Skip to main content
കൃഷിക്കൊപ്പം കളമശ്ശേരി കാർഷികോത്സവ വേദിയിൽ                      " പ്രാദേശിക സുസ്ഥിര വികസനം "  സെമിനാർ മുൻമന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.സംഘാടന സമിതി ചെയർമാൻ വി. എം ശശി , ജില്ലാ പഞ്ചായത്ത് അംഗം കെ. വി രവീന്ദ്രൻ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ , കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി.പി സിന്ധു,ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് രവീന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സമീപം.

കളമശ്ശേരി കാർഷികോത്സവം : കൃഷിയും വ്യവസായവും സംയോജിച്ച് മുന്നോട്ട് പോകുന്നതിലൂടെ പ്രാദേശിക സുസ്ഥിര വികസനം  സാധ്യമാകും : വി. എസ് സുനിൽ കുമാർ

കളമശ്ശേരി കാർഷികോത്സവം :

കൃഷിയും വ്യവസായവും സംയോജിച്ച് മുന്നോട്ട് പോകുന്നതിലൂടെ പ്രാദേശിക സുസ്ഥിര വികസനം  സാധ്യമാകും : വി. എസ് സുനിൽ കുമാർ

* വൈവിധ്യ വിഷയങ്ങളുമായി സെമിനാറുകൾ

 കൃഷിയും വ്യവസായവും സംയോജിപ്പിച്ച് ഒരുമിച്ച് കൊണ്ട് പോകുന്നതിലൂടെ പ്രാദേശിക സുസ്ഥിര വികസനം സാധ്യമാകുമെന്ന് മുൻ മന്ത്രി വി. എസ് സുനിൽ കുമാർ പറഞ്ഞു. കൃഷിക്കൊപ്പം കളമശ്ശേരി കാർഷികോത്സവ വേദിയിൽ " പ്രാദേശിക സുസ്ഥിര വികസനം " എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാർഷിക അധിഷ്ഠിത സംരംഭങ്ങൾ ഉയർന്നു വരുന്നതിലൂടെ കർഷകന് വരുമാനം കണ്ടെത്താൻ സാധിക്കും. മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിലൂടെ മാത്രമേ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ  സാധിക്കു. ഉത്പാദകരായ കർഷകരെ സംരംഭകരാക്കാൻ കഴിയുന്ന രീതിയിൽ പ്രവർത്തനങ്ങൾ ചെയ്യണം. പ്രാദേശിക വിഭവങ്ങൾ മൂല്യവർദ്ധിത വസ്തുക്കളാക്കി ദേശീയ അന്തർദേശീയ വിപണിയിൽ കിടപിടിക്കുന്ന രീതിയിൽ എത്തിച്ച് സുസ്ഥിരവികസനം സാധ്യമാകണമെന്ന് അദ്ദേഹം പറഞ്ഞു.

കാർഷിക വികസനത്തിൽ വലിയ പങ്കുവഹിക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് സാധിക്കും. കൃഷിയെ നാശത്തിലേക്ക് നയിക്കുന്ന കോ ഓപ്പറേറ്റുകൾക്കെതിരെ പ്രതിരോധം തീർത്ത് കാർഷിക മേഖലയിലെ വികസനം ഉറപ്പാക്കാൻ സാധിക്കണം. തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, വ്യവസായ വകുപ്പ്, കൃഷിവകുപ്പ്, സർവകലാശാല തുടങ്ങിയ എല്ലാവരും സംയുക്തമായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കാർഷിക മേഖലയെ മുന്നോട്ട് നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 17 കാർഷിക വിഭവങ്ങൾക്ക് ഭൗമസൂചിക പദവി നൽകാൻ സാധിച്ചു. ഇതിലൂടെ ഈ ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര മാർക്കറ്റുകളിൽ വരെ വിപണി കണ്ടെത്താൻ സാധിച്ചു. പ്രാദേശിക കാർഷിക വിഭവങ്ങളെ വളർത്തിയെടുക്കാൻ കഴിയുന്നതിലൂടെ മാത്രമേ സുസ്ഥിര വികസനം സാധ്യമാകൂ എന്ന് അദ്ദേഹം പറഞ്ഞു. 

 സെമിനാറിൽ സംഘാടന സമിതി ചെയർമാൻ വി. എം ശശി അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് അംഗം കെ. വി രവീന്ദ്രൻ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ , കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി.പി സിന്ധു,ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് രവീന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

 നെൽ കർഷകർ അനുഭവം പങ്കുവെച്ചുകൊണ്ട് " നെൽ കർഷകർക്ക് ഒപ്പം" എന്ന പേരിൽ രാവിലെ നടന്ന സെമിനാറിൽ മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനി മാനേജിംഗ് ഡയറക്ടർ ടി കെ ബാലകൃഷ്ണൻ വിഷയം അവതരിപ്പിച്ചു. ആസൂത്രണമായ രീതിയിലൂടെ കൃഷി ചെയ്ത് എങ്ങനെ വിജയം കൈവരിക്കാൻ കഴിയുന്നതെങ്ങനെ എന്ന് സെമിനാറിൽ ചർച്ച ചെയ്തു. കൃഷിയിൽ മയ്യിൽ ഗ്രാമം കൈവരിച്ച നേട്ടത്തെ കുറിച്ചും, നേരിട്ട് പ്രതിസന്ധികളെക്കുറിച്ചും മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ രൂപീകരണത്തെക്കുറിച്ചും അദ്ദേഹം അനുഭവങ്ങൾ പങ്കുവെച്ചു. മന്ത്രി പി. രാജീവ്‌, കൃഷിക്കൊപ്പം കളമശ്ശേരി കോഓർഡിനേറ്റർ എം.പി വിജയൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. എൻ രാജു എന്നിവർ പങ്കെടുത്തു.

 "യുവതക്കൊപ്പം കളമശ്ശേരി " എന്ന വിഷയത്തിൽ ഉച്ചകഴിഞ്ഞ് നടന്ന സെമിനാറിൽ ചേർത്തലയിലെ യുവകർഷകൻ സുജിത്ത് വിഷായവതരണം നടത്തി. കൃഷിയിലേക്ക് വന്ന വഴിയും, കൃഷി ചെയ്യേണ്ട രീതിയും, വിവിധ കാർഷിക ഇനങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വിജയകരമായി കൃഷി ചെയ്യുന്ന രീതിയെ പറ്റിയും എങ്ങനെ വിപണി അനുസരിച്ച് കൃഷി ചെയ്യാം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. തുടർന്ന് കർഷകരുമായി സംവദിച്ചു. സംഘാടന സമിതി ചെയർമാൻ വി. എം ശശി, കൃഷിക്കൊപ്പം കളമശ്ശേരി കോഓർഡിനേറ്റർ എം. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

date