Skip to main content

മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടുദിവസം ജില്ലയില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്‌ടോബര്‍ 2, 3(തിങ്കള്‍, ചൊവ്വ) തീയതികളില്‍ എറണാകുളം ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

തിങ്കള്‍ രാവിലെ 10ന് എറണാകുളം ജനറല്‍ ആശുപത്രിയുടെ കാന്‍സര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. 25 കോടി രൂപ ചെലവില്‍ 45,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

ബേസ്‌മെന്റ് ഉള്‍പ്പെടെ ഏഴു നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന ബ്ലോക്കില്‍ ഒരേസമയം 104 രോഗികളെ കിടത്തി ചികിത്സിക്കാനാകും. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് നിര്‍മ്മിച്ച ബ്ലോക്കില്‍ കാന്‍സര്‍ ഐസിയു, കീമോതെറാപ്പി യൂണിറ്റ്, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേക വാര്‍ഡ്, കൂട്ടിരിപ്പുകാര്‍ക്കുള്ള ഡോര്‍മറ്ററി എന്നിവയെല്ലാം സജ്ജമാണ്. കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികള്‍ക്ക് രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറഞ്ഞാല്‍ അടിയന്തര ചികിത്സ നല്‍കുന്നതിനുള്ള ന്യൂട്രോപ്പീനിയ ഐസിയുവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഐസിയു വാര്‍ഡുകളിലും സാധാരണ വാര്‍ഡുകളിലും ഓക്‌സിജന്‍ സംവിധാനമുണ്ട്. ഒരേസമയം 26 പേര്‍ക്ക് കയറാവുന്ന രണ്ടു ലിഫ്റ്റുകളും ഇരുപതോളം കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനമുണ്ട്.

തിങ്കള്‍ രാവിലെ 11.30ന് എറണാകുളം ടൗണ്‍ഹാളില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് 3.30ന് എറണാകുളം ടൗണ്‍ഹാളില്‍ പ്രൊഫ.എം.കെ സാനുവിന്റെ സമ്പൂര്‍ണ്ണ കൃതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

വൈകിട്ട് 4.30ന് നെടുമ്പാശേരി സിയാല്‍ കാര്‍ഗോ ടെര്‍മിനലില്‍ വിമാനത്താവളത്തിലെ 7 മെഗാ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. 5.30ന് സിയാല്‍ ബോള്‍ഡ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.

ഒക്‌ടോബര്‍ മൂന്നിന് രാവിലെ 9.30 മുതല്‍ ബോള്‍ഗാട്ടി പാലസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന മേഖലാതല അവലോകന യോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ മേഖലാതല യോഗമാണ് ഇവിടെ നടക്കുന്നത്.  ഉച്ചകഴിഞ്ഞ് ഈ ജില്ലകളിലെ ക്രമസമാധാന അവലോകനവും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തും.

 

date