Skip to main content

എ.ഐ ക്യാമറകൾ സ്ഥാപിച്ചതോടെ ഗതാഗത നിയമലംഘനങ്ങൾ കുറഞ്ഞു: മന്ത്രി ആന്റണി രാജു

 

എ.ഐ ക്യാമറകൾ സ്ഥാപിച്ചതോടെ ഗതാഗത നിയമലംഘനങ്ങൾ കുറഞ്ഞതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്‌സിനായി സംഘടിപ്പിച്ച സുരക്ഷയാനം നേതൃത്വ പരിശീലന ക്യാമ്പിന്റെയും പീസ് (പ്രോജക്ട് ഓൺ ആക്സിഡന്റ് ഫ്രീ ക്യാമ്പസ് എൻവിയോൺമെന്റ്)പദ്ധതിയുടെയും ഐ.ഡി.ടി.ആർ എക്സ്റ്റൻഷൻ സെന്ററിന്റെയും ഉദ്ഘാടനം കറുകുറ്റി എസ്.സി.എം.എസ് കോളേജിൽ  നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

എ.ഐ ക്യാമറകൾ സ്ഥാപിക്കുന്നതിന് മുൻപായി സംസ്ഥാനത്ത് ഒരു മാസം നാലര ലക്ഷം ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ മാസത്തിൽ ക്യാമറകൾ സ്ഥാപിച്ചതോടെ ഇത് രണ്ടരലക്ഷമായി കുറഞ്ഞു. റോഡ് അപകടങ്ങളുടെ എണ്ണവും കുറയ്ക്കാൻ സാധിച്ചു. ഇതുവഴി 300 പേരുടെ ജീവൻ രക്ഷിക്കാനും റോഡ് അപകടങ്ങളിൽപ്പെട്ട്  ചികിത്സ തേടുന്നവരുടെ എണ്ണവും കുറയ്ക്കാൻ കഴിഞ്ഞു.  നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ് എന്ന് തെളിയിച്ചുകൊണ്ട് വി.ഐ. പി കൾ മുതൽ സാധാരണക്കാർ വരെ നടത്തുന്ന നിയമലംഘനങ്ങൾ എ.ഐ ക്യാമറ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. എ.ഐ ക്യാമറകൾ ഗുണകരമാണെന്ന് തെളിയിക്കാൻ സംസ്ഥാനത്തിന് സാധിച്ചു. ഇരുചക്ര വാഹനങ്ങളിൽ വേഗനിയന്ത്രണം ഏർപ്പെടുത്തിയതോടെ  അപകടങ്ങൾ കുറയ്ക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.

 റോഡ് അപകടങ്ങൾ കുറച്ച് നിരത്തുകൾ സുരക്ഷിതമാക്കണം എന്ന ലക്ഷ്യത്തോടെ പരീക്ഷണ അടിസ്ഥാനത്തിൽ ജനുവരിയിൽ ആരംഭിച്ച  പീസ് പദ്ധതി വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഒട്ടാകെ പദ്ധതി വ്യാപിപ്പിക്കുന്നത്. റോഡ് സുരക്ഷാ നിയമങ്ങൾ പ്ലസ് ടു പാഠ പദ്ധതിയുടെ ഭാഗമാക്കി കൊണ്ടുള്ള പാഠപുസ്തകങ്ങൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പാഠ്യപദ്ധതികൾ റോഡ് സുരക്ഷാ നിയമങ്ങൾ ഉൾപ്പെടുത്തുന്നത് വഴി പ്ലസ് ടു പാസാകുന്നതോടുകൂടി വിദ്യാർത്ഥിക്ക്  ലേണേഴ്സിന് നേരിട്ട് അപേക്ഷിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

 വിദ്യാർത്ഥികളെ സാമൂഹിക പ്രതിബദ്ധതയുള്ളവർ ആക്കാനും പ്രതിസന്ധികളെ നേരിടുവാൻ പ്രാപ്തരാക്കാനും നാഷണൽ സർവീസ് സ്കീം പോലുള്ളവയുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം ക്യാമ്പുകൾ സജ്ജമാക്കും. നല്ല മാർക്കുകൾ നേടുന്നതിലൂടെ മാത്രമല്ല വിദ്യാഭ്യാസത്തിന്റെ അർത്ഥം പൂർണമാകുന്നത്. പാഠപുസ്തകങ്ങളിൽ ഇല്ലാത്ത നിരവധി കാര്യങ്ങളും പഠിക്കാനുണ്ട്. സമൂഹത്തിൽ ഉയരുന്ന വെല്ലുവിളി നേരിടാനും ഭാവി തലമുറയെ പ്രതിസന്ധികളെ തരണം ചെയ്യാൻ പ്രാപ്തരാക്കുന്ന രീതിയിലുമാണ് ഇത്തരം പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നത്. പരാജയങ്ങളെ നേരിടാൻ കരുത്ത് കുറഞ്ഞുവരുന്ന പുതുതലമുറയ്ക്ക് പരാജയങ്ങളെ അതിജീവിക്കാൻ ഊർജ്ജം നേടാനും പൊതു സമൂഹമായി ബന്ധപ്പെടാനും ക്യാമ്പുകളിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

റോഡ് നിയമങ്ങളെക്കുറിച്ച് യുവതലമുറകളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്. സി. എം. എസ് സ്കൂൾ ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി ക്യാമ്പസിൽ  നാഷണൽ സർവീസ് സ്കീമിന്റെയും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിന്റെയും (ഐ. ഡി. ടി. ആർ ), എസ്.സി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷന്റെയും (എസ്. ഐ. ആർ എസ്. ടി ) നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ എൻജിനീയറിങ് കോളേജുകളിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സിനായി സുരക്ഷായാനം ദ്വിദിന നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചത്. പുതുതലമുറയിൽ ഗതാഗത റോഡ് നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ്  പ്രോജക്ട് ഓൺ ആക്സിഡന്റ് ഫ്രീ ക്യാമ്പസ് എൻവിയോൺമെന്റ്(പീസ് ) സംസ്ഥാനത്തെ 100 എഞ്ചിനീയറിങ് കോളേജുകളിൽ  ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

 ചടങ്ങിൽ റോജി എം ജോൺ എം.എ.ൽ.എ അധ്യക്ഷത വഹിച്ചു, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ച് ജോയിന്റ് ഡയറക്ടർ കെ.എം സെയ്ഫുദ്ദീൻ, എസ്. സി. എം. എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ട് ഡയറക്ടർ ജി.ആദർശ് കുമാർ, സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഷാജി മാധവൻ, ജില്ലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ജി. അനന്തകൃഷ്ണൻ, എ.പി.ജെ അബ്ദുൽ കലാം ടെക്നോളജി യൂണിവേഴ്സിറ്റി (എ.പി.ജെ കെ. ടി.യു ) എൻ.എസ്.എസ് സെൽ സ്റ്റേറ്റ് കോഓ-ഡിനേറ്റർ ഡോ. ജോയ്. എം. വർഗീസ്, സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ആർ. എൻ അൻസാർ, കറുകുറ്റി ഗ്രാമപഞ്ചായത്ത് മെമ്പർ മേരി ആന്റണി,
എസ്.സി.എം.എസ് ഗ്രൂപ്പ് വൈസ് ചെയർമാൻ പ്രമോദ്. പി.  തേവന്നൂർ,എസ്.സി.എം.എസ് സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. അനിത. ജി. പിള്ള തുടങ്ങിയവർ പങ്കെടുത്തു.

date