നാട്ടുനന്മകളുടെ ഓർമ്മയുണർത്തി ഫോക്ലോർ അക്കാദമി
അന്യം നിന്നു പോകുന്ന നൂറ്റുണ്ടുകൾ പഴക്കമുള്ള നാടൻ കലാരൂപങ്ങളുടെ അവതരണത്തിനും കലാകാരന്മാരെ ആദരിക്കൽ ചടങ്ങിനും തൃശ്ശൂർ സാക്ഷിയായി. തൃശൂർ നഗരഹൃദയത്തിലൂടെ നടന്ന പൈതൃകകലകൾ അണിനിരന്ന ഘോഷയാത്ര വേറിട്ടൊരു അനുഭവമായി.
കേരള ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാദമിയിൽ വെച്ച് നടത്തിയ പരിപാടിയിൽ കേയാട്ടം, അലാമിക്കളി, സ്ത്രീകളുടെ അലാമിക്കളി, മംഗലംകളി, സ്ത്രീകളുടെ കണ്യാർകളി, കുമ്മാട്ടി, നോക്ക് വിദ്യപാവകളി എന്നീ നാടൻകലകൾ അരങ്ങേറി.
കേരള ഫോക്ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണിക്കൃഷ്ണന്റെ അധ്യക്ഷതയിൽ കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബുബക്കർ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരള കലാമണ്ഡലം രജിസ്ട്രാർ ഡോ: രാജേഷ്, വൈസ് ചെയർമാൻ ഡോ: കോയ കാപ്പാട്, കേരള ഫോക്ലോർ അക്കാദമി സെക്രട്ടറി എ.വി അജയകുമാർ, കേരള ഫോക്ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി.വി ലവ്ലിൻ, വജ്രജൂബിലി കോ ഓർഡിനേറ്റർ ഇ.എസ് സുബീഷ് എന്നിവർ സംബന്ധിച്ചു.
വേല കളി കലാകാരൻ മാത്തൂർ രാജീവ് പണിക്കർ, നോക്കുപാവവിദ്യ കലാകാരി രഞ്ജിനി കെ.എസ്, അലാമി കളി കലാകാരനായ ശ്രീജിത്ത് നാരായണൻ, ലത രമേശൻ, സന്തോഷ് അലാമിക്കൂട്ടം മംഗലംകളി കലാകാരി തങ്കമണി പി, നാട്ടുകലാകാരകൂട്ടം ബൈജു തൈവമക്കൾ, കാളകളി കലാകാരൻ ബി ആട്ടോർ, കുമ്മാട്ടിക്കളി കലാകാരൻ ടി.ജി സുകുമാരൻ, കെത്രാട്ടം കലാകാരൻ പി.ടി. രാധാകൃഷ്ണൻ, കണ്യാർകളി കലാകാരി ആതിര, കുരുത്തോല അലങ്കാരം കലാകാരൻ ടി.ജി നാരായണൻ കുട്ടി എന്നിവർക്ക് കേരള ഫോക്ലോർ അക്കാദമിയുടെ ആദരവുകൾ സമ്മാനിച്ചു.
- Log in to post comments