Skip to main content

പന്നിപ്പനി; രോഗബാധിത പ്രദേശങ്ങളും രോഗനിരീക്ഷണ മേഖലകളും കലക്ടർ പ്രഖ്യാപിച്ചു

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ പ്രഖ്യാപിച്ചു.

ജില്ലയിൽ രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്നും രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചു.

മുളങ്കുന്നത്ത്കാവ്, അവണൂർ, എരുമപ്പെട്ടി, വേലൂർ, വരവൂർ, കടങ്ങോട്, ചൊവ്വന്നൂർ, ചൂണ്ടൽ എന്നീ ഗ്രാമപഞ്ചായത്തുകളും വടക്കാഞ്ചേരി, കുന്നംകുളം നഗരസഭകളുമാണ് നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ.

കേരളത്തിലെ വിവിധ ജില്ലകളിൽ ആഫ്രിക്കൻ പന്നിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് പന്നികൾ, പന്നിമാംസം, പന്നിമാംസം കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, പന്നിവളം എന്നിവ കേരളത്തിലേക്കോ കേരളത്തിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. വൈറസ് സാഹചര്യം നിലനിൽക്കുന്നതിനാൽ ജൂലൈ 15 വരെ കേരളത്തെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആഫ്രിക്കൻ പന്നിപ്പനിക്ക് വാക്സിനോ മറ്റു പ്രതിരോധ മരുന്നുകളോ ഇല്ലാത്തതിനാൽ പന്നികൾ കൂട്ടത്തോടെ ചത്തുപോകുന്ന സ്ഥിതിവിശേഷമുണ്ട്. ആഫ്രിക്കൻ പന്നിപനി, എച്ച്1എൻ1 പന്നിപ്പനിയിൽ നിന്നും വ്യത്യസ്തമാണ്. ആഫ്രിക്കൻ പന്നിപ്പനി പന്നികളിൽ മാത്രം കണ്ടുവരുന്ന രോഗമായതിനാൽ ഇത് മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുവാനുള്ള സാധ്യത കുറവാണ്.

ജില്ലയിലെ എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ പന്നിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തിലാണ് ജില്ലയിലെ മറ്റ് പ്രദേശങ്ങളിൽ കൂടി മുൻകരുതലുകൾ സ്വീകരിക്കുന്നത്.

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നിഫാമുകളിലെയും എല്ലാ പന്നികളെയും കേന്ദ്രസർക്കാരിൻ്റെ പ്ലാൻ ഓഫ് ആക്ഷൻ പ്രകാരമുള്ള പ്രോട്ടോക്കോൾ പാലിച്ച് ഉടൻ പ്രാബല്യത്തിൽ ഉന്മൂലനം ചെയ്ത് ജഡം മാനദണ്ഡങ്ങൾ പ്രകാരം സംസ്കരിച്ച് ആ വിവരങ്ങൾ ജില്ലാ മൃഗസംരക്ഷണ ഓഫീസർ കലക്ടർക്ക് സമർപ്പിക്കും.

ഗ്രാമപഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നിഫാമിൽ നിന്നും മറ്റു പന്നിഫാമുകളിലേക്ക് കഴിഞ്ഞ രണ്ടുമാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് റിപ്പോർട്ട് ചെയ്യും.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും പന്നിമാംസവും പന്നികളെയും അനധികൃതമായി കേരളത്തിലേക്ക് കടത്തുന്നതിനുള്ള സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും പോലീസ്, ആർടിഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തും. ഡിസീസസ് ഫ്രീ സോണിൽ നിന്നുള്ള പന്നികളെ മാത്രമേ ജില്ലകളിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂവെന്നും ഈ ടീം ഉറപ്പുവരുത്തും.

രോഗം സ്ഥിരീകരിച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിൽ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ എന്നിവർ ഉൾപ്പെട്ട റാപ്പിഡ്‌ റെസ്പോൺസ് ടീം രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടി ജില്ലാ മൃഗസംരക്ഷണ ഓഫീസർ , തദ്ദേശസ്വയംഭരണ സ്ഥാപനം സെക്രട്ടറിമാർ എന്നിവർ ചേർന്ന് സ്വീകരിക്കും.

ജില്ലയിലെ മറ്റു ഭാഗങ്ങളിൽ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട മുൻസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, റൂറൽ ഡയറി ഡെവലപ്മെൻറ് ഉദ്യോഗസ്ഥർ എന്നിവർ ബന്ധപ്പെട്ട വെറ്റിനറി ഓഫീസറെ അറിയിക്കും. വെറ്റിനറി ഓഫീസർ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. വെറ്റിനറി ഓഫീസർക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും മേൽ വകുപ്പ് ഉദ്യോഗസ്ഥർ നൽകും.

date