Skip to main content

കൃഷിയിലെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം: ഡോ. ബി. അശോക് 

 

പരമ്പരാഗത കൃഷിയില്‍ നിന്ന് മാറി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് കാര്‍ഷികോത്പാദന കമ്മീഷണറും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. ബി. അശോക്. കളമശേരി കാര്‍ഷികോത്സവത്തില്‍ കൃഷിക്ക് ഒപ്പം കളമശേരിയും സഹകരണ മേഖലയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

കൃഷിയിലെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായി മിഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിപണനത്തിലും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായി കമ്പനി രൂപീകരിച്ചു. കേരളത്തിലെ കൃഷി വികസിക്കണമെങ്കില്‍ വ്യവസായ വകുപ്പിന്റെ ശക്തമായ ഇടപെടല്‍ ആവശ്യമാണ്. കാര്‍ഷിക ഉത്പന്നങ്ങളെ ആധുനികവത്കരിച്ച് ചെറുതും ഇടത്തരവും വലുതുമായ ഉത്പാദന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് സംസ്ഥാനത്തിനകതും പുറത്തും രാജ്യത്തിന് പുറത്തും വിപണനം ചെയ്യാന്‍ കഴിയുന്ന ഉത്പന്നങ്ങളാക്കി മാറ്റണം. കേരള അഗ്രോ ബാനറിനു കീഴില്‍ 191 ഉത്പന്നങ്ങളുണ്ട്. കൃഷിയിലെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായുള്ള മിഷന്‍ പശ്ചാത്തല സൗകര്യ വികസന മേഖലയില്‍ ഇടപെടുന്നു. 

അഗ്രോ പാര്‍ക്കുകള്‍, മിനി അഗ്രോ പാര്‍ക്കുകള്‍ കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍, സംഭരണ ശാലകള്‍, കോള്‍ഡ് ചെയിന്‍ സേവനങ്ങള്‍ എന്നിവയാണ് മിഷനു കീഴില്‍ നിലവില്‍ വരിക. വിയറ്റ്‌നാം, ജര്‍മനി, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളുമായി കാര്‍ഷിക സാങ്കേതിക വിദ്യയിലെ സഹകരണത്തിന് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇവയെല്ലാം യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിലെ കൃഷിയുടെ വ്യാവസായിക യുഗം ആരംഭിക്കും. അഗ്രോ-ഫുഡ് ഉത്പാദനവുമായി ബന്ധപ്പെട്ട് നിരവധി പുതിയ കമ്പനികള്‍ തുടങ്ങുന്നു. പ്ലാന്റേഷനുകളുടെ വൈവിധ്യവത്കരണത്തിനായുള്ള ഇടപെടലുകളും നടത്തുന്നുണ്ട്. 

കേരളത്തിന്റെ മൊത്തം ജിഡിപിയില്‍ 11 ശതമാനമാണ് കൃഷിയുടെ വിഹിതം. ഒരു ലക്ഷം കോടിയുടെ കാര്‍ഷിക ഉത്പന്നങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. 20 ലക്ഷം കര്‍ഷകരാണ് കേരളത്തിലുള്ളതെന്നാണ് കണക്ക്. ശരാശരി വിറ്റുവരവ് ആളോഹരി രണ്ടു ലക്ഷം രൂപയാണ്. ഒരു മാസം ശരാശരി വരുമാനം കണക്കാക്കാവുന്നത് 17000 രൂപയാണ്. 

തെങ്ങ്, റബര്‍, വാഴ എന്നിവയാണ് കേരളത്തിലെ പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. നെല്ലിന്റെ തനത് വിളകളെ ലാഭകരമായ ഉത്പന്നങ്ങളാക്കി മാറ്റി മൂല്യവര്‍ധിത വരുമാനം നേടിയെടുക്കേണ്ടത് അത്യാവശ്യമാണ്. പച്ചക്കറി, പഴം കൃഷിയും കാര്‍ഷിക മേഖലയിലെ വൈവിധ്യവത്കരണത്തിന് കാരണമാകുന്നു. പച്ചക്കറികൃഷിയില്‍ വലിയ മുന്നേറ്റമാണ് സാധ്യമാകുന്നത്. ഹോസ്‌റ്റെഡ് ഫാമിംഗും മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. 

കേരളവും ഇതര സംസ്ഥാനങ്ങളും ഉപയോഗിക്കുന്ന വലിയ കാര്‍ഷിക വിളകളിലും മൂല്യവര്‍ധിത വിളകളിലും കേരളത്തിന്റെ സാധ്യത കൂടുതല്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. 

നെല്ല് സംഭരിച്ച് സംസ്‌കരിച്ച് പൊതുവിതരണ സംവിധാനത്തിലെത്തിക്കുന്ന പ്രക്രിയ വളരെ സൂക്ഷ്മമമായി പഠിച്ചാല്‍ കൂടുതല്‍ മെച്ചപ്പെടുത്താനാകും. വിദേശ രാജ്യങ്ങളില്‍ നെല്ല് ഈര്‍പ്പം തട്ടാതെ ദീര്‍ഘകാലം കേടു കൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന സംവിധാനമുള്ളതിനാല്‍ വിപണി വിലയില്‍ ഇടപെടാനും നേട്ടം സ്വന്തമാക്കാനും കര്‍ഷകന് കഴിയുന്നു. ഈ മാതൃക ഇവിടെയും നടപ്പാക്കണം. 

തെങ്ങിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. ഇതുവഴി കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭിക്കും. പഴങ്ങളില്‍ നിന്ന് വൈന്‍ ഉത്പാദിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. കാഷ്യുവില്‍ നിന്നും പഴത്തില്‍ നിന്നും വൈന്‍ ഉത്പാദിപ്പിക്കുന്ന പൈലറ്റ് പദ്ധതി കാര്‍ഷിക സര്‍വകലാശാല നടത്തിവരികയാണ്. നിള എന്ന പേരില്‍ വൈന്‍ ഉടന്‍ വിപണിയിലറങ്ങും. കര്‍ഷകരെ ഇതിന്റെ സാധ്യതകള്‍ ബോധ്യപ്പെടുത്താനാണ് കാര്‍ഷിക സര്‍വകലാശാലയുടെ ശ്രമം. 

പുതിയ കാര്‍ഷിക ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനും വൈവിധ്യം കണ്ടെത്തുന്നതിനും കൃഷിയിലെ പുതിയ സാധ്യതകള്‍ കണ്ടെത്തുന്നതിനും സുപ്രധാനമായ ചുവടുവെയ്പ്പാണ് കളമശേരി നടത്തുന്നത്. ശരിയായ ദിശയിലുള്ള ചുവടുവെയ്പ്പാണിതെന്നും അദ്ദേഹം പറഞ്ഞു.

date