.

കരാറുകാരുടെ അലംഭാവത്തെ തുടര്‍ന്ന് മുടങ്ങിയിരുന്ന നേരത്തെയുള്ള 164 കോളനികളുടെ പ്രവൃത്തി ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് പൂര്‍ത്തീകരിച്ചത്. 273 കോളനികളെ കൂടി പദ്ധതിയിലേക്ക് പുതുതായി തെരഞ്ഞെടുത്തു. അതില്‍ 24 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 49 എണ്ണത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഒരു കോടി ചെലവുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഓരോ കോളനി പ്രദേശത്തും നടപ്പാക്കുന്നത്. വീടുകളുടെ അറ്റകുറ്റപ്പണി, കുടിവെള്ള പദ്ധതി, ഗതാഗത സൗകര്യം ഒരുക്കല്‍, വിവിധ പൊതുവിടങ്ങളുടെ നിര്‍മ്മാണം, വൈദ്യുതീകരണം, ശുചീകരണ പ്രവര്‍ത്തനം, ശ്മശാന നിര്‍മ്മാണം തുടങ്ങി ഓരോ പ്രദേശത്തും കോളനി നിവാസികളും ജനപ്രതിനിധികളും ചേര്‍ന്ന് തീരുമാനിക്കുന്ന പദ്ധതികളാണ്  ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
 
ജില്ലയില്‍ തിരുവമ്പാടി മണ്ഡലത്തില്‍ മുക്കം നഗരസഭയിലെ തടപ്പറമ്പ് കോളനിയിലാണ് അംബേദ്കര്‍ ഗ്രാമം യാഥാര്‍ഥ്യമായത്. പദ്ധതിയുടെ ഭാഗമായി കോളനിയിലെ 30 വീടുകള്‍ 14,08,924 രൂപ ചെലവില്‍ അറ്റകുറ്റപ്പണി നടത്തി. കോളനിയിലെ അംഗങ്ങള്‍ക്ക് ഒത്തുകൂടുന്നതിന് 4,21,780 രൂപ ചെലവില്‍ വാര്‍ഡ് സഭാഹാള്‍ നിര്‍മ്മിച്ചു. കോളനിയിലേക്കുള്ള മെയിന്‍ റോഡ് 2,39,742 രൂപ ചെലവഴിച്ച് റീ-ടാറിങ് നടത്തി. 40,73,368 രൂപ ചെലവഴിച്ച് മൂന്ന് നടപ്പാതകളും മൂന്ന് റോഡുകളും നിര്‍മ്മിച്ചു. 5,26,897 രൂപ ചെലവഴിച്ച് കുടിവെള്ള പദ്ധതി പുനരുദ്ധാരണം നടത്തി. വാര്‍ഡ്‌സഭാഹാള്‍, ലൈബ്രറി എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ ഫര്‍ണിച്ചറുകളും വാങ്ങിച്ചു. ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ്  പ്രവൃത്തി നടത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.

date