Skip to main content

പട്ടികജാതി, പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത്: 115 പരാതികള്‍ക്ക് പരിഹാരം രണ്ടാം ദിനം പരിഗണിച്ചത് 80 പരാതികൾ, 48 പരാതികൾക്ക് പരിഹാരം

സംസ്ഥാന പട്ടികജാതി, പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ രണ്ടു ദിവസത്തെ അദാലത്ത് പൂർത്തിയായപ്പോൾ 115 പരാതികൾക്ക് പരിഹാരം. പട്ടികജാതി, പട്ടിക ഗോത്രവർഗങ്ങളുടെ പ്രശ്നങ്ങൾക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി, മെമ്പര്‍മാരായ എസ്.അജയകുമാര്‍ (മുന്‍ എം.പി), അഡ്വ. സൗമ്യ സോമന്‍ എന്നിവരുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ  167 കേസുകളാണ് പരിഗണിച്ചത്.

അദാലത്തിൽ  ഭൂമിക്കുള്ള അവകാശം, വിദ്യാർത്ഥികൾക്ക് പഠനാനുകൂല്യങ്ങൾ, സമാശ്വാസ സഹായങ്ങൾ എന്നിവയിലുള്ള പരാതികളിൽ പരിഹാരം കാണാൻ കഴിഞ്ഞുവെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി പറഞ്ഞു. ഹാജരാക്കാത്ത ഉദ്യോഗസ്ഥരോടും റിപ്പോർട്ട് തരാത്തവരോടും കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു.

അദാലത്തിൽ രണ്ടാം ദിനം 48 പരാതികൾ തീർപ്പാക്കി. 80 പരാതികളാണ് പരിഗണിച്ചത്. ആദ്യദിനം 87 പരാതികൾ പരിഗണിച്ച്  67 പരാതികൾക്ക് പരിഹാരം കണ്ടിരുന്നു.

 അദാലത്തിൽ രണ്ടുദിവസങ്ങളിലായി 65 പുതിയ അപേക്ഷകളാണ്  ലഭിച്ചത്.നാല് പരാതികളില്‍ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥർക്ക്  നിര്‍ദേശം നല്‍കി.

പട്ടികജാതി പട്ടികഗോത്ര വര്‍ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയിലിരിക്കുന്നതുമായ പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. മൂന്ന് ബെഞ്ചുകളിലായി
പരാതിക്കാരെയും എതിര്‍കക്ഷികളെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെയും ഒരുമിച്ചിരുത്തി വാദങ്ങള്‍ വിശദമായി പരിശോധിച്ചാണ് പരാതികൾ തീര്‍പ്പാക്കിയത്.

അതിര്‍ത്തി തര്‍ക്കങ്ങള്‍, കൈയേറ്റം, വഴി തര്‍ക്കങ്ങള്‍,ഭൂമി സംബന്ധമായ വിഷയങ്ങൾ , പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള ഇ ഗ്രാന്റ്, ജാതി വിവേജനം,കുടിവെള്ള പ്രശ്നം, തുടങ്ങിയ വിഷയങ്ങളിലാണ് പരാതികൾ ലഭിച്ചത്.

ആസൂത്രണ സമിതി ഹാളിൽ നടന്ന അദാലത്തിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, എസ്.സി-എസ്.ടി കമ്മീഷന്‍ രജിസ്ട്രാര്‍ ഡി. ലീന ലിറ്റി, അസിസ്റ്റന്റ് രജിസ്റ്റര്‍ ബിന്ദു രാമനാഥ്, പട്ടികജാതി/പട്ടികവര്‍ഗം, പോലീസ്, റവന്യു, വനം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭണം, ആരോഗ്യം, സഹകരണം, തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

date