Skip to main content
കുട്ടനെല്ലൂർ ശ്രീ. അച്യുതമേനോൻ ഗവ. കോളേജിൽ നടന്ന കേരള സർക്കാരിന്റെ കിഫ്‌ബി ഫണ്ടും, തൃശൂർ നിയോജകമണ്ഡലം എ. എൽ. എ ഫണ്ടും ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മന്ത്രി. ഡോ. ആർ ബിന്ദു നിർവഹിച്ചു.

വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുക എന്നതാണ് സർക്കാരിന്റെ ഉദ്ദേശം: ഡോ ആർ ബിന്ദു

13 ലക്ഷം കുട്ടികൾ പഠിക്കുന്ന കേരളത്തിൽ അവർക്ക് ഏറ്റവും മികച്ച ഭൗതിക സാഹചര്യങ്ങൾ, പുതിയ കോഴ്സുകൾ തുടങ്ങിയ പശ്ചാത്തല സംവിധാനങ്ങൾ ഒരുക്കുകയാണ് സർക്കാരിന്റെ പ്രഥമ പരിഗണന എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ  ബിന്ദു.  കുട്ടനല്ലൂർ ശ്രീ സി അച്യുതമേനോൻ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ 11 കോടിയോളം രൂപവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള സർക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റിസർച് ആൻഡ് പിജി ബ്ലോക്ക്, കാന്റീൻ ബ്ലോക്ക്, ലേഡീസ് ഹോസ്റ്റലിന്റെ അനക്സ്, എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അമിനിറ്റി സെന്റർ, അംഗപരിമിതർക്കുള്ള ശൗചാലയം എന്നിവയുടെ ഉദ്ഘാടനം ആണ് നിർവഹിച്ചത്.

ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് സർക്കാർ ശ്രദ്ധിച്ചിട്ടുള്ളത് എന്നും നവകേരള സൃഷ്ടിയുടെ ഭാഗമായി കേരളത്തെ നവവൈജ്ഞാനിക സമൂഹം ആക്കി മാറ്റിയെടുക്കുക എന്ന ദൃഢനിശ്ചയത്തോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നത് എന്നും മന്ത്രി കൂട്ടി ചേർത്തു. ലോകത്തിലെ നിലവാരമുള്ള ഭൗതിക സാഹചര്യങ്ങൾ കുട്ടികൾക്ക് ഉണ്ടാക്കിക്കൊടുക്കണം എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റുവാങ്ങിക്കൊണ്ടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രവർത്തിക്കുന്നത്. ഏറ്റവും മികച്ച ക്ലാസ്സ് റൂം, ലാബോറട്ടറി സംവിധാനം,ലൈബ്രറി തുടങ്ങിയ സൗകര്യങ്ങൾ കുട്ടികൾക്ക് വേണ്ടി ഒരുക്കണമെന്നതാണ് കാഴ്ചപ്പാട് എന്നും മന്ത്രി പറഞ്ഞു.

 തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്താൻ സഹായകമായിട്ടുള്ള ലൈബ്രറി വികസന പദ്ധതികൾ സംസ്ഥാനത്ത് എല്ലായിടത്തും നടപ്പിലാക്കുന്നതിന് വേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരള 133 സ്കിൽ കോഴ്സുകൾ നൽകി വരികയാണ്. തൊഴിലിലേക്ക് പോകാനുള്ള ആഭിമുഖ്യം കുട്ടികളിൽ രചിപ്പിക്കുകയും അവരുടെ സംരംഭകത്വം താൽപര്യം പ്രോത്സാഹിപ്പിച്ചുകൊണ്ട് തൊഴിൽ അന്വേഷകരല്ലാതെ തൊഴിൽദായകരായും തൊഴിൽ സൃഷ്ടാക്കളായും വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ള കാലമാണ്  ഇപ്പോൾ ഉള്ളത്. സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ കുതിച്ചുചാട്ടങ്ങൾ കൂടി ക്യാമ്പസുകളിലേക്ക് കടന്നുവരണം എന്ന കാഴ്ചപ്പാടോടുകൂടി  ഉന്നത വിദ്യാഭ്യാസ മേഖലയുടെ അറിവും മിഴിയും ആയിട്ടുള്ള പരിഷ്കരണങ്ങൾ കടന്നുവരികയാണ്. സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാൻ അർത്ഥപൂർണ്ണമായ വിധത്തിൽ ഇടപെടാൻ കഴിയുന്ന കേന്ദ്രങ്ങളിലായിട്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ഉദ്ദേശം.

 കേവലം സൈദ്ധാന്തികമായ അന്വേഷണങ്ങൾക്കപ്പുറം പാഠപുസ്തകത്തിന്റെയും ക്ലാസ് മുറിയുടെയും നാലതിരുകൾക്കപ്പുറത്തേക്ക് പ്രായോഗികതലത്തേക്ക് അന്വേഷണങ്ങളെ കൊണ്ടുപോവുക എന്നുള്ളതാണ് ഉദ്ദേശിക്കുന്നത്. വളരെ ഇന്നവേറ്റീവ് ആയിട്ടുള്ള സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റം നമ്മുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉണ്ടാകണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു.

 വിശപ്പ് രഹിത ക്യാമ്പസ് പോലെ സാമൂഹ്യനീതി ഉറപ്പാക്കുന്ന എല്ലാ കുട്ടികൾക്കും നല്ല സ്വസ്ഥമായ രീതിയിൽ പഠിക്കാൻ അവസരമുള്ള സമഭാവനയുടെ സർവ്വകലാശാലകൾ സൃഷ്ടിക്കണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അവകാശ പ്രഖ്യാപന രേഖ പ്രസിദ്ധീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അതിന് ഏറ്റവും വിദ്യാർഥി സൗഹൃദമായ വിധത്തിൽ അവരുടെ ജീവിതത്തിലെ ഏറ്റവും സർഗാത്മകമായ കാലത്ത് കുട്ടികളുടെ  എല്ലാ ആശയങ്ങൾക്കും എല്ലാതലത്തിലും കൂടെ സർക്കാർ ഉണ്ടാകും എന്നും മന്ത്രി പറഞ്ഞു.

 ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി  അഡ്വ. കെ രാജൻ  അധ്യക്ഷത വഹിച്ചു. എ കെ സുരേഷ്, വി ആർ സുനിൽകുമാർ, ശ്യാമള വേണുഗോപാൽ, ജോസ് പൊന്തോക്കൻ, കിരൺ കെ കെ, റിൻസി ഡിപി  തുടങ്ങിയവർ  ചടങ്ങിൽ പങ്കെടുത്തു.
 
കേരള സർക്കാരിന്റെ 'കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച റിസർച്ച് ആൻഡ് പി.ജി ബ്ലോക്ക് (6.2കോടി രൂപ), കാന്റീൻ ബ്ലോക്ക് (1.40 കോടി രൂപ), ലേഡീസ് ഹോസ്റ്റലിന്റെ അനക്സ് (2.93 കോടി രൂപ), തൃശ്ശൂർ മുൻ എം.എൽ.എ അഡ്വ. വി എസ് സുനിൽകുമാർ  ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അമിനിറ്റി സെന്റർ (25 ലക്ഷം രൂപ), അംഗപരിമിതർക്കുള്ള ശൗചാലയം (10 ലക്ഷം രൂപ) എന്നീ കെട്ടിട സമുച്ചയങ്ങളാണ് കുട്ടനെല്ലൂർ ശ്രീ സി അച്യുതമേനോൻ ഗവൺമെന്റ്  കോളേജിലെ വിദ്യാർത്ഥികൾക്കായി  സമർപ്പിച്ചത്.

date