Skip to main content

റോഡ് സുരക്ഷാ വര്‍ഷാചരണം; വിപുലമായ ബോധവത്കരണ പരിപാടികളുമായി ഗതാഗത വകുപ്പ്

നിരത്തുകളിലെ നിയമ ലംഘനങ്ങള്‍ക്കെതിരെ
കര്‍ശന നടപടി സ്വീകരിക്കും: ഗതാഗത കമ്മീഷണര്‍

നിരത്തുകളിലെ നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത,  റോഡ് സുരക്ഷാ കമ്മീഷണര്‍ എസ്. ശ്രിജിത്ത് പറഞ്ഞു. റോഡ് സുരക്ഷാ വര്‍ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ ബോധവത്കരണ പരിപാടികള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കഴിഞ്ഞ മൂന്നു മാസത്തിനിടെ സംസ്ഥാനത്തെ റോഡപകട മരണങ്ങളില്‍ 10 ശതമാനം കുറവുണ്ടായി. ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതില്‍ ഫലം കാണുന്നു എന്നതിന്റെ സൂചനയാണിത്. റോഡപകടത്തില്‍ ഒരാള്‍ പോലും മരിക്കരുത് എന്നതാണ് മുന്നിലുള്ള ലക്ഷ്യം. പ്രതിവര്‍ഷം 4000 പേരാണ് സംസ്ഥാനത്ത് റോഡപകടങ്ങളില്‍ മരിക്കുന്നത്. ഇരുപതിനായിരത്തോളം പേര്‍ക്ക് ഗുരുതരപരുക്കുകളും ഉണ്ടാകുന്നു. ഇത് പരമാവധി കുറയ്ക്കണം.

അലക്ഷ്യമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കും. ഇങ്ങനെ റദ്ദാക്കപ്പെടുന്നവരുടെ ലൈസന്‍സ് പുനസ്ഥാപിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ സംസ്ഥാനത്തെ പ്രൊഫഷണല്‍ ട്രെയിനിങ് സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവേഴ്സ് ട്രെയിനിങ് ആന്റ് റിസര്‍ച്ച്(ഐ.ഡി.ടി.ആര്‍) സെന്ററില്‍ കോഴ്‌സില്‍ പങ്കെടുപ്പിക്കും. കൂടാതെ റോഡപകടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റ് പാലിയേറ്റീവ് കെയറില്‍ കഴിയുന്നവരെ ഇവര്‍ പരിചരിക്കുകയും വേണം.

ഐ.ഡി.ടി.ആര്‍ എക്‌സ്റ്റന്‍ഷന്‍ സെന്റര്‍ കറുകുറ്റി എസ്.സി.എം.എസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റോഡ് സേഫ്റ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷനില്‍  ആരംഭിക്കും. ഒരു മാസത്തിനകം സെന്റര്‍ പ്രവര്‍ത്തന സജ്ജമാകും. ഡ്രൈവര്‍മാര്‍ക്ക് മികച്ച പരിശീലനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സെന്ററിന്റെ ഉദ്ഘാടനം ഞായറാഴ്ച്ച(സെപ്റ്റംബര്‍ 10) രാവിലെ 10ന് ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിക്കും.

വാഹന ഇന്‍ഷുറസിന്റെ കാര്യത്തില്‍ പുതിയൊരു മാറ്റത്തിനായി സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. മാന്യമായ രീതിയില്‍ അപകടമുണ്ടാക്കാതെ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് തുക കുറയ്ക്കുകയും പതിവായി നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ പ്രീമിയം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്.  ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ആര്‍.സി റദ്ദാക്കുന്നതിനെക്കുറിച്ചും ഇന്‍ഷുറന്‍സ് പുതുക്കാതിരിക്കുന്നതിനും ആലോചിക്കുന്നുണ്ട്. രണ്ടു വാഹനങ്ങളുടെ ആര്‍ സി ഇതിനകം റദ്ദാക്കിയിട്ടുണ്ട്്.

ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാം. ഹെല്‍മെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് വളരെ നല്ല മാറ്റമാണ് ഉണ്ടായിരിക്കുന്നത്. വാഹനങ്ങളില്‍ തീപിടിത്തമുണ്ടാകുന്ന പല സംഭവങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ പ്രത്യേക പഠനം നടത്തും.

കേരള മോട്ടോര്‍ വാഹന വകുപ്പും ഫസ്റ്റ് എയ്ഡ് സംഘടനയും എസ്.സി.എം.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആന്റ് ട്രാന്‍സ് പോര്‍ട്ടേഷനും ചലച്ചിത്ര മേഖലയിലെ സിനിമാതാരങ്ങളും സംയുക്തമായാണ് വിവിധ റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. യുവജനങ്ങള്‍ക്കിടയിലെ അപകടകരമായ വാഹന ഉപയോഗം നിയന്ത്രിക്കുന്നതിനും അവരില്‍ നല്ല റോഡ് സംസ്‌കാരം വളര്‍ത്തുന്നതിനും സമഗ്രമായ പ്രവര്‍ത്തന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നത്.

സേഫ് ക്യാംപസ് എന്ന ആശയം മുന്‍നിര്‍ത്തി പേസ്(പ്രൊജക്ട് ഫോര്‍ ആക്സിഡന്റ് ഫ്രീ ക്യാംപസ് എന്‍വയണ്‍മെന്റ് ) എന്ന പേരില്‍ പുതിയൊരു പദ്ധതിയും നിലവില്‍ ആരംഭിച്ചിട്ടുണ്ട്. കാക്കനാട് രാജഗിരി കോളേജില്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ച പദ്ധതി ജില്ലയിലെ 10 കോളേജുകളില്‍ വോളണ്ടിയര്‍ പരിശീലനം പൂര്‍ത്തിയാക്കി വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഈ പ്രൊജക്ട് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട ദ്വിദിന സംസ്ഥാനതല നേതൃത്വ പരിശീലനം സെപ്റ്റംബര്‍ 9, 10 തീയതികളില്‍ കറുകുറ്റി എസ്.സി.എം.എസ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്നോളജിയില്‍ നടക്കും. കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സംസ്ഥാനത്തെ 100 എഞ്ചിനീയറിങ് കോളേജുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം വാളണ്ടിയര്‍മാരും അധ്യാപകരുമാണ് പരിശീലനത്തില്‍ പങ്കെടുക്കുക.

ഫസ്റ്റ് എയ്ഡ് എന്ന സംഘടനയുമായി സഹകരിച്ച് സംസ്ഥാനത്തെ എല്ലാ കോളേജുകളും കേന്ദ്രീകരിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടികളും ഇതോടൊപ്പം ആരംഭിക്കുകയാണ്. ബോധവല്‍ക്കരണ പരിപാടികളിലേക്ക് വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതിനായി ഇടപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ ശനിയാഴ്ച്ച(സെപ്റ്റംബര്‍ 9) ഉച്ചയ്ക്ക് 1.30 മുതല്‍ സ്‌കൂള്‍ കുട്ടികളുടെ അഖില കേരള വടംവലി മത്സരവും ജനപ്രതിനിധികളും സിനിമ താരങ്ങളും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന ടീമുകളുടെ പ്രദര്‍ശന വടംവലി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ബോധവല്‍ക്കരണ ക്ലാസും ഇതോടൊപ്പം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.  

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിനിമാ നിര്‍മ്മാതാവ് സാന്ദ്ര തോമസ്, എസ്.സി.എം.എസ് കോളേജ് വൈസ് ചെയര്‍മാന്‍ പ്രമോദ് പി. തേവന്നൂര്‍, എസ്.സി.എം.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആന്റ് ട്രാന്‍സ്പോര്‍ട്ട് ഡയറക്ടര്‍ ആദര്‍ശ് കുമാര്‍, ഫസ്റ്റ് എയ്ഡ് എന്‍.ജി.ഒയുടെ സംസ്ഥാന പ്രസിഡന്റ് സനീഷ് കല്ലൂക്കാടന്‍, റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജി. അനന്തകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

 

date