യോജിപ്പിന്റെ സാംസ്‌കാരിക ഇടങ്ങൾ സൃഷ്ടിക്കും: മന്ത്രി സജി ചെറിയാൻ
ഭിന്നിപ്പിനും വിദ്വേഷത്തിനും പകരം യോജിപ്പിന്റെ സാംസ്‌കാരിക ഇടങ്ങൾ ഒരുക്കണമെന്നാണ് സർക്കാർ നയമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്ക് സിനിമാ സാങ്കേതിക രംഗത്ത് തൊഴിൽ പരിശീലനം നൽകുന്ന പദ്ധതി ഉദ്ഘാടനം തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
തുല്യതയെക്കുറിച്ചുള്ള ബോധം സ്ത്രീയിലും പുരുഷനിലും സൃഷ്ടിക്കണമെന്നും മന്ത്രി പറഞ്ഞു. സിനിമയിൽ അഭിനയം, പിന്നണി ഗാനം എന്നീ മേഖലകളിലാണ് സ്ത്രീകൾ കൂടുതലുണ്ടായിരുന്നത്. സാങ്കേതിക മേഖലകളിലടക്കം കടന്നു വരുന്ന സ്ത്രീകൾക്ക് അവസരങ്ങളും പരിശീലനവും നൽകും. സിനിമയുടെ എല്ലാ മേഖലകളിലും സ്ത്രീകൾക്ക് കടന്നു ചെല്ലാൻ കഴിയണം. കെ.എസ്.എഫ്.ഡി.സി. നിർമിച്ച വനിതാ സംവിധായകരുടെ സിനിമകൾ മികച്ച അഭിപ്രായം നേടി എന്നത് ശ്രദ്ധേയമാണ്. നിർദേശങ്ങൾക്കും അഭിപ്രായങ്ങൾക്കുമായി വിവിധ മേഖലയിലുള്ളവരെയുൾപ്പെടുത്തി സിനിമ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.പദ്ധതിയുടെ ലോഗോ കെ.എസ്.എഫ്.ഡി.സി. എം.ഡി. എൻ. മായക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. ചലച്ചിത്ര സംവിധായകരായ ശ്രുതി ശരണ്യം, ഇന്ദു ലക്ഷ്മി, മിനി ഐ ജി എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
വി കെ പ്രശാന്ത് എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി പദ്ധതി രൂപരേഖ അവതരിപ്പിച്ചു. നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി എസ് ശ്രീകല, വനിതാ വികസന കോർപ്പറേഷൻ എം.ഡി ബിന്ദു വി.സി., കുടുംബശ്രീ അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ (ജൻഡർ) പ്രീത ജി നായർ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, കുക്കു പരമേശ്വരൻ എന്നിവർ സംബന്ധിച്ചു.തുടർന്ന് പദ്ധതി രൂപരേഖയെക്കുറിച്ച് വിശദമായ ചർച്ച നടന്നു.
ഛായാഗ്രഹണം, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ, വസ്ത്രാലങ്കാരം,ചമയം, കലാസംവിധാനം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ താൽപ്പര്യമുള്ള വനിതകൾക്കാണ് അവസരം ലഭിക്കുന്നത്.പദ്ധതിയുടെ ഭാഗമായി ശിൽപ്പശാല സംഘടിപ്പിക്കുകയും അതിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് ചലച്ചിത്ര സംഘടനകളുടെ സഹകരണത്തോടെ സിനിമകളിൽ പ്രവർത്തിക്കുന്നതിന് പ്രതിമാസ സ്‌റ്റൈപ്പന്റ് സഹിതം അപ്രന്റിസ്ഷിപ്പ് അനുവദിക്കുകയും ചെയ്യുന്നതാണ് പദ്ധതി.
ഫിലിം ചേബർ പ്രസിഡന്റ് ജി സുരേഷ് കുമാർ , ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം രഞ്ജിത് , ഫെഫ്ക പ്രസിഡന്റ് സോഹൻ സീനു ലാൽ, ഡബ്ല്യൂ സി സി പ്രതിനിധി ആശ ആച്ചി ജോസഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പി.എൻ.എക്‌സ്. 1809/2023
- Log in to post comments