ഗോത്രകലകളുടെ ഗരിമയിൽ മയങ്ങി റഷ്യക്കാരി അലോന
നഗരത്തിൽ എന്തൊക്കെയോ നടക്കുന്നുണ്ടെന്നറിഞ്ഞ്, ആളും ബഹളവും കേട്ട് കനകക്കുന്ന് കൊട്ടാരത്തിൽ ഒന്ന് എത്തിനോക്കിയതാണ് റഷ്യക്കാരി അലോന പൊഡോർവനോവ. എന്നാൽ കേരളീയത്തിന്റെ ഭാഗമായി സംസ്ഥാന ഫോക്ക്‌ലോർ അക്കാദമി ഒരുക്കിയ 'ആദിമം ലിവിംഗ് മ്യൂസിയ'ത്തിലെ ഗോത്രകലകൾ കണ്ടു മനം മയങ്ങിയാണ് അവർ മടങ്ങിയത്. 'നിങ്ങളുടെ തിറയും മണ്ണാൻ കൂത്തും മംഗലം കളിയുമൊക്കെ കാണാൻ എന്താ ഭംഗി. നർത്തകരുടെ വേഷവിധാനങ്ങൾ ഒക്കെ ഗംഭീരം,' തിരുവനന്തപുരത്ത് മർമ ചികിത്സക്ക് വന്ന അലോന പറയുന്നു.
ആത്മീയ തീർഥാടനത്തിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയിൽ എത്തിയ അലോന അഞ്ച് മാസം മുൻപാണ് കേരളത്തിൽ വന്നത്. പളിയൻ നൃത്തം, മുടിയേറ്റ്, മണ്ണാൻ കൂത്ത്, മീൻ, കുതിര വേഷങ്ങൾ, ചാറ്റുപാട്ടുമായി വന്ന കാണി സമുദായക്കാർ, കാസർഗോഡ് നിന്നുള്ള മാവിലരുടെ മംഗലംകളി എന്നിവയെല്ലാം ചുറ്റി നടന്നു കണ്ട അലോന ഓരോ കലാരൂപത്തിന്റെയും പിറവിക്ക് പിന്നിലുള്ള മിത്തുകളും മറ്റും ചോദിച്ചു മനസ്സിലാക്കി.
ഒറ്റപാലത്ത് നിന്നുള്ള വള്ളുവനാടൻ തിറ സംഘം, 'നഖര' വാദ്യോപകരണത്തിൽ തുടി കൊട്ടി പാടുന്ന ഇടുക്കിയിൽ നിന്നുമെത്തിയ പളിയൻ നൃത്തക്കാർ, മുടിയേറ്റുമായി പിറവത്തു നിന്നുമെത്തിയ 8 കലാകാരന്മാർ, മണ്ണാൻകൂത്തുമായി വന്ന 15-അംഗ മണ്ണാൻ വിഭാഗക്കാർ, കാസർഗോട്ടെ മാവിലർ എന്നിവരൊക്കെയാണ് ആദിമം മ്യൂസിയത്തെ സജീവമാക്കുന്നത്. വാസ്തുവിദ്യാ ഗുരുകുലത്തിന്റെ കലാ ഉപകരണങ്ങൾ നിർമിക്കുന്ന പവലിയനും ശ്രദ്ധ പിടിച്ചുപറ്റുന്നു.
പി.എൻ.എക്‌സ്. 5187/2023
- Log in to post comments