Skip to main content

ആലപ്പുഴ മെഡിക്കൽ കോളേജിന്റെ മുഖഛായ മാറുന്നു

*സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

*200 സൂപ്പർ സ്പെഷ്യാലിറ്റി കിടക്കകൾ, 50 ഐ.സി.യു. കിടക്കകൾ

ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ജനുവരി 21ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് എന്നിവർ മുഖ്യാതിഥികളാകും. എംപിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

ആലപ്പുഴ മെഡിക്കൽ കോളേജിനെ സംബന്ധിച്ച് വലിയൊരു സ്വപ്നമാണ് സാക്ഷാത്ക്കരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പി.എം.എസ്.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് മാത്രമായൊരു ബ്ലോക്കാണ് സജ്ജമാകുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ച പുതിയ ബ്ലോക്കിൽ ഒമ്പത് സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 173.18 കോടി രൂപ (കേന്ദ്രം - 120 കോടി, സംസ്ഥാനം - 53.18 കോടി) ചെലവഴിച്ചതാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിച്ചിട്ടുള്ളത്. സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയ്ക്കായി ആധുനിക മെഡിക്കൽ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇത് മെഡിക്കൽ കോളേജിന്റെ മുഖഛായ തന്നെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

ന്യൂറോളജി, ഗ്യാസ്ട്രോ എൻട്രോളജി, നെഫ്രോളജി, എൻഡോക്രൈനോളജി, കാർഡിയോളജി, കാർഡിയോതൊറാസിക്, ന്യൂറോ സർജറി, യൂറോളജി, പ്ലാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങളിലായി 200 കിടക്കകളും 50 ഐസിയു കിടക്കകളുമാണ് സജ്ജമാക്കിയിരിക്കുന്നത്. നൂതന ഉപകരണങ്ങളോടെ സജ്ജീകരിച്ച 6 പോസ്റ്റ് കാത്ത് ഐസിയു, 6 സ്റ്റെപ് ഡൗൺ ഐ.സി.യു., എട്ട് മോഡ്യുലാർ ഓപ്പറേഷൻ തീയറ്ററുകൾ എന്നിവയും സജ്ജമായിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജിൽ 30 കോടി ചെലവഴിച്ച് നിർമ്മിച്ച അമ്മയും കുഞ്ഞും ആശുപത്രി ഉടൻ പ്രവർത്തനസജ്ജമാകുമെന്നും മന്ത്രി വ്യക്തമാക്കി.

പി.എൻ.എക്സ്. 378/2023

date