Skip to main content

നഗര ശ്വാസകോശമായ പൊതുഇടങ്ങള്‍ നിലനിര്‍ത്തണം: പ്രൊഫ.എം.കെ സാനു

    നഗരങ്ങളുടെ ശ്വാസകോശങ്ങളായ പൊതുഇടങ്ങളും പച്ചപ്പുള്ള സ്ഥലങ്ങളും നവീകരിച്ച് നിലനിര്‍ത്തണമെന്ന് പ്രൊഫ.എം.കെ സാനു പറഞ്ഞു. എറണാകുളം രാജേന്ദ്ര മൈതാനം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. 

    മഹാത്മാഗാന്ധിയും രബീന്ദ്രനാഥ ടാഗോറും ഉള്‍പ്പെടെയുള്ള മഹാന്മാര്‍ വന്നിറിങ്ങിയ പഴയ റെയില്‍വേ സ്റ്റേഷന്‍ നവീകരിച്ച് പൊതുഇടമാക്കി മാറ്റണം. തുറന്ന മനസോടെ സൗഹൃദങ്ങള്‍ പങ്കുവയ്ക്കാന്‍ പൊതു ഇടങ്ങളില്‍ കഴിയും. രാജേന്ദ്ര മൈതാനം പഴയ പ്രൗഢിയോടെ സര്‍ഗാത്മകമായ ഇടമായി തീരട്ടെയെന്നും സാനുമാഷ് ആശംസിച്ചു.

    രാജേന്ദ്രമൈതാനം തനിക്ക് നിരവധി സ്മരണകള്‍ നല്‍കുന്ന ഇടമാണെന്നും ജസ്റ്റിസ് കൃഷ്ണയ്യരും ഡോ.സി.കെ രാമചന്ദ്രനും താനും ഒരുമിച്ച് രാജേന്ദ്ര മൈതാനത്ത് ചിലവഴിച്ച നിമിഷങ്ങളും അദ്ദേഹം അനുസ്മരിച്ചു. എല്ലാം തുറന്നു പറയാന്‍ കഴയുന്നിടങ്ങളില്‍ മനസ് നിഷ്‌കളങ്കമാകും. ജീവിതത്തില്‍ വേഗത കൂടുന്നതിന്റെ വീര്‍പ്പുമുട്ടല്‍ പൊതുഇടങ്ങളിലെത്തുമ്പോള്‍ നമ്മളെ ശാന്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

    വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ ധാരാളം പ്രസംഗങ്ങള്‍ രാജേന്ദ്രമൈതാനത്ത് കേട്ടിട്ടുണ്ടെങ്കിലും ഇ.എം.എസ് നടത്തിയ ഒരു മണിക്കൂറിലധികം നീണ്ടുനിന്ന പ്രസംഗമാണ് ഏറ്റവും ആകര്‍ഷിച്ചതെന്ന് സാനു മാഷ് പറഞ്ഞു. ഇ.എം.എസ് മന്ത്രിസഭ അധികാരമേറ്റ ശേഷം നടത്തിയ പ്രസംഗമായിരുന്നു അത്. ഭരത് ഗോപിയും നെടുമുടി വേണുവും ഉള്‍പ്പെടെയുള്ളവര്‍ ഈ വേദിയില്‍ അവതരിപ്പിച്ച കാവാലം നാരായണപ്പണിക്കരുടെ ഭഗവദജ്ജുകം എന്ന നാടകമാണ് തനിക്ക് ഏറെ പ്രിയപ്പെട്ടത്. നിരവധി സാഹിത്യ ചര്‍ച്ചകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും കലോത്സവങ്ങള്‍ക്കും  വേദിയായിരുന്നു രാജേന്ദ്രമൈതാനമെന്നും സാനു മാഷ് അനുസ്മരിച്ചു.

date