Skip to main content

ഭാവിയിലേക്ക് കുതിപ്പിന് സിയാൽ; 7 വൻ പദ്ധതികൾ മുഖ്യമന്ത്രി അനാവരണം ചെയ്യും

ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ് ഇവയുടെ ഉദ്ഘാടനം. രാജ്യാന്തര ടെർമിനൽ വികസനം, എയ്‌റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിർമാണ പ്രവർത്തനത്തിന് തുടക്കമിടൽ

 

വികസന ചരിത്രത്തിൽ  നിർണായകമായ ഒരു ഘട്ടത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) തുടക്കമിടുന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ്, വിമാനത്താവള ആധുനികവത്കരണം, വിനോദ സഞ്ചാര സാധ്യത, കാർഷിക മേഖലയുടെ വളർച്ച  മുതലായ  ഘടകങ്ങൾ മുൻനിർത്തി,  അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന  7 പദ്ധതികൾക്കാണ് ഒരൊറ്റദിനത്തിൽ സിയാൽ തുടക്കം കുറിക്കുന്നത്.   2023 ഒക്ടോബർ 2, തിങ്കളാഴ്ച,   മുഖ്യമന്ത്രി  പിണറായി വിജയൻ പദ്ധതികൾ  ഉദ്ഘാടനം ചെയ്യും.

കാർഗോയിലും യാത്രക്കാരുടെ എണ്ണത്തിലും ഉണ്ടാകുന്ന വളർച്ച ഉൾകൊള്ളത്തക്ക വിധം വിഭാവനം ചെയ്തിട്ടുള്ള 7 പദ്ധതികളാണ് സിയാൽ സജ്ജമാക്കിയിട്ടുള്ളത്. ഇവയിൽ കാർഗോ ടെർമിനൽ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ് ആധുനികവത്ക്കരണം എന്നിവയും അന്നേദിവസം ഉദ്ഘാടനം ചെയ്യപ്പെടും.രാജ്യാന്തര ടെർമിനൽ വികസനത്തിന്റെ  ഒന്നാം ഘട്ട വികസനം, എയ്‌റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ  നിർമാണ പ്രവർത്തനങ്ങളുടെ  തറക്കല്ലിടലിനും ചടങ്ങ് സാക്ഷ്യം വഹിക്കും.

 

 
പദ്ധതികളുടെ വിശദാംശങ്ങൾ:

 

നിലവിലെ രാജ്യാന്തര ടെർമിനലിന്റെ വടക്കുഭാഗത്തുകൂടി ഏപ്രൺ വരുന്നു. 15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പുതിയ ഏപ്രൺ, 8 പുതിയ  എയ്‌റോബ്രിഡ്ജുകൾ  ഉൾപ്പെടെ  5 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ രാജ്യാന്തര  ടെർമിനൽ വികസനം. ഇതോടെ  വിമാന പാർക്കിംഗ് ബേയുടെ എണ്ണം 44 ആയി ഉയരും.  ഭാവിയിലെ ട്രാഫിക് വളർച്ച പരിഗണിച്ച് തയ്യാറാക്കിയിട്ടുള്ള ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് തറക്കല്ലിടൽ.

 ഇംപോർട്ട് കാർഗോ ടെർമിനൽ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ സിയാലിൻറെ പ്രതിവർഷ കാർഗോ കൈകാര്യം ചെയ്യൽ ശേഷി 2 ലക്ഷം മെട്രിക്  ടണ്ണായി വർധിക്കും. നിലവിലെ കാർഗോ സ്ഥലം മുഴുവനും കയറ്റുമതി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമാകും. കേരളത്തിലെ കാർഷികോത്പന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്തുന്നതിനായുള്ള സർക്കാരിൻറെ നയങ്ങൾക്ക് ഇത് കരുത്ത് പകരും.

 യാത്രക്കാർക്ക് ഹ്രസ്വസമയ വിശ്രമത്തിന്  രണ്ടാം ടെർമിനലിന് സമീപം പണികഴിപ്പിക്കുന്ന, ' 0484 ലക്ഷ്വറി എയ്‌റോ ലോഞ്ച് ' എന്ന് നാമകരണം ചെയ്യപ്പെട്ട, എയ്‌റോലോഞ്ചിന്റെ തറക്കല്ലിടൽ. 42 ആഡംബര ഗസ്റ്റ് റൂമുകൾ, റസ്റ്റൊറൻറ്, മിനി കോൺഫറൻസ് ഹാൾ, ബോർഡ് റൂം, ജിം, സ്പാ എന്നിവയടക്കം അരലക്ഷം ചതുരശ്രയടി വിസ്തീർണം. നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലോഞ്ചായി ഇത് മാറും.

 വിമാനത്താവള ടെർമിനലുകളിലെ  പുറപ്പെടൽ പ്രക്രിയ, ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുന്ന സംവിധാനമാണ് ഡിജിയാത്ര. കൊച്ചി വിമാനത്താവളത്തിൽ  ഡിജിയാത്ര സോഫ്ട്‌വെയർ  രൂപകൽപന ചെയ്തത് സിയാലിൻറെ തന്നെ ഐ.ടി വിഭാഗമാണ്. ഇതിന്റെ ഉദ്ഘാടനം.  ആഭ്യന്തര ടെർമിനലിൽ 22 ഗേറ്റുകളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സുഗമമാക്കുന്നു. ബെൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്ത ഇ-ഗേറ്റുകൾ ആണ് ഇവിടെ ഉപയോഗിക്കുക.

വിമാനത്താവള അഗ്‌നിശമന സേനയെ എയർപോർട്ട് എമർജൻസി സർവീസ് എന്ന നിലയിലേയ്ക്ക് ആധുനികവത്ക്കരിക്കുന്നു. അടിയന്തരാവശ്യ വാഹനവ്യൂഹത്തിലേയ്ക്ക് ഓസ്ട്രിയൻ നിർമിത രണ്ട് ഫയർ എൻജിനുകൾ, മറ്റ് ആധുനിക വാഹനങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. ഇവയുടെ പ്രവർത്തന ഉദ്ഘാടനം. അത്യാഹിതങ്ങളിൽ അതിവേഗം പ്രതികരിക്കാൻ ഇവ സിയാലിനെ  പ്രാപ്തമാക്കും.

കൊച്ചി വിമാനത്താവളത്തിൻറെ ഓപ്പറേഷണൽ മേഖലയുടെ സുരക്ഷ വർധിപ്പിക്കാൻ അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാവലയം തീർക്കുന്നു. പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (പി. ഐ. ഡി. എസ്) എന്ന ഈ സംവിധാനത്തിൻറെ നിർമാണ ഉദ്ഘാടനം. വിമാനത്താവളത്തിന്റെ പന്ത്രണ്ട് കിലോമീറ്ററോളം വരുന്ന  സുരക്ഷാമതിലിൽ മാരകമാകാത്ത വിധമുള്ള വൈദ്യുതവേലിയും ഫൈബർ ഒപ്റ്റിക് വൈബ്രേഷൻ സെൻസറും തെർമൽ ക്യാമറകളും സ്ഥാപിച്ച്  സിയാലിൻറെ സെക്യൂരിറ്റി ഓപ്പറേഷൻസ് കൺട്രോൾ കേന്ദ്രവുമായി ബന്ധപ്പെടുത്തുന്നു. ചുറ്റുമതിലിന് സമീപമുണ്ടാകുന്ന നേരിയ കമ്പനങ്ങളും താപവ്യതിയാനങ്ങളും തത്സമയം തിരിച്ചറിയുന്നതിലൂടെ വിമാനത്താവളത്തിന് നേരെയുണ്ടാവുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഉടനടി മനസിലാക്കാനും പ്രതിരോധ പ്രവർത്തനം സജ്ജമാക്കാനും കഴിയും.

 കേരളത്തിലെ ഏക 18-ഹോൾ കോഴ്‌സായ സിയാൽ ഗോൾഫ് കോഴ്‌സിൽ വിനോദസഞ്ചാര സാധ്യത തേടുന്നു. ഇതിൻറെ ഭാഗമായി റിസോർട്ടുകൾ, വാട്ടർഫ്രണ്ട് കോട്ടേജുകൾ, പാർട്ടി/ കോൺഫറൻസ് ഹാൾ, സ്‌പോർട്‌സ് സെൻറർ എന്നിവ നിർമിക്കുന്നു. ഈ പദ്ധതിയുടെ നിർമാണോദ്ഘാടനം.

കോവിഡാനന്തര  കാലഘട്ടത്തിൽ ലാഭത്തിലായ ഇന്ത്യയിലെ  ഏക വിമാനത്താവളമായ  സിയാൽ,  കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ  നിരവധി സംരംഭങ്ങൾ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. പയ്യന്നൂരിലെ  14 MWp  സൗരോർജ്ജ പ്ലാന്റും  കോഴിക്കോട് അരിപ്പാറയിലെ  4.5 MW  ജലവൈദ്യുത പദ്ധതിയും, ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേ  ആയ  ബിസിനസ് ജെറ്റ് ടെർമിനലും ഈ കാലയളവിൽ സിയാൽ കമ്മീഷൻ ചെയ്ത സംരംഭങ്ങളാണ്.
ഈ മാറ്റങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ വികസനയാത്രയിലെ  പുതുയുഗത്തെ  സൂചിപ്പിക്കുന്നുവെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ  എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു. ''നാളെയിലേയ്ക്ക് പറക്കുന്നു' എന്ന ആശയത്തെ  സാർത്ഥകമാക്കുന്ന  ഏഴ് മെഗാ പ്രോജക്ടുകൾ നടപ്പിലാക്കി കൊണ്ട്  ഞങ്ങൾ നൂതനമായ ഒരു യാത്രക്ക്  തുടക്കം കുറിക്കുകയാണ്.  സുഹാസ് പറഞ്ഞു. ''വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുക എന്നതിലുപരി, അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് കൂടി ഊന്നൽ നൽകി, ദീർഘവീക്ഷണത്തോടെയാണ്  ഈ സംരംഭങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.  സിയാലിന്റെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്ന ഈ 7 മെഗാ പദ്ധതികൾ ഇന്ത്യയിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായി മാറാൻ ഞങ്ങളെ  പ്രാപ്തരാക്കും എന്ന് ഉറപ്പുണ്ട്'', അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യവസായ മന്ത്രി അഡ്വ. പി. രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ അഡ്വ. കെ. രാജൻ, അഡ്വ. പി. എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, എം.പി.മാർ, എം.എൽ.എ മാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

 

7  മെഗാ പദ്ധതികൾ:

 

രാജ്യാന്തര ടെർമിനൽ വികസനം തറക്കല്ലിടൽ
 -ഇംപോർട്ട് കാർഗോ ടെർമിനൽ ഉദ്ഘാടനം
-0484 ലക്ഷ്വറി എയ്‌റോ ലോഞ്ച് തറക്കല്ലിടൽ
-ഡിജിയാത്ര ഇ-ബോർഡിങ് സോഫ്റ്റ്വെയർ  ഉദ്ഘാടനം
-അടിയന്തിര രക്ഷാസംവിധാനം ആധുനികവൽക്കരണം ഉദ്ഘാടനം
-ചുറ്റുമതിൽ ഇലക്ട്രോണിക് സുരക്ഷാവലയം തറക്കല്ലിടൽ
-ഗോൾഫ് റിസോർട്‌സ് & സ്‌പോർട്‌സ് സെന്റർ തറക്കല്ലിടൽ 

 

date