Skip to main content

നൂറ്റാണ്ടിന്റെ സ്വപ്‌നത്തിന് സാക്ഷാത്കാരമാകുന്നു; മുനമ്പം - അഴീക്കോട് പാലം ടെൻഡറിന് അംഗീകാരം

വൈപ്പിൻ: എറണാകുളം, തൃശൂർ ജില്ലകളുടെ വികസനത്തിനും പ്രദേശവാസികളുടെ യാത്ര സുഗമമാക്കുന്നതിനും  മുനമ്പം - അഴീക്കോട് പാലം നിർമ്മാണ ടെൻഡറിന് സർക്കാർ അംഗീകാരം നൽകി. ഇതോടെ നാടിന്റെ ഒരു നൂറ്റാണ്ടിന്റെ സ്വപ്‌നമാണ്  സാക്ഷാത്കരിക്കുന്നത്. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിക്കുന്ന പാലത്തിന് മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ നടത്തിയ അവലോകനത്തിലാണ് നിർമ്മാണാനുമതി നൽകിയത്.

ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിയുടെ ടെൻഡർ ആണ് മന്ത്രിസഭ അംഗീകരിച്ചത്. നൂറ്റിനാൽപ്പത്തിമൂന്ന് കോടി ഇരുപത്തിയെട്ട് ലക്ഷത്തി മുപ്പത്തയ്യായിരത്തി ഇരുന്നൂറ്റി എൺപത്തിയെട്ട് (143,28,35,288) രൂപയാണ് ടെൻഡർ തുക. തീരദേശ ഹൈവേ മാനദണ്ഡങ്ങൾക്കനുസൃതം നിർമ്മിക്കുന്ന പാലത്തിന് 868.7 മീറ്റർ നീളമുണ്ടാകും. മൊത്തം വീതി ഏഴു മീറ്റർ. ഇതിൽ ഫുട്പാത്തും  സൈക്കിൾ ട്രാക്കും ഉൾപ്പെടുന്നു. നിയമാനുസൃതം ബോട്ടുകൾക്ക് കടന്നുപോകുന്നതിന്  ഉയരവും പാലത്തിന് ഉറപ്പാക്കിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ വൈപ്പിൻ നിയോജകമണ്ഡലത്തിലെ മുനമ്പത്തേയും തൃശൂർ ജില്ലയിലെ കയ്‌പമംഗലം നിയോജകമണ്ഡലത്തിലെ അഴീക്കോടിനേയും  തമ്മിൽ ബന്ധിപ്പിക്കുന്ന അഴീക്കോട്- മുനമ്പം പാലം പണി ആരംഭിക്കുന്നതിന് ഫിഷറീസ് വകുപ്പുമായി സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച് നേരത്തെ ധാരണയായിരുന്നു. കാലവിളംബം കൂടാതെ പാലം നിർമ്മാണം ആരംഭിച്ചില്ലെങ്കിൽ വൻപദ്ധതിയുടെ ചെലവ് വളരെയേറെ വർധിക്കുമെന്നത് മുൻകൂട്ടികണ്ടു ത്വരിത ഗതിയിലുള്ള ശ്രമങ്ങളാണ് നടത്തിയതെന്ന്  കെ എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ പറഞ്ഞു. യാത്രയ്ക്കും ടൂറിസത്തിനും തീർത്ഥാടനത്തിനും ഏറെ സഹായകമാകുന്ന പാലം സഫലമാകുന്നതോടെ  മേഖലയിലെ മത്സ്യ വ്യവസായവും അഭിവൃദ്ധി പ്രാപിക്കുമെന്നത് തിരിച്ചറിഞ്ഞുള്ള സമീപനമാണ് എല്ലാതലങ്ങളിലും ഉണ്ടായത്. മുനമ്പത്തെ സ്ഥലമേറ്റെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുന്ന നിലയിലാക്കാൻ കഴിഞ്ഞു.

സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയരമുള്ളതും ദീർഘവുമായ പാലങ്ങളിലൊന്നെന്ന രീതിയിലാണ് മുനമ്പം - അഴീക്കോട് പാലം വിഭാവനം ചെയ്‌തിരിക്കുന്നത്. ജലപാത സുഗമമാകുന്നതിന് പരമാവധി സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഉന്നതതലത്തിൽത്തന്നെ തീരുമാനങ്ങൾ കൈക്കൊണ്ട്  പാലത്തിന്റെ വശങ്ങളിലെ ഉയരം എട്ടേകാൽ മീറ്റർ ഉയർത്തിയിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങൾക്ക് നിയമാനുസൃതം നിശ്ചയിച്ച ഉയരം കണക്കിലെടുത്താൽ ഒരു യാത്രാതടസവും ഉണ്ടാകില്ല. മധ്യഭാഗത്ത് ഓരോ വർഷവും ഡ്രഡ്‌ജിംഗ്‌ നടത്തുന്നതിന് നാലുകോടി രൂപചെലവിൽ വ്യവസ്ഥയുണ്ട്. 

അഴീക്കോട് - മുനമ്പം പാലത്തിന്റെ അനിവാര്യത നിയമസഭയിൽ ആവർത്തിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. പാലം നിർമ്മാണത്തിനെതിരായ വ്യാജ പ്രചാരണങ്ങൾ ഉണ്ടായപ്പോൾ അവ വസ്‌തുതാവിരുദ്ധമെന്ന് വ്യക്തമാക്കാൻ  കെ എൻ ഉണ്ണികൃഷ്ണനും അഴീക്കോട് ഉൾപ്പെടുന്ന കൈപ്പമംഗലത്തിന്റെ എം.എൽ.എ ടൈസൺ മാസ്റ്ററും രംഗത്തെത്തിയിരുന്നു. പാലം നിർമ്മണവുമായി ബന്ധപ്പെട്ട എതിർപ്പുകൾ തീർക്കുന്നതിന് കെ എൻ ഉണ്ണികൃഷ്ണൻ എം.എൽ.എയുടെ  രേഖാമൂലമുള്ള ആവശ്യത്തെത്തുടർന്ന് എറണാകുളം ജില്ല കളക്‌ടർ വിളിച്ചുചേർത്ത മേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗത്തിൽ രണ്ട് എം.എൽ.എ മാരും പങ്കെടുത്ത് നിലപാടുകൾ വ്യക്തമാക്കി. പദ്ധതി സംബന്ധിച്ച് ഉയർന്ന ആശങ്കകൾ പരിഹരിച്ചശേഷമെ പാലം നിർമ്മാണം ആരംഭിക്കാവൂ എന്നുതന്നെയാണ് നിലപാടെന്നും പദ്ധതി ആസൂത്രണം നിർവ്വഹിക്കുന്ന വിദഗ്‌ധ ഉദ്യോഗസ്ഥർ എല്ലാവശങ്ങളും പഠിച്ചശേഷമാണ് മുന്നോട്ടുനീങ്ങുന്നതെന്നും ഇരുവരും വ്യക്തമാക്കി.

പാലം സംബന്ധിച്ച തെറ്റിദ്ധാരണാജനകമായ സാഹചര്യം മാറ്റുന്നതിന് ജില്ല കളക്‌ടർ പദ്ധതി സംബന്ധിച്ച് പൊതുസമൂഹത്തിനായി സമഗ്രമായി സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വിശദീകരണം നൽകണമെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നിർദ്ദേശിച്ചു. പരസ്യപ്രതികരണത്തിൽ പങ്കുചേരാത്തവരിൽ നിന്നുൾപ്പെടെ പരാതികളും നിവേദനങ്ങളും സ്വീകരിക്കാനും മറുപടി നൽകാനും ക്രമീകരണം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് വ്യാജ പ്രചാരണങ്ങൾക്ക് വിരാമമായത്.

date