Skip to main content

കാർഷികോത്സവത്തിൽ സന്ദർശകരുടെ മനം കവർന്ന് 'വനസുന്ദരി'

 

കാർഷികോത്സവം 2023ൽ സന്ദർശകരുടെ മനം കവർന്ന് അട്ടപ്പാടി ചുരമിറങ്ങിയ 'വനസുന്ദരി ഹെർബൽ ചിക്കൻ'. കളമശ്ശേരിയുടെ മണ്ണിൽ പാലക്കാടൻ രുചിക്കൂട്ടുകൾക്ക് പ്രിയമേറുമ്പോൾ അട്ടപ്പാടിയിലെ ആദിവാസി സ്ത്രീ കൂട്ടായ്മയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. പരിശീലനത്തിലൂടെ സ്വായത്തമാക്കിയ പാചക കല കൊച്ചി പോലെ ഒരു മഹാനഗരത്തിൽ അംഗീകരിക്കപ്പെടുന്നതിന്റെ അഭിമാനം.

ഇത് മൂന്നാം തവണയാണ് 'വനസുന്ദരി ഹെർബൽ ചിക്കൻ' കൊച്ചിയിൽ വിളമ്പുന്നത്. രുചി അറിഞ്ഞവർക്ക് ഒന്നേ പറയാനുള്ളു 'സംഭവം അടിപൊളി'. കഴിച്ചു കഴിഞ്ഞവർ പലരും രുചി കൂട്ടുകളിലെ രഹസ്യം തേടി വീണ്ടും എത്തിയതാണ് ഊരിലെ സ്ത്രീകൾക്ക് വനസുന്ദരി വിളമ്പാൻ ആത്മവിശ്വാസം നൽകിയത്. വനസുന്ദരി ഹെർബൽ ചിക്കൻ, സോലെ മിലൻ, ഊര് കാപ്പി എന്നിങ്ങനെ മൂന്ന് വിഭവങ്ങളാണ് അട്ടപ്പാടിയിലെ കുടുംബശ്രീ അംഗങ്ങൾ കാർഷികോത്സവത്തിലെ സന്ദർശകർക്കായി ഒരുക്കുന്നത്. മായം ചേർക്കാതെയുള്ള രുചികൂട്ടുകളാണ് വനസുന്ദരിയുടെ ഏറ്റവും വലിയ പ്രത്യേകത. 

വനസുന്ദരിക്ക്‌ (കോമ്പോ ) 180 രൂപയും സോലെ മിലൻ (കോമ്പോ )വിഭവത്തിന് 190 രൂപയുമാണ് വില ഈടാക്കുന്നത്. 20 രൂപയ്ക്ക് ഔഷധ സമ്പന്നമായ ഊര് കാപ്പിയും ലഭിക്കും. അട്ടപ്പാടി കുടുംബശ്രീയുടെ ഭക്ഷണശാല കൂടാതെ മറ്റ് രണ്ട് ഭക്ഷണശാലകളും കുടുംബശ്രീയുടെ നേതൃത്വത്തിൽ കാർഷികോത്സവത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യദായക സമീകൃത ആഹാരങ്ങളാണ് ഇവർ ഒരുക്കുന്നത്.

date