Skip to main content

വ്യാപാര സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന; 455 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസ്, 17,74,500 രൂപ പിഴ

ഓണക്കാലത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ 1419 പരിശോധനകള്‍ നടത്തി. നിയമലംഘനങ്ങള്‍ നടത്തിയ 455 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. 17,74,500 രൂപ പിഴ ഈടാക്കി.  

ലീഗല്‍ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ഉല്‍പ്പന്ന പായ്കറ്റുകള്‍ വില്‍പ്പനയ്ക്ക് പ്രദര്‍ശിപ്പിച്ചിരുന്ന ബേക്കറികള്‍,  സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്റ്റേഷനറി കടകള്‍, ഇലക്ട്രോണിക്‌സ് ഉപകരണ വില്‍പ്പന കേന്ദ്രങ്ങള്‍, ഓണച്ചന്തകള്‍, റേഷന്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും 70 കേസുകളും യഥാസമയം മുദ്ര പതിപ്പിക്കാതെ അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് വിവിധ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ 277 കേസുകളും അമിത വില, വിലതിരുത്തല്‍ നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ 8 കേസുകളും പായ്ക്കര്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തത് സംബന്ധിച്ച് 50 കേസുകളും അളവിലും തൂക്കത്തിലും കുറവ് വരുത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ 15 കേസുകളും മറ്റു ലീഗല്‍ മെട്രോളജി നിയമലംഘനങ്ങള്‍ സംബന്ധിച്ച് 35 കേസുകളും കണ്ടെത്തി. ഈ സ്ഥാപനങ്ങളില്‍ നിന്നും 17,74,500 രൂപ പിഴ ഇനത്തില്‍ ഈടാക്കിയതായി ലീഗല്‍ മെട്രോളജി വകുപ്പ് മധ്യമേഖല ജോയിന്റ് കണ്‍ട്രോളര്‍ ജെ.സി. ജീസണ്‍ അറിയിച്ചു.

മുദ്ര പതിക്കാത്ത അളവു തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്‍പ്പന നടത്തുക, നിര്‍മ്മാതാവിന്റെ വിലാസം, ഉല്‍പ്പന്നം പായ്ക്ക് ചെയ്ത തീയതി, ഉല്‍പ്പന്നത്തിന്റെ തനി തൂക്കം, പരമാവധി വില്‍പ്പന വില,  കസ്റ്റമര്‍ കെയര്‍ നമ്പര്‍, ഇ- മെയില്‍ ഐ ഡി എന്നിവ ഇല്ലാത്ത ഉല്‍പ്പന്ന പായ്ക്കറ്റുകള്‍ വില്‍പ്പന നടത്തുക, എം.ആര്‍.പി യേക്കാള്‍ അധിക വില ഈടാക്കുക, എം ആര്‍ പി തിരുത്തുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഓഗസ്റ്റ് 17-ന് ആരംഭിച്ച സ്‌ക്വാഡുകളുടെ പരിശോധനയിലാണ് കേസുകള്‍ കണ്ടെത്തിയത്. പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ ഇ. വിനോദ് കുമാര്‍, കെ.ഡി. നിഷാദ്, എസ്. ബിമല്‍, എം. സഫിയ എന്നിവര്‍ എറണാകുളം ജില്ലയിലും എസ്. വി. മനോജ് കുമാര്‍, അനൂപ് വി ഉമേഷ് എന്നിവര്‍ തൃശൂര്‍ ജില്ലയിലും സേവ്യര്‍ പി ഇഗ്‌നേഷ്യസ്,  എ.സി. ശശികല എന്നിവര്‍ പാലക്കാട് ജില്ലയിലും  മേരിഫാന്‍സി പി എക്‌സ് , കെ.കെ. ഉദയന്‍ എന്നിവര്‍ ഇടുക്കി ജില്ലയിലും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

date