നീരജിന് ഉത്തം ജീവൻ രക്ഷാ പഥക്
പത്ത് വയസ്സ് പ്രായമുള്ള ഗോപാലകൃഷ്ണൻ എന്ന കളിക്കൂട്ടുകാരനെ വെള്ളത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ നീരജ് കെ നിത്യാനന്ദന് ധീരതയ്ക്കുള്ള പുരസ്കാരം. പറപ്പൂക്കര സ്വദേശിയായ നീരജ് കെ നിത്യാനന്ദിന് ഉത്തം ജീവൻ രക്ഷാപതക്ക് പുരസ്കാരം ആണ് ലഭിച്ചത്.
പറപ്പൂക്കര പഞ്ചായത്തിലെ കൊപ്പുള്ളി വീട്ടിൽ കെ യു നിത്യാനന്ദിന്റെയും ജെസ്സിയുടെയും മകനാണ് നീരജ് കെ നിത്യാനന്ദ്. നന്തിക്കര ഗവ. ഹൈസ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞവർഷം പൊങ്കോത്ര മാനാംകുളത്തിൽ സൈക്കിളിൽ കളിക്കുന്നതിനിടെ വീണ ഗോപാലകൃഷ്ണൻ എന്ന അഞ്ചാം ക്ലാസുകാരനെ സമയോചിതമായ ഇടപെടൽ മൂലം നീരജ് രക്ഷിക്കുകയായിരുന്നു. ഗോപാലകൃഷ്ണൻ മുങ്ങി താഴുന്നത് സമീപത്ത് കളിക്കുകയായിരുന്ന നീരജും സംഘവും കണ്ടു. ഉടൻ നീരജ് ജീവൻ പണയം വച്ച് കുളത്തിലേക്ക് എടുത്തുചാടി ഗോപാലകൃഷ്ണനെ രക്ഷിക്കുകയായിരുന്നു. സഹപാഠികളുടെയും നാട്ടുകാരുടെയും സ്നേഹവും അഭിനന്ദനങ്ങളും തേടിയെത്തിയ നീരജിന് ലഭിക്കുന്ന സർക്കാർ പുരസ്കാരം അർഹതയ്ക്കുള്ള അംഗീകാരമായി.
- Log in to post comments