Skip to main content

ലൈഫ് ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം നാളെ (24ന്.)

 ലൈഫ് മിഷന്റെ ഭാഗമായി ഭൂരഹിത ഭവനരഹിതര്‍ക്ക് ഇടുക്കി ജില്ലയില്‍ മൂന്ന് ഭവന സമുച്ചയങ്ങള്‍ കൂടി ഉയരുന്നു.കട്ടപ്പന , കാഞ്ചിയാര്‍, വാത്തിക്കുടി എന്നിവിടങ്ങളിലെ സമുച്ചയങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം നാളെ (24ന്.)  രാവിലെ 11 നു മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി  എ. സി. മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും്. വൈദ്യുതി വകുപ്പ്  മന്ത്രി എം എം മണി ഓണ്‍ലൈനില്‍ സന്നിഹിതനാകും.  ഡീന്‍ കുര്യാക്കോസ് എം പി,.റോഷി അഗസ്റ്റിന്‍ എംഎല്‍എ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, ത്രിതല  സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 കട്ടപ്പനയില്‍ നഗരസഭയുടെ കൈവശമുള്ള 156 സെന്റ് സ്ഥലത്ത് 44  കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന ഭവന സമുച്ചയമാണ് നിര്‍മിക്കുന്നത്. കാഞ്ചിയാര്‍ പഞ്ചായത്തില്‍ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 233 സെന്റ് സ്ഥലത്ത് 44 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന സമുച്ചയമാണ് നിര്‍മ്മിക്കുന്നത്. 7.2 കോടി രൂപയാണ് ഇതിന്റെ നിര്‍മ്മാണ ചെലവ്. വാത്തിക്കുടി പഞ്ചായത്തില്‍ റവന്യൂവകുപ്പിന്റ 144 സെന്റ് ഭൂമിയില്‍ 28 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന ഭവന സമുച്ചയം നിര്‍മ്മിക്കുന്നതിന് 4.78 കോടി രൂപയാണ് നിര്‍മാണ ചെലവ്.  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദത്തിനും വിജ്ഞാനത്തിനും മാനസിക ഉല്ലാസത്തിനും  ഉള്ള കേന്ദ്രങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് ഭവന സമുച്ചയം.

പ്രകൃതി വിഭവങ്ങള്‍ പരമാവധി കുറച്ച്  പ്രീഫാബ് ടെക്‌നോളജിയാണ്  നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ആറുമാസത്തിനുളളില്‍ തന്നെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്കു  കൈമാറും.ലൈഫ് മിഷന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യത്തെ ഭവന സമുച്ചയം  അടിമാലിയിലാണു പൂര്‍ത്തീകരിച്ചത്. 217 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കൂടാതെ കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ 44 പേര്‍ക്കുള്ള ഭവന സമുച്ചയ നിര്‍മ്മാണം പുരോഗമിക്കുകയാണ്.  ഇടുക്കി ജില്ലയില്‍ ആകെ അഞ്ച് ഭവന സമുച്ചയങ്ങളാണ്. ലൈഫ് മിഷന്റെ ഭാഗമായി ഒരുക്കുന്നത്.
     ജില്ലയില്‍ ഇതുവരെ 15335 വീടുകള്‍ പൂര്‍ത്തീകരിക്കപ്പെട്ടു. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവന രഹിതരുടെ വിഭാഗത്തിലെ 2700 വീടുകളുടെ നിര്‍മ്മാണം വിവിധഘട്ടങ്ങളിലായി പുരോഗമിക്കുന്നു.

date